Kerala

ഏക സിവില്‍കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: രാജ്യത്ത് ഏകസിവില്‍കോഡിനെതിരെ പ്രമേയം പാസാക്കി ആദ്യ നിയമസഭയായി കേരളം. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നിട്ടുള്ളത്. ഇത് വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുകയാണ്. ഈ ആശങ്ക കേരള നിയമസഭയും പങ്കുവെക്കുന്നുവെന്നും,ഏക സിവില്‍ കോഡ് ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത് ഹാനികരമാണെന്നും പ്രമേയം പറയുന്നു. രാജ്യത്തെ ജനങ്ങളെ മുഴുവാനായും ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള നിയമസഭ ഏകകണ്ഠേന ആവശ്യപ്പെട്ടു.ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ പറയുന്ന ഏകീകൃത സിവില്‍ കോഡ് വേണോ വേണ്ടയോ എന്നതേയല്ല സംഘപരിവാര്‍ ഇതു ചര്‍ച്ചയാക്കുന്നതിനു പിന്നിലെ അജണ്ടയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണഘടനയില്‍ പറയുന്ന പൊതു സിവില്‍ നിയമമല്ല, സംഘപരിവാറിന്റെ മനസ്സിലുള്ള പൊതു സിവില്‍ നിയമം. അതുമനുസ്മൃതി പ്രകാരമുള്ള ഒരു നിയമമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ നിയമസഭയയും കേരള നിയമസഭയായിരുന്നു. 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭ ഏകകണ്ഠേന പ്രമേയം പാസ്സാക്കിയത്.

 

Related Articles

Back to top button
error: Content is protected !!