Idukki

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം; ജില്ല മെഡിക്കല്‍ ഓഫീസര്‍

ഇടുക്കി: സംസ്ഥാനത്ത് പേവിഷബാധ മൂലം നിരവധി പേര്‍ മരണമടഞ്ഞ സാഹചര്യത്തില്‍ പേവിഷബാധക്കെതിരെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗ്ഗീസ് അറിയിച്ചു. പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ, മാന്തലോ, നക്കലോ മൂലം മനുഷ്യര്‍ക്ക് രോഗാണുബാധ ഉണ്ടാകാം. പേവിഷബാധയുണ്ടാക്കുന്ന രോഗാണു വൈറസാണ്. ഇത് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. ഈ വൈറസ് നായ്ക്കളില്‍ നിന്നാണ് പ്രധാനമായും മനുഷ്യരില്‍ എത്തുന്നതും പേവിഷബാധ ഉണ്ടാക്കുന്നതും. പൂച്ച, പശു, ആട് എന്നിവയില്‍ നിന്നും രോഗബാധ ഉണ്ടാകാം. തലവേദന, ക്ഷീണം, നേരിയ പനി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോട് ഭയം അനുഭവപ്പെടും. സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോള്‍ ഇത് ഒരാഴ്ച്ച മുതല്‍ ഒരു വര്‍ഷം വരെയുമാകാം.

രോഗ പ്രതിരോധത്തിന്

വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേകിച്ച് നായ, പൂച്ച എന്നിവയ്ക്ക് പേവിഷബാധക്കെതിരെയുള്ള
പ്രതിരോധ കുത്തിവയ്പ് നല്‍കുകയാണ് രോഗം തടയുന്നതിനുള്ള പ്രധാന മാര്‍ഗ്ഗം. നായ്ക്കള്‍ക്ക്
ജനിച്ച ശേഷം രണ്ടാം മാസം ആദ്യ ഡോസും, മൂന്നാം മാസം രണ്ടാം ഡോസും തുടര്‍ന്ന് എല്ലാ
വര്‍ഷവും ബൂസ്റ്റര്‍ ഡോസ് വാക്സിനും നല്‍കണം.

മൃഗങ്ങളോട് കരുതലോടെ ഇടപെടണം

മൃഗങ്ങളെ ശല്യപ്പെടുത്തരുത്. മൃഗങ്ങളെ പരിപാലിക്കുന്നവര്‍ പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണം. മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റു കഴുകണം. ഇത് രോഗാണുബാധ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും. തുടര്‍ന്ന് എത്രയും വേഗം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പേവിഷ ബാധയക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കണം.

Related Articles

Back to top button
error: Content is protected !!