Kerala

പ്രഭാത വാർത്തകൾ

2022 | ജൂലൈ 29 | വെള്ളി | 1197 | കർക്കടകം 13 | പൂയം 

◼️കേരളത്തില്‍നിന്നുള്ള മന്ത്രിമാരെ കാണാന്‍ തയ്യാറാകാതെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്രമന്ത്രിയുടെ ഓഫീസ് നല്‍കിയ നിര്‍ദേശാനുസരണം സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നേമം ടെര്‍മിനല്‍, തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ വികസനം എന്നിവ സംബന്ധിച്ച് ചര്‍ച്ച നടത്താനായാണ് കൂടിക്കാഴ്ചയ്ക്കു സമയം തേടിയത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു, ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ എന്നിവരാണ് കേന്ദ്രമന്ത്രിമാരെ കാണാന്‍ ഡല്‍ഹിയിലുള്ളത്. പ്രധാനമന്ത്രിക്കു പരാതി നല്‍കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു.

 

◼️ലോക്സഭയില്‍ നാടകീയ സംഭവങ്ങള്‍. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്നി എന്നു പ്രതിപക്ഷ നേതാവുകൂടിയായ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശം വിവാദമായി. ഭരണപക്ഷം ബഹളമുണ്ടാക്കി. നാക്കു പിഴവാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി. എഐസിസി അധ്യക്ഷ സോണിയാഗാന്ധിയും ചൗധരിയും മാപ്പു പറയണമെന്നു ബിജെപി അംഗങ്ങള്‍. ബഹളംമൂലം ഉച്ചയ്ക്കു സഭ നിര്‍ത്തിവച്ചു. സഭ വിട്ടു പുറത്തു പോകുന്നതിനിടെ, സോണിയാഗാന്ധി തന്നെ എന്തിനാണ് ഇതിലേക്കു വലിച്ചിഴയ്ക്കുന്നതെന്നു ബിജെപി എംപി രമാദേവിയോടു ചോദിച്ചു. അതിനിടെ മന്ത്രി സ്മൃതി ഇറാനി ബിജെപി എംപിമാരെ ഭീഷണിപ്പെടുത്തിയെന്ന് ഉച്ചത്തില്‍ ആരോപിച്ചു. സോണിയ ക്ഷുഭിതയായി മന്ത്രിയോട് ആംഗ്യം കാണിച്ചു തിരിച്ചടിച്ചു. അതോടെ ബിജെപി എംപിമാര്‍ സോണിയയെ വളഞ്ഞ് അധിക്ഷേപിച്ചു. മിണ്ടിപ്പോകരുതെന്ന് ഒരു ബിജെപി അംഗത്തോട് സോണിയ പറഞ്ഞെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആരോപിച്ചു. അപ്പോഴേക്കും എന്‍സിപി അംഗം സുപ്രിയ സുലെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ അംഗം അപരൂപ പോദ്ദറും സോണിയാ ഗാന്ധിയെ പുറത്തേക്കു കൊണ്ടുപോയി.

 

◼️പാര്‍ലമെന്റില്‍ മന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ സോണിയ ഗാന്ധിയെ വളഞ്ഞുവച്ച് അസഭ്യംവിളിച്ച എംപിമാരെ സസ്പെന്‍ഡു ചെയ്യണമെന്ന് കോണ്‍ഗ്രസ്. സോണിയയെ കയ്യേറ്റം ചെയ്യാനാണു ശ്രമിച്ചതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സ്പീക്കര്‍ക്കു പരാതി നല്‍കി. വിഷയം പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യപ്പെട്ടു.

 

◼️അധ്യാപക നിയമന അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലൂടെയാണ് മന്ത്രിയെ പുറത്താക്കിയ വിവരം അറിയിച്ചത്. പാര്‍ട്ടി പദവികളില്‍നിന്നും പാര്‍ത്ഥ ചാറ്റര്‍ജിയെ പുറത്താക്കി.

 

◼️ഇടുക്കി മെഡിക്കല്‍ കോളജിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം. നൂറു സീറ്റുകളിലേക്ക് ഈ വര്‍ഷം പ്രവേശനം നടത്താം. അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇടുക്കി മെഡിക്കല്‍ കോളജിന് വീണ്ടും അംഗീകാരം കിട്ടിയത്. ആരോഗ്യ സവ്വകലാശാലയുടെയും സക്കാരിന്റേയും തീരുമാനം ഉടനേ ഉണ്ടാകും.

