Kerala

പ്രഭാത വാർത്തകൾ

2022 | ജൂലൈ 28 | വ്യാഴം | 1197 | കർക്കടകം 12 | പുണർതം 

◼️ബിഎസ്എന്‍എലിന്റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയെന്ന് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ആദ്യ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് നവീകരണം പൂര്‍ത്തിയാക്കും. ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

 

◼️പാര്‍ലമെന്റില്‍ എംപിമാരെ സസ്പെന്‍ഡു ചെയ്ത നടപടിക്കെതിരേ രാത്രിയിലും പ്രതിഷേധം. എഎപി നേതാവ് സഞ്ജയ് സിംഗ് അടക്കം 25 എംപിമാരാണു സസ്പെന്‍ഷനിലുള്ളത്. സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ രാത്രിയും പകലും പ്രതിഷേധം തുടരാനാണ് തീരുമാനം. രാജ്യസഭയില്‍ നിന്ന് വെള്ളിയാഴ്ച വരെ പുറത്താക്കിയ അംഗങ്ങളും ഗാന്ധി പ്രതിമയ്ക്കടുത്ത് ധര്‍ണ്ണ തുടരുകയാണ്.

 

◼️കള്ളപ്പണം തടയാന്‍ എന്‍ഫേഴ്സ്മെന്റ് ഡയറക്ടറേറ്റിനുള്ള അധികാരങ്ങള്‍ ഭരണഘടനാപരമാണെന്നു സുപ്രീം കോടതി. പരിശോധന നടത്താനും പിടിച്ചെടുക്കാനും അറസ്റ്റിനും സ്വത്തു കണ്ടുകെട്ടാനും എന്‍ഫോഴ്സ്മെന്റിന് അധികാരമുണ്ട്. പ്രതിക്ക് എഫ്ഐആറിനു സമാനമായ ഇസിഐആര്‍ നല്‍കേണ്ടതില്ല. സമന്‍സില്‍ കാരണം കാണിക്കേണ്ടതില്ല. സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.

 

◼️കഥാകൃത്ത് വൈശാഖനും പ്രൊഫ. കെ.പി. ശങ്കരനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം. അമ്പതിനായിരം രൂപയും രണ്ടു പവന്‍ സ്വര്‍ണ പതക്കവുമാണ് പുരസ്‌കാരം. മറ്റു പുരസ്‌കാര ജേതാക്കള്‍: കവിത -അന്‍വര്‍ അലി (മെഹബൂബ് എക്സ്പ്രസ്), നോവല്‍ (രണ്ടു പേര്‍ക്ക്): ഡോ. ആര്‍. രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ), വിനോയ് തോമസ് (പുറ്റ്). ചെറുകഥ – വി.എം. ദേവദാസ് (വഴി കണ്ടുപിടിക്കുന്നവര്‍), നാടകം- പ്രദീപ് മണ്ടൂര്‍ (നമുക്ക് ജീവിതം പറയാം). സാഹിത്യ വിമര്‍ശനം -എന്‍. അജയകുമാര്‍ (വാക്കിലെ നേരങ്ങള്‍). വൈജ്ഞാനിക സാഹിത്യം -ഡോ. ഗോപകുമാര്‍ ചോലയില്‍ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും). ജീവചരിത്രം/ ആത്മകഥ- പ്രൊ. ടി.ജെ. ജോസഫ് (അറ്റുപോകാത്ത ഓര്‍മ്മകള്‍), എം. കുഞ്ഞാമന്‍ (എതിര്). യാത്രാവിവരണം- വേണു (നഗ്നരും നരഭോജികളും). ബാലസാഹിത്യം- രഘുനാഥ് പലേരി (അവര്‍ മൂവരും ഒരു മഴവില്ലും). ഹാസ്യ സാഹിത്യം -ആന്‍ പാലി (അ ഫോര്‍ അന്നാമ്മ), സമഗ്ര സംഭാവനാ പുരസ്‌കാരം (ആറു പേര്‍ക്ക്)- ഡോ: കെ. ജയകുമാര്‍, കടത്തനാട്ട് നാരായണന്‍, ജാനമ്മ കുഞ്ഞുണ്ണി, കവിയൂര്‍ രാജഗോപാലന്‍, ഗീത കൃഷ്ണന്‍കുട്ടി, കെ.എ. ജയശീലന്‍. 2018 ലെ വിലാസിനി പുരസ്‌കാരം – ഇ.വി. രാമകൃഷ്ണന്‍ (മലയാള നോവലിന്റെ ദേശ കാലങ്ങള്‍). അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

