Kerala

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം കൂട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ദ്ദിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പള വര്‍ദ്ദനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിവിധ അലവന്‍സുകളില്‍ മുപ്പത് മുതല്‍ മുപ്പത്തഞ്ച് ശതമാനം വരെ വര്‍ദ്ദനക്കാണ് ശുപാര്‍ശ. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് നിയമസഭാ സാമാജികരുടെ ശമ്പള വര്‍ദ്ദന ശുപാര്‍ശ സര്‍ക്കാരിന് മുന്നിലെത്തുന്നത്. ദൈനം ദിന ചെലവുകള്‍ കൂടിയ സാഹചര്യത്തില്‍ ആനുകൂല്യങ്ങളും അലവന്‍സുകളും കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് സര്‍ക്കാര്‍ കമ്മീഷനെ വച്ചത്. ജൂലൈയില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ ഏകാംഗ കമ്മീഷനാക്കി മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. അടിസ്ഥാന ശമ്പളത്തില്‍ വലിയ വ്യത്യാസം വരുത്താതെ അലവന്‍സുകളും ആനൂകൂല്യങ്ങളും മുപ്പത് മുതല്‍ മുപ്പത്തഞ്ച് ശതമാനം വരെ വര്‍ദ്ദിപ്പിക്കാനാണ് ശുപാര്‍ശ. യാത്ര ചെലവുകള്‍, ഫോണ്‍സൗകര്യം, ചികിത്സ, താമസം തുടങ്ങി വിവിധ അലവന്‍സുകളിലെല്ലാം വര്‍ദ്ദനവിന് നിര്‍ദ്ദേശമുണ്ട്. മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. 2018 ലാണ് ഇതിന് മുന്‍പ് ശമ്പള വര്‍ദ്ദന നടപ്പാക്കിയത്. മന്ത്രിമാര്‍ക്ക് നിലവില്‍ 97,429 രൂപയും എംഎല്‍എമാര്‍ക്ക് 70000 രൂപയും ആണ് നിലവില്‍ ശമ്പളം.

 

Related Articles

Back to top button
error: Content is protected !!