 

◼️കളമശേരി ബസ് കത്തിക്കല്‍ കേസില്‍ മൂന്നു പേര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി. തടിയന്ററവിട നസീര്‍, സാബിര്‍, താജുദ്ദീന്‍ എന്നിവരാണ് കുറ്റക്കാര്‍. ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും. പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2005 സെപ്റ്റംബര്‍ ഒമ്പതിനാണ് കളമശ്ശേരിയില്‍ ബസ് കത്തിക്കല്‍ സമരം നടത്തിയത്.

 

◼️മലപ്പുറത്ത് വാഹന പരിശോധനക്കിടെ മാനസിക അസ്വാസ്ഥ്യമുള്ള യുവാവ് പൊലീസിനെ ആക്രമിച്ചു. താടിയില്‍ കടിയേറ്റ പോലീസുകാരന്‍ പ്രശോഭിന് പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയനാക്കേണ്ടി വന്നു. താനൂര്‍ ഒഴൂര്‍ വെട്ടുകുളത്താണ് ഹെല്‍മെറ്റ് ധരിക്കാത്ത യുവാവ് അക്രമാസക്തനായത്. ചെടിച്ചട്ടി എസ്ഐക്കുനേരെ വലിച്ചെറിഞ്ഞു.

 

◼️അന്തരിച്ച ഡിവൈഎഫ്ഐ നേതാവ് പി ബിജുവിന്റെ പേരില്‍ ഫണ്ട് തട്ടിപ്പെന്ന വാര്‍ത്ത അസംബന്ധമെന്ന് ഡിവൈഎഫ്ഐ. ഒരു പരാതിയും കിട്ടിയിട്ടില്ലെന്നു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജു ഖാന്‍ പറഞ്ഞു. പൊതുജനങ്ങളില്‍നിന്ന് പണം പിരിച്ചിട്ടില്ല. ഡിെൈവഫ്ഐ പ്രവര്‍ത്തകരുടെ ഒരു ദിവസത്തെ വരുമാനവും വിവിധ ചലഞ്ചുകളില്‍ നിന്നുള്ള വരുമാനവുമാണു ശേഖരിച്ചത്. ഷിജു ഖാന്‍ വിശദീകരിച്ചു.

 

◼️സില്‍വര്‍ ലൈന്‍ പദ്ധതി അടഞ്ഞ അധ്യായമാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും റെയില്‍വേ പാസഞ്ചര്‍ കമ്മിറ്റി അധ്യക്ഷനുമായ പി.കെ. കൃഷ്ണദാസ്. കേന്ദ്രം കേരളത്തിനു തരുന്ന ബദല്‍ പദ്ധതിയെക്കുറിച്ച് ഇനി ചര്‍ച്ച ചെയ്താല്‍ മതിയെന്നും കൃഷ്ണദാസ്.

 

◼️മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി വാസുദേവന്‍നായര്‍ക്കു പിറന്നാളാശംസകളും പിറന്നാള്‍ കോടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണമെന്ന് ഉപദേശിച്ചു.

 

◼️മുഖ്യമന്ത്രി പിണറായി വിജയനുനേരെ കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. ആലുവയിലേക്കുള്ള യാത്രക്കിടെയാണ് വനിത പ്രവര്‍ത്തകയടക്കമുള്ളവര്‍ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. വനിതാ പോലീസ് ഇല്ലാതെ പുരുഷ പോലീസ് കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് പരാതി നല്‍കുമെന്ന് വനിതാ പ്രവര്‍ത്തക ഗ്രീഷ്മ സുരേഷ് പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുന്നകുളത്ത് മൂന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകാരെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.

 

◼️വയനാട് മേപ്പാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ജെനിഫര്‍ (48) ആണ് പിടിയിലായത്. പോക്സോ നിയമപ്രകാരം കേസെടുത്തു.