 

◼️പ്ലസ് വണ്‍ പ്രവേശനത്തിന് ഇന്നു നടത്താനിരുന്ന ട്രയല്‍ അലോട്ട്മെന്റ് നാളത്തേക്കു മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ്. ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിനു തന്നെ പ്രസിദ്ധീകരിക്കും. ക്ലാസുകള്‍ ഓഗസ്റ്റ് 22 നു തുടങ്ങും.

 

◼️എ കെ ജി സെന്ററര്‍ ആക്രമണക്കേസ് അന്വേഷണിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേകസംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. നിലവില്‍ അന്വേഷിച്ചിരുന്ന കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ വിഎസ് ദിനരാജും സംഘത്തിലുണ്ട്.

 

◼️തൊഴില്‍ വകുപ്പ് ‘കേരള സവാരി’ എന്ന ഓണ്‍ ലൈന്‍ ടാക്സി സര്‍വീസ് തുടങ്ങുന്നു. പ്രതിസന്ധി നേരിടുന്ന ഓട്ടോ -ടാക്സി തൊഴിലാളികള്‍ക്കു കൈത്താങ്ങ് എന്ന നിലയിലും പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനുമാണ് ഓണ്‍ലൈന്‍ ടാക്സി പദ്ധതി നടപ്പിലാക്കുന്നത്. ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യും.

 

◼️ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ പേരില്‍ വാട്സ് ആപ്പിലൂടെ വ്യാജ സന്ദേശങ്ങളുമായി തട്ടിപ്പിനു ശ്രമം. മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് രണ്ടു വ്യാജ വാട്സ്ആപ് അക്കൗണ്ട് വഴിയാണ് സന്ദേശമയച്ചത്. ഡിജിപിക്ക് പരാതി നല്‍കിയതായി മന്ത്രി ബിന്ദു അറിയിച്ചു.

 

◼️അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ജോളിയാണ് കൂറുമാറിയത്. കേസില്‍ 17ാം സാക്ഷിയായിരുന്നു ജോളി. രഹസ്യമൊഴി പൊലീസുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ നല്‍കിയതാണെന്ന് ജോളി മൊഴി തിരുത്തി.

 

◼️വാട്ട്സാപ്പ് വഴി ഭീഷണിമുഴക്കിയാല്‍ പൊലീസിനു നേരിട്ടു കേസെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ബന്ധുവായ സി സത്യന്‍ കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകന്‍ ശിവദാസന്‍ കരിപ്പാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് വിശദീകരണം. കോടതി ഉത്തരവിട്ടാല്‍ മാത്രമേ ഇത്തരം പരാതികളില്‍ കേസെടുക്കൂവെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി.

 

◼️കര്‍ക്കിടക വാവുബലി ഇന്ന്. പുലര്‍ച്ചെ ആരംഭിച്ച ബലിതര്‍പ്പണ കര്‍മങ്ങള്‍ ഉച്ചവരെ തുടരും. ആലുവ, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്കു രണ്ടുവരെ തിരുവനന്തപുരം നഗരത്തില്‍ മദ്യശാലകളും ബാറുകളും തുറക്കില്ല.

 

◼️വിവിധ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ സഹായം തേടി കേരളത്തിലെ മൂന്നു മന്ത്രിമാര്‍ ഡല്‍ഹിയില്‍. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യമന്ത്രി അഡ്വ. ജി ആര്‍. അനില്‍, ഗതാഗതമന്ത്രി അഡ്വ. ആന്റണി രാജു എന്നിവരടങ്ങുന്ന സംഘമാണ് ഡല്‍ഹിയില്‍ എത്തിയത്. നേമം ടെര്‍മിനല്‍ പദ്ധതി നടപ്പാക്കണം, തിരുവനന്തപുരം സെന്‍ട്രല്‍, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനു നല്‍കും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കു സഹായം, കേന്ദ്ര സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ വര്‍ദ്ധിപ്പിക്കല്‍, ഹയര്‍ സെക്കന്‍ഡറിക്കു കൂടുതല്‍ സഹായം തുടങ്ങിയ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് എന്നിവര്‍ക്കു നല്‍കും.

