സർക്കാരിന്റേത് മനുഷ്യത്വരഹിതമായ സമീപനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/IMG-20230119-WA0002.jpg?resize=780%2C470&ssl=1?v=1674097931)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: മനുഷ്യത്വരഹിതമായ സമീപനമാണ് ഇടുക്കിയിലെ ജനങ്ങളോടു സർക്കാർ സ്വീകരിക്കുന്നതെന്നു ഡീൻ കുര്യാക്കോസ് എംപി. ഏലം കൃഷിയെന്നു ലാൻഡ് രജിസ്റ്ററിൽ തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരിൽ തോപ്രാംകുടിയിലെ ആയിരക്കണക്കിനു കുടുംബങ്ങൾക്കു പട്ടയം നൽകാതെ സർക്കാർ വഞ്ചിക്കുകയാണ്.
ഇടുക്കിയിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നടപടി തുടങ്ങിവച്ചത് മുൻ യുഡിഎഫ് സർക്കാരാണ്. അതിനു തുടർനടപടികൾ സ്വീകരിക്കാൻ എൽഡിഎഫ് സർക്കാരുകൾ കുറ്റകരമായ അനാസ്ഥ കാണിച്ചെന്നു എംപി കുറ്റപ്പെടുത്തി. എംപി നയിക്കുന്ന സമരയാത്ര തോപ്രാംകുടിയിൽനിന്നു ആരംഭിച്ച് പറത്തോട് സമാപിച്ചു.
യാത്രയുടെ ആറാം ദിനം ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. ബഫർ സോണ്‍ യാഥാർഥ്യമാണെന്നാണു എൽഡിഎഫ് നേതാക്കൾ പറയുന്നത്. നാളെകളിൽ ജനങ്ങളോട് സിപിഎമ്മിനു മറുപടി പറയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
കർഷകരുടെ വികാരം മുഖ്യമന്ത്രിയെ അറിയിക്കുന്നതിൽ ജില്ലയിൽനിന്നുള്ള മന്ത്രി പരാജയപ്പെട്ടെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയർമാൻ വിനോദ് ജോസഫ് അധ്യക്ഷത വഹിച്ചു. കെ. ഫ്രാൻസിസ് ജോർജ്, ഡിസിസി പ്രസിഡന്റ് സി.പി. മാത്യൂ, തോമസ് രാജൻ, ജോയി വെട്ടിക്കുഴി, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, നോബിൾ ജോസഫ്, ഷൈനി ജോസഫ്, സേനാപതി വേണു, ജെയ്സണ്‍ കെ. ആന്റണി, കെ.വി. സെൽവം, വിജയകുമാർ മറ്റക്കര, മനോജ് മുരളി, എബി തോമസ്, ഫിലിപ്പ് മലയാറ്റ്, വി.എ. ഉലഹന്നാൻ, കെ.എ. കുര്യൻ, അനീഷ് ചേനക്കര, മിനി സാബു, ഡിക്ലർക് എന്നിവർ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)