 

◼️ആലപ്പുഴ ജില്ലാ കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ വിളിച്ചുകൂട്ടിയ നെഹ്റു ട്രോഫി വള്ളംകളി ആലോചനാ യോഗം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസും മുസ്ലീം ലീഗും. ശ്രീറാം വെങ്കിട്ടരാമന്‍ അധ്യക്ഷത വഹിക്കുന്ന ഔദ്യോഗിക പരിപാടി ബഹിഷ്‌കരിക്കുമെന്ന് ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചു.

 

◼️അന്തരിച്ച മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദയെ കല്യാശേരിയിലെ വീട്ടില്‍ പോയി സന്ദര്‍ശിച്ച് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

 

◼️രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിളിച്ചത് തനിക്കു പറ്റിയ നാക്കുപിഴയാണെന്നും വിഷയത്തില്‍ രാഷ്ട്രപതിയെ നേരില്‍ കണ്ടു മാപ്പു പറയാമെന്നും പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി.

 

◼️രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരെ ലോക്സഭ സ്പീക്കര്‍ അധിര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. അധിര്‍ രഞ്ജന് കമ്മീഷന്‍ ഓഗസ്റ്റ് മൂന്നിന് ഹാജരാകണമെന്നു നോട്ടീസയച്ചു.

 

◼️പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജ്യസഭാ എംപിമാരില്‍ ചിലര്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ തന്തൂരി ചിക്കന്‍ കഴിച്ചെന്നും ഗാന്ധിയെ അപമാനിച്ചെന്നും ആരോപിച്ച് ബിജെപി രംഗത്ത്. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാലയാണ് ആരോപണം ഉന്നയിച്ചത്.

 

◼️മംഗളൂരുവില്‍ വീണ്ടും കൊലപാതകം. സൂറത്കലില്‍ എസ്ഡിപിഐ പ്രവര്‍ത്തകനും വസ്ത്രവ്യാപാരിയുമായ യുവാവിനെ സ്വന്തം കടയ്ക്കുമുന്നില്‍ നാലംഗ സംഘം വെട്ടിക്കൊന്നു. സൂറത്കല്‍ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊല്ലപ്പെട്ടത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ മുഖംമുടി സംഘം കടയും ആക്രമിച്ചു. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറിന്റ കൊലപാതകത്തെത്തുടര്‍ന്ന് മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

 

◼️വ്യോമസേനയുടെ മിഗ് 21 വിമാനം രാജസ്ഥാനില്‍ തകര്‍ന്നു വീണു. രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ രാത്രി ഒമ്പതോടെയാണ് വിമാനം തകര്‍ന്നത്.

 

◼️കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കുന്നവരുടെ എണ്ണം കുറയുകയാണെന്നു സര്‍ക്കാര്‍ കണക്കുകള്‍. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014 മുതല്‍ എട്ടു വര്‍ഷത്തിനിടെ 22.05 കോടി തൊഴില്‍ അപേക്ഷകരില്‍നിന്ന് 7.22 ലക്ഷം പേര്‍ക്കു കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നല്‍കിയെന്ന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയ സഹമന്ത്രി ജിതേന്ദ്രസിംഗ് ലോക്സഭയില്‍. 2014- 15 ല്‍ 1.30 ലക്ഷം പേര്‍ക്കാണു തൊഴില്‍ നല്‍കിയതെങ്കില്‍ തൊട്ടടുത്ത വര്‍ഷം 1.11 ലക്ഷം പേര്‍ക്കേ നല്‍കിയുള്ളൂ. 2016- 17 ല്‍ 1.01 ലക്ഷം പേര്‍ക്കും 2018 -19 ല്‍ 38,000 പേര്‍ക്കുമാണു ജോലി നല്‍കിയതെങ്കില്‍ 2019 -20 ല്‍ 1.47 ലക്ഷം പേര്‍ക്കു ജോലി നല്‍കി.

 

◼️അസമില്‍ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള 11 പേര്‍ അറസ്റ്റില്‍. യുഎപിഎ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. ഇവര്‍ ഭീകര സംഘടനയ്ക്കായി സാമ്പത്തിക ഇടപാട് നടത്തിയെന്ന് പൊലീസ് പറഞ്ഞു.