 

◼️കാരക്കോണം മെഡിക്കല്‍ കോളേജ് കോഴക്കേസില്‍ സിഎസ്ഐ ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ ഇന്നലെ ചോദ്യം ചെയ്തത് പത്തു പണിക്കൂര്‍. ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

◼️ആലപ്പുഴ വീയപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവാവിനു മര്‍ദ്ദനം. മര്‍ദനമേറ്റ വീയപുരം സ്വദേശി അജിത് പി. വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസിക്കെതിരേ നല്‍കിയ പരാതിക്കു രശീതി ചോദിച്ചപ്പോള്‍ എസ്ഐ സാമുവല്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.

 

◼️ചികിത്സയില്‍ മരിച്ച നിക്ഷേപകയുടെ മൃതദേഹവുമായി കരുവന്നൂര്‍ സഹകരണ ബാങ്കിനു മുന്നില്‍ പ്രതിഷേധം. കരുവന്നൂര്‍ സ്വദേശി ഫിലോമിനയുടെ മൃതദേഹവുമായി കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. സിപിഎം ഭരണസമിതി കോടികള്‍ തട്ടിയെടുത്ത ബാങ്കില്‍ ഫിലോമിന നിക്ഷേപിച്ചിരുന്ന 30 ലക്ഷം രൂപയില്‍ പത്തു രൂപപോലും തിരിച്ചുകിട്ടിയില്ലെന്നു പരാതിപ്പെട്ടാണ് സമരം നടത്തിയത്.

 

◼️തിരുവനന്തപുരം കുളച്ചിലില്‍നിന്ന് കിട്ടിയ യുവാവിന്റെ മൃതദേഹം വിഴിഞ്ഞം സ്വദേശി കിരണിന്റേതെന്ന് സ്ഥിരീകരിച്ചു. ആഴിമലയില്‍നിന്ന് കാണാതായ കിരണിന്റേതാണ് മൃതദേഹമെന്ന് ഡിഎന്‍എ പരിശോധന ഫലത്തിലൂടെയാണു സ്ഥിരീകരിച്ചത്. ഈ മാസം പത്താം തീയതിയാണ് ആഴിമലയില്‍നിന്ന് കിരണിനെ കാണാതായത്.

 

◼️മുട്ടില്‍ മരം മുറി കേസില്‍ പ്രതിയായ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ കെ.ഒ. സിന്ധു അറസ്റ്റില്‍. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സിന്ധു കീഴടങ്ങുകയായിരുന്നു. മുട്ടില്‍ വില്ലേജ് ഓഫീസറായിരുന്ന കെ.കെ. അജിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

 

◼️തിരുവനന്തപുരത്തെ നന്ദാവനം എആര്‍ ക്യാംപില്‍ മദ്യപിച്ച് അടിയുണ്ടാക്കിയ പൊലീസുകാര്‍ക്കെതിരെ കേസ്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷാജി, ലാല്‍ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

 

◼️തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലെ കൊല്ലയില്‍ ഗ്രാമ പഞ്ചായത്താണ് ആദ്യ ഗ്രാമവണ്ടി സ്പോണ്‍സര്‍ ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണ, തൃശ്ശൂരിലെ എളവള്ളി, ആലപ്പുഴയിലെ പത്തിയൂര്‍ എന്നിവിടങ്ങളില്‍ ഓഗസ്റ്റില്‍ ഗ്രാമവണ്ടികള്‍ സര്‍വീസ് ആരംഭിക്കും.

 

◼️കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ പ്രശംസിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ദേശീയപാത വികസനത്തിന് നിതിന്‍ ഗഡ്കരി നന്നായി സഹകരിച്ചു. എന്നാല്‍ കേരളത്തിലുള്ള ചിലര്‍ വികസനം വേണ്ടെന്ന നിലപാടിലാണ്. മുഴപ്പിലങ്ങാട് ധര്‍മ്മടം ബീച്ച് ടൂറിസം വികസന പദ്ധതിക്ക് തറക്കല്ലിട്ട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

 

◼️തിരുവനന്തപുരം പാലോട് കേഴമാനിനെ കറിവച്ച കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. വെമ്പായം സ്വദേശിയും താല്‍ക്കാലിക ഫയര്‍ വാച്ചറുമായ അന്‍ഷാദ്, പാലോട് പച്ച കക്കോട്ടുകുന്ന് സ്വദേശിയായ രാജേന്ദ്രന്‍, ബന്ധു സതീശന്‍ എന്നിവരാണ് പിടിയിലായത്.

