Idukki

ഭാര്യാപിതാവിന്റെ കൊലപാതകം: കൊലക്കത്തി കണ്ടെടുത്തു

ഇടുക്കി: വെണ്‍മണിയില്‍ ഭാര്യാപിതാവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. പ്രതിയായ മരുമകന്റെ തെക്കന്‍തോണിയിലുള വീടിന്റെ വിറകുപുരയില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തത്.ഇന്നലെ പ്രതി പുത്തന്‍പുരയ്ക്കല്‍ അലക്‌സിനെ തെളിവെടുപ്പിനായി വെണ്മണിയിലെ വീട്ടിലെത്തിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് പ്രതിയായ അലക്‌സ് തെക്കന്‍തോണി സ്വദേശി തോട്ടത്തില്‍ ശ്രീധരനെ കുത്തി കൊലപ്പെടുത്തിയത്. ശ്രീധരന്റെ മകളുടെ ഭര്‍ത്താവായ അലക്‌സ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നു. തുടര്‍ന്ന് അലക്‌സിന്റെ ഭാര്യ പിതാവ് ശ്രീധരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈസ്റ്റര്‍ പ്രമാണിച്ച്‌ കുടുംബക്കാര്‍ എല്ലാവരും തെക്കന്‍തോണിയിലെ സ്ത്രീധരന്റെ ഭാര്യയുടെ സഹോദരന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന സമയത്താണ് കത്തിയുമായി അലക്‌സ് ഇവിടേക്ക് എത്തിയത്. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി വഴക്കിടുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ ശ്രീധരനെ കുത്തുകയും ആയിരുന്നു. തൊടുപുഴ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ശ്രീധരന്‍ മരിച്ചത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ കഞ്ഞിക്കുഴി പൊലീസ് വെണ്മണിയില്‍ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഇയാളെ ഇന്ന് ഇടുക്കി കോടതിയില്‍ ഹാജരാക്കും. കഞ്ഞിക്കുഴി സി.ഐ സാം ജോസ്, എസ്.ഐമാരായ ടോണി, ജോജോ മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടി.

 

Related Articles

Back to top button
error: Content is protected !!