Kerala

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന നടപടി ശരിവെച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന നടപടി ശരിവെച്ച് സുപ്രീം കോടതി. അഞ്ചംഗ ബെഞ്ചില്‍ നാല് പേരും നടപടി ശരിവെച്ചു. ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആര്‍ ഗവായ് വായിച്ചു. എന്നാല്‍ ജസ്റ്റിസ് ബിവി നാഗരത്‌നം വിയോജിച്ചു കൊണ്ടുള്ള തന്റെ ഭിന്ന വിധി വായിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്‌മണ്യന്‍, ബിവി നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായ് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. അതിനാല്‍ നടപടി റദ്ദാക്കാനാവില്ല. നിരോധനത്തില്‍ ഏതെങ്കിലും ഒരു ശ്രേണി എന്നതിന് നിയന്ത്രിത അര്‍ത്ഥം നല്‍കാനാവില്ല. ആവശ്യമെങ്കില്‍ റെഗുലേറ്ററി ബോര്‍ഡുമായി കൂടിയാലോചിച്ച ശേഷം സര്‍ക്കാരിന് തീരുമാനമെടുക്കാം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിച്ചു എന്നത് കൊണ്ടു മാത്രം നടപടി തെറ്റിദ്ധരിക്കാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.

 

നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കപ്പെട്ടുവെന്ന വിധിയോട് യോജിക്കാനാവില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്‌നം ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് തീരുമാനത്തെ ഇഴകീറി പരിശോധിക്കണമെന്ന തീരുമാനത്തില്‍ കോടതിയെത്തിയത്. ഗസറ്റ് നോട്ടിഫിക്കേഷനടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടിയിരുന്നു. നിയമം പാലിച്ചായിരുന്നു നടപടികള്‍ മുന്നോട്ട് പോകേണ്ടിയിരുന്നത്. ആര്‍ബിഐയുടെ ബോര്‍ഡില്‍ ഏകാഭിപ്രായമായിരുന്നോ? തീരുമാനത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നോ? പാര്‍ലമെന്റ് മുഖേനയുള്ള നിയമനിര്‍മ്മാണം വേണ്ടിയിരുന്നു. പാര്‍ലമെന്റിനെ ഒഴിച്ച് നിര്‍ത്തിയുള്ള നടപടി ആശാസ്യമല്ല. ഒറ്റ ദിവസം കൊണ്ട് ശുപാര്‍ശ ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നിരോധനം നടപ്പാക്കാനാവില്ലെന്നും ജസ്റ്റിസ് ബിവി നാഗരത്‌നത്തിന്റെ ന്യൂനപക്ഷ വിധിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. നോട്ട് നിരോധനത്തിനെതിരായ 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. 2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. 2016 ഡിസംബര്‍ 16 ന് നിരോധനത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് ഭരണഘടന ബെഞ്ചിന് വിടുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!