 

◼️ഇന്‍സ്റ്റാഗ്രാംവഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ ചാലിശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. തൃത്താല മണ്ഡലത്തിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനിയെയാണ് എടപ്പാളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ഗര്‍ഭിണിയാക്കിയത്.

 

◼️കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ നടത്തണമെന്നു ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.

 

◼️ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയര്‍ന്ന വിമാനനിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി. കേരള പ്രവാസി അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്നാണ് യാത്രക്കാര്‍ പരാതിപ്പെടുന്നത്.

 

◼️മുതിര്‍ന്ന പൗരന്‍മാരുടെ ഇളവുകള്‍ റെയില്‍വേ പുനഃസ്ഥാപിച്ചേക്കും. ജനറല്‍, സ്ലീപ്പര്‍ ക്ലാസ്സുകളില്‍ മാത്രമായിരിക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇളവുകള്‍ നല്‍കുക. റെയില്‍വേ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ കൊവിഡ് മഹാമാരിക്കു ശേഷമാണ് നിര്‍ത്തലാക്കിയത്.

 

◼️ഫൈവ് ജി സ്പെക്ട്രം ലേലം ഒമ്പതാം റൗണ്ട് വരെയായപ്പോള്‍ ലേലത്തുക 1,49,454 കോടി രൂപയായി ഉയര്‍ന്നു. ലേലം മൂന്നാം ദിനത്തിലേക്ക് കടക്കുകയാണെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

 

◼️അധ്യാപക നിയമന അഴിമതി കേസില്‍ പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിക്കൊപ്പം അറസ്റ്റിലായ അര്‍പ്പിത മുഖര്‍ജിയുടെ മറ്റൊരു വീട്ടില്‍ നിന്ന് 15 കോടി രൂപയും മൂന്നു കോടി വില വരുന്ന മൂന്നു കിലോ സ്വര്‍ണാഭരണങ്ങളും കൂടി കണ്ടെടുത്തു. പണം വീട്ടിലെ ഒറ്റ മുറിയില്‍ മാത്രമാണ് സൂക്ഷിച്ചിരുന്നതെന്നും ആ മുറിയിലേക്കു തനിക്കു പ്രവേശനാനുമതി ഇല്ലായിരുന്നെന്നുമാണ് അര്‍പ്പിത ആദ്യം പറഞ്ഞിരുന്നത്.

 

◼️സ്പൈസ് ജെറ്റിന്റെ അമ്പത് ശതമാനം വിമാന സര്‍വീസ് രണ്ട് മാസത്തേക്കു വെട്ടിക്കുറച്ചു. സാങ്കേതിക തകരാറുകള്‍മൂലം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെതിരേ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് സര്‍വീസുകള്‍ വെട്ടിക്കുറച്ചത്.

 

◼️പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 38 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി. തൃണമൂല്‍ നേതൃത്വം മിഥുന്‍ ചക്രവര്‍ത്തിയുടെ അവകാശവാദം നിഷേധിച്ചു.

 

◼️ട്രേഡ് മാര്‍ക്ക് ലംഘന കേസില്‍ കാഡ്ബറി ഇന്ത്യയുടെ ജെംസിന് അനുകൂലമായി ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ജെംസ് എന്ന പേര് ഉപയോഗിക്കാനുള്ള അവകാശം കാഡ്ബറി ഇന്ത്യയുടെ ഇപ്പോഴത്തെ ഉടമകളായ മോണ്ട്ലെസ് ഇന്ത്യ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിനു മാത്രമാണെന്ന് ഹൈക്കോടതി വിധിച്ചു. ജെംസ്, ജെയിംസ്, ജെയിംസ് ബോണ്ട് എന്നീ പേരുകള്‍ നീരജ് ഫുഡ് പ്രോഡക്ട്സ് അടക്കം മറ്റാരും ഉപയോഗിക്കരുത്. ട്രേഡ് മാര്‍ക്ക് നിയമം ലംഘിച്ചതിന് നീരജ് ഫുഡ് പ്രോഡക്ട്സ് 15 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു.