 

◼️സൈനികനെ കൊലപ്പെടുത്തിയ കേസില്‍ ഹരിയാനയില്‍നിന്നുള്ള കന്‍വാര്‍ യാത്ര സംഘത്തിലെ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ആര്‍മിയുടെ ജാട്ട് റെജിമെന്റില്‍ നിന്നുള്ള ജവാന്‍ കാര്‍ത്തിക് ആണ് മരണപ്പെട്ടത്. ഹരിയാന കന്‍വാര്‍ യാത്ര സംഘത്തിന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തെന്ന് ആരോപിച്ചാണ് മറ്റൊരു കന്‍വാര്‍ സംഘാംഗമായ ജവാനെ കൊലപ്പെടുത്തിയത്.

 

◼️മന്ത്രവാദത്തിലൂടെ പണം വര്‍ധിപ്പിക്കാമെന്ന് പറഞ്ഞ് 45 ലക്ഷം രൂപ തട്ടിയെടുത്ത കൈലാഷ് നാഥ് എന്ന ആള്‍ദൈവവും കൂട്ടാളികളായ അഞ്ചുപേരും അറസ്റ്റില്‍. സെന്‍ട്രല്‍ മുംബൈയിലെ 75 കാരനില്‍ നിന്നാണ് പ്രതികള്‍ ഇത്രയധികം പണം തട്ടിയെടുത്തത്.

 

◼️ലിറ്ററിനു നാലു രൂപ എന്ന നിരക്കില്‍ ഗോമൂത്രം സംഭരിക്കുന്ന പദ്ധതിയുമായി ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. പ്രാദേശിക ഉത്സവമായ ‘ഹരേലി’യോട് അനുബന്ധിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ആണ് ‘ഗോധന്‍ ന്യായ് യോജന’യ്ക്കു കീഴില്‍ ഗോമൂത്ര വ്യാപാരം ഉദ്ഘാടനം ചെയ്തത്. പശുക്കളെ വളര്‍ത്തുന്നവര്‍ക്കും ജൈവ കര്‍ഷകര്‍ക്കും വരുമാനം നല്‍കാനും ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും രണ്ടു വര്‍ഷം മുമ്പാണ് പദ്ധതി ആരംഭിച്ചത്.

 

◼️ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ഥിയെക്കൊണ്ട് ശരീരം തിരുമ്മിച്ച അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. മസാജ് ചെയ്യിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് നടപടി. ഹര്‍ദോയിയിലെ പൊഖാരി പ്രൈമറി സ്‌കൂളിലെ ഊര്‍മിള സിംഗ് എന്ന അധ്യാപികയെയാണ് സസ്പെന്‍ഡ് ചെയ്തത്.

 

◼️ഖത്തറില്‍ കനത്ത മഴ. ദോഹ ഉള്‍പ്പെടെ ഖത്തറിന്റെ വിവിധ പ്രദേശങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴ ലഭിച്ചു.

 

◼️യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴമൂലം വെള്ളപ്പൊക്കം. റോഡുകളിലും മറ്റും വെള്ളം നിറഞ്ഞതോടെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 870 പേരെ രക്ഷപ്പെടുത്തി. ഷാര്‍ജ, ഫുജൈറ പ്രദേശങ്ങളില്‍ കുടുങ്ങിയവരെയാണ് രക്ഷപ്പെടുത്തിയത്.

 

◼️കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ വീണ്ടും ലോക്ക് ഡൗണ്‍. ലോകത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ടു ചെയ്ത വുഹാനില്‍ നാലു പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കിയത്. ഒന്നേകാല്‍ കോടി ജനങ്ങള്‍ പാര്‍ക്കുന്ന നഗരമാണ് വുഹാന്‍.

 

◼️മഹാബലിപുരത്തു ലോക ചെസ് ഒളിമ്പ്യാഡിനു തുടക്കം. 187 രാജ്യങ്ങളിലെ താരങ്ങള്‍ പങ്കെടുക്കുന്ന 44-ാമത് ചെസ് ഒളിംപ്യാഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തമിഴ്നാടിന്റെ പാരമ്പര്യവും സാംസ്‌കാരികപ്പൊലിമയും പ്രതിഫലിക്കുന്നതായിരുന്നു ചെന്നൈ ജവഹര്‍ലാല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടനച്ചടങ്ങ്.

 

◼️കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമില്‍ തുടക്കമായി. ബര്‍മിങ്ഹാമിലെ അലക്സാണ്ടര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30ഓടെയാണ് വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ തുടങ്ങിയത്. മാര്‍ച്ച് പാസ്റ്റില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗുമാണ് ഇന്ത്യയെ നയിച്ചത്.

