തെറ്റായ വിവരം നൽകി; വില്ലേജ് ഓഫീസർക്ക് 3000രൂപ പിഴ
തൊടുപുഴ: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ നൽകാത്തതിനും മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകിയതിനും വില്ലേജ് ഓഫീസർക്ക് 3000 രൂപ പിഴ. വണ്ണപ്പുറം വില്ലേജ് ഓഫീസർ ആയിരുന്ന ഇ.പി. ജോർജിനാണ് വിവരാവകാശ കമ്മീഷണർ പിഴ ചുമത്തിയത്. ഇപ്പോൾ എറണാകുളം കണയന്നൂർ വില്ലേജ് ഓഫീസറാണ്. ഇതിനുമുൻപും പിഴ അടയ്ക്കാൻ ശിക്ഷ വിധിച്ചിട്ടുണ്ട്.
പൊതുപ്രവർത്തകനും ജനശക്തി തൊടുപുഴ താലൂക്ക് കമ്മിറ്റി പ്രസിഡൻറുമായ പുതുപ്പറമ്പിൽ പി.വി. ബേബിയുടെ കരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി.വില്ലേജിലെ ഒരു സ്വകാര്യഭൂമിയുടെ കരം സ്വീകരിക്കാൻ പാടില്ലെന്ന എൽആർ തഹസിൽദാരുടെ രേഖാമൂലമുള്ള നിർദേശം നിലനിൽക്കെ കരമടച്ച് നൽകുന്നതിന് പിന്നീട് നിർദേശം വന്നു എന്ന തെറ്റായ വിവരം നൽകിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കമ്മീഷൻറെ നടപടി. 30 ദിവസത്തിനകം പിഴ അടയ്ക്കണമെന്നും അല്ലെങ്കിൽ റവന്യു റിക്കവറി ഉൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.