 

◼️എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ അറസ്റ്റിലായ ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെ ഡല്‍ഹി മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് അരവിന്ദ് കെജരിവാളിനു നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മുഖ്യമന്ത്രിയാണു തീരുമാനമെടുക്കേണ്ടതെന്നു കോടതി നിരീക്ഷിച്ചു.

 

◼️കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കേരള പൊലീസിന്റെ സഹകരണത്തോടെ പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് ബൊമ്മൈ പറഞ്ഞു.

 

◼️തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വളയപ്പെട്ടിയിലെ മുത്തുമീന ഫയര്‍ വര്‍ക്സ് എന്ന പടക്കശാലയാണ് കത്തിനശിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു.

 

◼️ഉത്തര്‍പ്രദേശില്‍ ഒമ്പതാം ക്ലാസുകാരന്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ചതാണ് മകന്‍ ദില്‍ഷാന്റെ മരണകാരണമെന്ന് അച്ഛന്‍ ജഹാംഗീര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അധ്യാപകന്‍ ശിവകുമാര്‍ യാദവിനെതിരേ കേസെടുത്തു.

 

◼️നോയിഡയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന 12 വയസുകാരിയെ ബലാത്സംഗം ചെയ്ത ഇരുപതുകാരനെ വെടിവച്ച് പൊലീസ്. പ്രതി പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് കാലില്‍ വെടിയുതിര്‍ത്തത്.

 

◼️ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ പ്രക്ഷോഭകാരികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുഎന്‍ സമാധാന സേനാംഗങ്ങളുടെ എണ്ണം 15 ആയി. യുഎന്‍ സമാധാന സേന പൂര്‍ണ്ണമായി രാജ്യത്തുനിന്ന് പിന്മാറണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.

 

◼️അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചാല്‍ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിയുമായി ചൈന. ചൈനീസ് യുഎസ് നേതാക്കള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനു തൊട്ടുമുമ്പാണ് ചൈന ഈ മുന്നറിയിപ്പു നല്‍കിയത്

 

◼️ഇറാഖ് പാര്‍ലമെന്റ് മന്ദിരം ജനം കൈയേറി. ഷിയാ നേതാവ് മുഖ്തദ അല്‍ സദ്റിന്റെ അനുയായികളാണ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയത്. അതീവ സുരക്ഷാ മേഖലയിലെ സൈന്യം സജ്ജമായിരുന്നെങ്കിലും ആരേയും തടഞ്ഞില്ല. ഇറാന്‍ പിന്തുണയുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്കെതിരെയാണ് പ്രതിഷേധം.

 

◼️ഉത്തേജക മരുന്ന് ഉപയോഗം തടയാനുള്ള ആന്റി ഡോപ്പിങ് ബില്‍ ലോക്സഭയില്‍ പാസായി. നിലവില്‍ ഇതിനായി നിയമം ഉള്ള അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും എത്തുകയാണെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ ലോക്സഭയില്‍ പറഞ്ഞു.

 

◼️കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പി.വി സിന്ധു ഇന്ത്യന്‍ പതാകയേന്തും. നീരജ് ചോപ്ര പരിക്കേറ്റ് ഗെയിംസില്‍ നിന്ന് പിന്മാറിയതോടെയാണ് സിന്ധുവിന് ഈ അവസരം ലഭിച്ചത്.

 

◼️വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര തൂത്തുവാരി. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ 119 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന്റെ വിജയലക്ഷ്യം 35 ഓവറില്‍ 257 ആയി പുനഃര്‍നിശ്ചയിച്ചെങ്കിലും 26 ഓവര്‍ മാത്രം ബാറ്റ് ചെയ്ത വിന്‍ഡീസ് 137 റണ്‍സിന് എല്ലാവരും പുറത്തായി. മത്സരത്തില്‍ 98 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരീസും സ്വന്തമാക്കി.