 

◼️ഇന്ത്യ – വിന്‍ഡീസ് ട്വന്റി 20 പരമ്പരക്ക് ഇന്ന് തുടക്കം. ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന മുന്‍നിര താരങ്ങളെല്ലാം തിരിച്ചെത്തുന്നതോടെ കരുത്തുറ്റ ടീമുമായാണ് ഇന്ത്യ കളത്തിലിറങ്ങുക. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക. പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്.

 

◼️പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. രണ്ടു ലക്ഷം രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. ആറുമാസത്തിനും ഒന്‍പത് മാസത്തിനും ഇടയില്‍ കാലാവധി തീരുന്ന നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 35 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 4.30 ശതമാനത്തില്‍ നിന്ന് 4.65 ശതമാനമായാണ് ഉയര്‍ത്തിയത്. ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 25 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 4.40 ശതമാനത്തില്‍ നിന്ന് 4.65 ശതമാനമായാണ് ഉയര്‍ത്തിയത്. രണ്ടു വര്‍ഷത്തിന് മുകളിലും മൂന്ന് വര്‍ഷത്തില്‍ താഴെയും കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.50 ശതമാനമായാണ് ഉയര്‍ത്തിയത്. മൂന്ന് വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.35 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായി ഉയര്‍ത്തിയതായും ബാങ്ക് അറിയിച്ചു.

 

◼️പ്രവാസി സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന നിരക്ക് ലഭ്യമാക്കുന്ന പുതിയ പദ്ധതി ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. 2022 ജൂലൈ 28നും ഓഗസ്റ്റ് നാലിനുമിടയില്‍ 15 മാസ കാലാവധിക്ക് ആരംഭിക്കുന്ന നിക്ഷേപങ്ങള്‍ക്കാണ് ഉയര്‍ന്ന നിരക്ക്. രണ്ട് കോടി രൂപയോ അതിനു മുകളിലോ ഉള്ള നിക്ഷേപങ്ങള്‍ക്ക് 6.87 ശതമാനം വാര്‍ഷിക വരുമാനമാണ് ലഭ്യമാവുന്നത്. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.61 ശതമാനം വാര്‍ഷിക വരുമാനവും ലഭിക്കും. നിലവിലെ നിരക്കുകളേക്കാള്‍ 80 പോയിന്റ് മുകളിലാണ് പുതിയ നിരക്ക്. പലിശയ്ക്ക് ആദായ നികുതി ബാധകമല്ലാത്തതിനാല്‍ പ്രവാസികള്‍ക്ക് മികച്ച നിക്ഷേപ അവസരമാണിതെന്ന് ബാങ്ക് അറിയിച്ചു.

 

◼️മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ ആയ ജോഷി- സുരോഷ് ഗോപി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പന്‍’. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പാപ്പന്‍’ ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സിഐ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

 

◼️ആളും ആരവവും ഇല്ലാതെ ഒരു കൊച്ചു സിനിമയുടെ വിശേഷങ്ങള്‍ മലയാള സിനിമയില്‍ താരംഗമാവുകയാണ്. ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിച്ച ഹെഡ്മാസ്റ്റര്‍ ആണ് ആ ചിത്രം. നടന്‍ ബാബു ആന്റണി ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഇന്ന് തിറ്ററുകളില്‍ എത്തും. പ്രസിദ്ധ ചെറുകഥാകൃത്ത് കാരൂരിന്റെ ഏറെ ശ്രദ്ധ നേടിയ, അധ്യാപകരുടെ ദുരിത ജീവിതത്തിന്റെ നോവും നൊമ്പരവും പകര്‍ത്തിയ പൊതിച്ചോറിന്റെ ചലച്ചിത്ര ഭാഷ്യമാണ് ഹെഡ്മാസ്റ്റര്‍. പൊതിച്ചോര്‍ വായിച്ചറിഞ്ഞ ഒരു തലമുറയില്‍ ഹെഡ്മാസ്റ്റര്‍ ചര്‍ച്ചാ വിഷയം ആവുകയും ചെയ്തു. തിരക്കഥകൃത്ത് കെ ബി വേണു, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഷിബു ഗംഗാധരന്‍, ഐര്‍ കെ രാധാകൃഷ്ണന്‍ എന്നിവരാണ് ഹെഡ്മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ മുന്നിലും പിന്നലുമായി പ്രവര്‍ത്തിച്ചവര്‍.