 

◼️മൊബൈല്‍ ഡാറ്റ പ്രൈസിങ്ങില്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യ. വേള്‍ഡ് വൈഡ് മൊബൈല്‍ ഡാറ്റ പ്രൈസിങ് 2022 പട്ടികയിലാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തുള്ളത്. 233 രാജ്യങ്ങളിലെയും ഒരോ ജിബി മൊബൈല്‍ ഡാറ്റയുടെ വില കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരു ജിബിക്ക് ഏറ്റവും കുറഞ്ഞ വിലയായ 0.04 ഡോളര്‍ (ഏകദേശം മൂന്ന് രൂപ) എന്ന നിരക്കില്‍ ഇസ്രായേലാണ് പട്ടികയില്‍ ഒന്നാമത്. മറുവശത്ത്, ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് ഓവര്‍സീസ് ടെറിട്ടറിയായ സെന്റ് ഹെലീനയാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശമായി വടക്കേ അമേരിക്ക പട്ടികപ്പെടുത്തിയിട്ടുണ്ട്.

 

◼️അടുത്തിടെയായി നിരവധി അപ്ഡേഷനുകള്‍ പുറത്തിറക്കിയ ആപ്പാണ് വാട്സാപ്പ്. ഇപ്പോഴിതാ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് വാട്സാപ്പ്. ആന്‍ഡ്രോയിഡ്, ഐ ഒ എസ്, ഡെസ്‌ക്ടോപ്പുകള്‍ എന്നിവയ്ക്കുള്ള വാട്സാപ്പിലാണ് പുതിയ മാറ്റം ഉടന്‍ ലഭ്യമാകുക. ബീറ്റയുടെ ഫ്യൂച്ചര്‍ അപ്‌ഡേറ്റുകള്‍ക്കായി പുതിയ ഒരു ‘ കെപ്റ്റ് മെസേജ് ‘ ഫീച്ചര്‍ വികസിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഈ ഫീച്ചര്‍ വരുന്നതോടെ ഓള്‍ഡ് ചാറ്റുകള്‍ മിസാകാതെ സൂക്ഷിക്കാന്‍ കഴിയും. ഈ മെസെജുകള്‍ ചാറ്റ് വിവരങ്ങളിലെ പുതിയ ‘ സെപ്റ്റ് മെസേജുകള്‍ ‘ വിഭാഗത്തിലാണ് കാണാനാകുക.

 

◼️ടൊവിനോയുടെ നായികയായി മലയാളത്തില്‍ അരങ്ങേറാനൊരുങ്ങി തെന്നിന്ത്യന്‍ നായിക കൃതി ഷെട്ടി. ‘അജയന്റെ രണ്ടാം മോഷണം’ എന്ന പുതിയ സിനിമയില്‍ കൃതി നായികയാവും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സുജിത് നമ്പ്യാരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം ആഗസ്റ്റില്‍ ആരംഭിക്കും. 1900, 1950, 1990 കാലഘട്ടങ്ങളില്‍ കഥ പറയുന്ന ചിത്രത്തില്‍ മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാകും ടൊവിനോ അവതരിപ്പിക്കുന്നത്.

 

◼️ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബഹുഭാഷാചിത്രം സീതാരാമത്തിന്റെ ഒഫീഷ്യല്‍ മലയാളം ട്രെയിലര്‍ മമ്മൂട്ടി പുറത്തിറക്കി. ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടി സംവിധാനം നിര്‍വഹിക്കുന്ന സീതാരാമം ആഗസ്റ്റ് അഞ്ചിനാണ് തീയറ്ററുകളില്‍ എത്തുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ഈ റൊമാന്റിക് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

 

◼️ഹീറോ മോട്ടോകോര്‍പ്പ് രാജ്യത്ത് നവീകരിച്ച 2022 ഹീറോ എക്‌സ്ട്രീം 160ആര്‍ പുറത്തിറക്കി. പുതിയ ഫീച്ചറുകളോടെയാണ് പുതിയ മോഡല്‍ വരുന്നത്. സിംഗിള്‍ ഡിസ്‌ക്, ഡ്യുവല്‍ ഡിസ്‌ക്, സ്റ്റെല്‍ത്ത് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ബൈക്ക് ലഭ്യമാണ്. 1.17 ലക്ഷം മുതല്‍ 1.22 ലക്ഷം രൂപ വരെയാണ് മോട്ടോര്‍സൈക്കിളിന്റെ വില.

 

◼️2021 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി. തിരുവനന്തപുരം മുതല്‍ ഒഡീഷവരെ മുന്നൊരുക്കങ്ങളില്ലാതെ, ഒറ്റയ്ക്കൊരു കാര്‍ യാത്ര. ഓര്‍മകളുണര്‍ത്തുന്ന നദീതീരങ്ങള്‍, ചോര വീണ വഴികള്‍, ഗോത്രസംസ്‌കാരങ്ങള്‍ സ്മാരകസ്ഥലികള്‍…..യാത്രികനെപ്പോലെ വായനക്കാരനും ഈ ഏകാന്തദീര്‍ഘയാത്രയില്‍ പങ്കാളിയാകുന്നു. ‘നാഗന്മാരും നരഭോജികളും’. വേണു. മനോരമ ബുക്സ്. വില 351 രൂപ.

 

◼️വയറിന് പിന്നില്‍ കരളിനും ചെറുകുടലിനും പ്ലീഹയ്ക്കുമെല്ലാം അടുത്തായി കാണപ്പെടുന്ന ആറ് മുതല്‍ 10 ഇഞ്ച് വരെ നീളത്തിലുള്ള അവയവമാണ് പാന്‍ക്രിയാസ്. ദഹനത്തെ സഹായിക്കുന്ന പാന്‍ക്രിയാറ്റിക് രസത്തിന്റെ ഉത്പാദനമാണ് പാന്‍ക്രിയാസിന്റെ പ്രധാന ജോലി. ഇതിന് പുറമേ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളും പാന്‍ക്രിയാസ് പുറത്ത് വിടുന്നു. പാന്‍ക്രിയാസിനുള്ളില്‍ ഉണ്ടാകുന്ന അര്‍ബുദം പലപ്പോഴും ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയപ്പെടാറില്ലെന്നും ഇവ നിശ്ശബ്ദം പടരാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 1990നും 2017നും ഇടയില്‍ പാന്‍ക്രിയാസ് അര്‍ബുദ കേസുകള്‍ 2.3 മടങ്ങ് വര്‍ധിച്ചതായാണ് കണക്കുകള്‍. വയറിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ലക്ഷണങ്ങളോട് സാമ്യമുള്ളതിനാല്‍ പലരും പാന്‍ക്രിയാസിനുള്ളിലെ അര്‍ബുദത്തെ കുറിച്ച് അറിയാതെ പോകാം. വയറു വേദന, പുറംവേദന, വിശപ്പില്ലായ്മ, ഭാരനഷ്ടം, മലത്തില്‍ ചില വ്യത്യാസങ്ങള്‍, മനംമറിച്ചില്‍, ദഹനക്കേട് എന്നിവയെല്ലാം പാന്‍ക്രിയാസ് അര്‍ബുദവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാകാം. അമിതവണ്ണം, പ്രായം, മദ്യപാനം തുടങ്ങിയവ പാന്‍ക്രിയാസ് അര്‍ബുദത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ആദ്യ ഘട്ടത്തില്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ശസ്ത്രക്രിയയിലൂടെ അര്‍ബുദകോശങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാനാകും. എന്നാല്‍ പലരും അവസാന ഘട്ടങ്ങളിലൊക്കെയാണ് രോഗനിര്‍ണയം നടത്താറുള്ളത്. അപ്പോഴേക്കും അര്‍ബുദം പാന്‍ക്രിയാസിന് ചുറ്റുമുള്ള കോശസംയുക്തങ്ങളിലേക്ക് കൂടി പടര്‍ന്നിട്ടുണ്ടാകും. കൊളാന്‍ജിയോസ്‌കോപ്പി, എന്‍ഡോസ്‌കോപ്പിക് അള്‍ട്രാ സൗണ്ട്(ഇയുഎസ്) പോലുള്ള മാര്‍ഗങ്ങളിലൂടെ പാന്‍ക്രിയാസ് അര്‍ബുദം ആദ്യ ഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും അര്‍ബുദരോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Related Articles

Back to top button
error: Content is protected !!