 

◼️ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഓഷ്യാനിയ മേഖലയിലേക്കും സാന്നിധ്യം വര്‍ധിപ്പിക്കുന്നു. തങ്ങളുടെ 125 സിസി മോട്ടോര്‍സൈക്കിളായ ‘എസ്പി 125’ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും കയറ്റുമതി ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ലോകോത്തര നിര്‍മ്മാണ ശേഷികള്‍ പ്രയോജനപ്പെടുത്തി നിലവില്‍ ലോകമെമ്പാടുമുള്ള 38 രാജ്യങ്ങളിലേക്ക് ഇരുചക്രവാഹനങ്ങള്‍ ഹോണ്ട കയറ്റുമതി ചെയ്യുന്നുണ്ട്. പൂര്‍ണമായി നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന വാഹനങ്ങള്‍ സിബി125എഫ് എന്ന പേരിലായിരിക്കും വില്‍ക്കുക. 2022 ജൂലൈ മുതല്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലന്‍ഡിലേക്കും എസ്പി 125ന്റെ 250 യൂണിറ്റുകള്‍ ഹോണ്ട കയറ്റുമതി ചെയ്തിട്ടുണ്ട്.

 

◼️2021 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി. അക്ഷരങ്ങളുടെ പേരില്‍ ആശയങ്ങളുടെ പേരില്‍ ആശയങ്ങളുടെ കൈപ്പത്തിമുറിച്ചു മാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണിത്. ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’. പ്രെഫ റ്റി ജെ ജോസഫ്. ആറാം പതിപ്പ്. ഡിസി ബുക്സ്. വില 405 രൂപ.

 

◼️ഇടയ്ക്കിടെയുള്ള ഉറക്കവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി പഠനം. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണലായ ഹൈപ്പര്‍ടെന്‍ഷനിലാണ് പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും/അല്ലെങ്കില്‍ സ്ട്രോക്കിനും ഇടയ്ക്കിടെയുള്ള ഉറക്കം ഒരു അപകട ഘടകമാകുമോ എന്ന് ചൈനയിലെ ഗവേഷകര്‍ പരിശോധിച്ചു. ഇടയ്ക്കിടെയുള്ള ഉറക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഇസ്‌കെമിക് സ്ട്രോക്ക് എന്നിവയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു. 2006 നും 2010 നും ഇടയില്‍ യുഎസില്‍ താമസിച്ചിരുന്ന 40 നും 69 നും ഇടയില്‍ പ്രായമുള്ള 500,000-ത്തിലധികം പങ്കാളികളെ യുകെ ബയോബാങ്ക് റിക്രൂട്ട് ചെയ്തു. അവര്‍ പതിവായി രക്തം, മൂത്രം, ഉമിനീര്‍ എന്നിവയുടെ സാമ്പിളുകളും അവരുടെ ജീവിതരീതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും നല്‍കി. യുകെ ബയോബാങ്ക് പങ്കാളികളുടെ ഒരു ചെറിയ അനുപാതത്തില്‍ 2006 മുതല്‍ 2019 വരെ നാല് തവണ ഡേ ടൈം നാപ്പിംഗ് ഫ്രീക്വന്‍സി സര്‍വേ നടത്തി. ഉച്ചയുറക്കവും സ്ട്രോക്ക് അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ആദ്യ റിപ്പോര്‍ട്ടുകളും തമ്മിലുള്ള ബന്ധം വിശകലനം ചെയ്തു. 11 വര്‍ഷം ഫോളോ അപ്പ് ചെയ്തു. രാത്രിയിലെ മോശം ഉറക്കം മോശം ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു, മാത്രമല്ല അത് നികത്താന്‍ ഉറക്കം പര്യാപ്തമല്ല. കൂടുതല്‍ ഉറങ്ങുന്നത് ഹൃദയാരോഗ്യത്തിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും ഉള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഈ പഠനം പ്രതിധ്വനിക്കുന്നു.

Related Articles

Back to top button
error: Content is protected !!