Idukki

വ്യാപാരിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ശ്രമിച്ച കേസ്: രണ്ട് പ്രതികള്‍ പിടിയില്‍

ഇടുക്കി: ചെറുതോണിയില്‍ വ്യാപാരിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളെ ജില്ലാ പോലീസ് മേധാവി വി. യു കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തു.ഒന്നാംപ്രതി തടിയമ്പാട് സ്വദേശി നെല്ലിക്കുന്നേല്‍ ജനീഷ് വര്‍ഗീസ് (37),രണ്ടാംപ്രതി നെടുങ്കണ്ടം പാമ്പാടുംപാറ സ്വദേശി ചരുവിള പുത്തന്‍വീട്ടില്‍ രതീഷ് കണ്ണന്‍ ( 27 ) എന്നിവരാണ് അറസ്റ്റിലായത് .മരിയന്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമ പഞ്ഞിക്കാട്ടില്‍ ലൈജുവിനെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ലൈജുവിന്റെ കടയിലെ ജീവനക്കാരിയോട് ഒന്നാം പ്രതി ജനീഷിനുള്ള വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംശയമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ജീവനക്കാരി ഒന്നാംപ്രതിയുടെ ബന്ധുവാണ് .ഇയാള്‍ക്കെതിരെ ഇവര്‍ ഇടുക്കി പോലീസ് സ്റ്റേഷനില്‍ മുമ്പ് പരാതി നല്‍കിയിട്ടുള്ളതാണ്. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ കടയുടമ ലൈജുവാണെന്നുള്ള സംശയമാണ് സംഭവത്തിന് പിന്നില്‍. കേസ് വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ലൈജുവിന്റെ കടയിലെ ജീവനക്കാരിക്കെതിരെ മൊഴി നല്‍കിയിരുന്നു. ആസിഡ് നല്കിയത് കടയിലെ ജീവനക്കാരിയാണെന്ന് പ്രതികള്‍ ആദ്യം പോലീസിന് മൊഴിനല്കി. അന്വേഷണത്തില്‍ ഇത് കളവാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ സംശയം മൂലമാണ് ആക്രമണം നടത്തിയതെന്ന് പ്രതികള്‍ സമ്മതിക്കുകയായിരുന്നു.റബ്ബര്‍ ഷീറ്റ് ഉറയൊഴിക്കുവാനുപയോഗിക്കുന്ന വീര്യം കൂടിയ ഫോര്‍മിക് ആസിഡ് ആണ് പ്രതികള്‍ കൃത്യത്തിന് ഉപയോഗിച്ചത്. പെരുമ്പാവൂരില്‍ നിന്നാണ് പ്രതികള്‍ ആസിഡ് വാങ്ങിയത്.ഒന്നാംപ്രതി ജനീഷനൊപ്പം പാലക്കാട് ജോലി ചെയ്യുന്ന ആളാണ് രണ്ടാംപ്രതി രതീഷ്. കൃത്യം നടത്തുന്നതിന് മുന്‍കൂട്ടി തീരുമാനിച്ച് ഇരുവരും ഒന്നിച്ചാണ് ഇടുക്കിയിലെത്തിയത്.സംഭവദിവസം വൈകീട്ട് കടയിലെത്തി നിരീക്ഷണം നടത്തി.വീണ്ടും രാത്രി ഒമ്പതിന് ബൈക്കില്‍ ടൗണിലെത്തി ലൈജു കടയടച്ച് വീട്ടില്‍ പോകുന്നത് കാത്തുനില്‍ക്കുകയായിരുന്നു. മെഡിക്കല്‍ സ്റ്റോര്‍ പൂട്ടി ലൈജു കാറില്‍ തിരികെ പോയതിനു ശേഷം പ്രതികള്‍ പിന്നാലെ പിന്തുടര്‍ന്നെത്തി കൈയ്യില്‍ കരുതിയിരുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. ജനീഷാണ് ആസിഡ് ഒഴിച്ചത്. രണ്ടാംപ്രതി രതീഷാണ് ബൈക്കോടിച്ചിരുന്നത് സംഭവത്തിനുശേഷം ചെറുതോണിയിലെത്തിയ പ്രതികള്‍ തടിയമ്പാട് റൂട്ടില്‍ തിരികെ പോയി തുടര്‍ന്ന് ഒളിവില്‍ പോവുകയായിരുന്നു രണ്ടാം പ്രതിയുടെ പേരില്‍നെടുംകണ്ടം പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസും അടിപിടി കേസും നിലവിലുണ്ട്.ഇവര്‍ സംസ്ഥാനം വിട്ടു പോകുവാന്‍ പദ്ധതി ഇടുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്. സംഭവ ദിവസം ചെറുതോണിയില്‍ പുതുതായി ഒരാള്‍ എത്തിയ വിവരം പോലീസിന് ലഭിച്ചു. അന്വേഷണത്തില്‍ ജനീഷിന്റെ സുഹൃത്താണെന്ന് മനസിലായി. സുഹൃത്തിനെപ്പറ്റി ചോദിക്കാന്‍ ജനീഷിനെ സമീപിച്ചപ്പോള്‍ ഇയാളുടെ കാലില്‍ പൊള്ളലേറ്റ പാട് കണ്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.പ്രതികളെ തെളിവെടുപ്പിനായി വീട്ടിലും ആസിഡ് വാങ്ങിയ കടയിലും കൊണ്ടുപോയ ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും കൃത്യത്തിനുപയോഗിച്ച പള്‍സര്‍ ബൈക്കും കണ്ടെടുത്തിട്ടുണ്ട് പ്രതികളുടെ പേരില്‍ കാപ്പ ചുമത്തുമെന്നും ജില്ലാ പോലീസ് മേധാവി കുര്യാക്കോസ് പറഞ്ഞു പ്രതികള്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണോ എന്ന് ലൈജുവിന്റെ മൊഴിയെടുത്താലേ അറിയാന്‍ കഴിയുകയുള്ളൂ അതിനുള്ള രണ്ട് ദിവസം കൂടി കഴിയും. ഇടുക്കി ഡിവൈ.എസ്.പി ബിനു ശ്രീധര്‍, കഞ്ഞിക്കുഴി സി.ഐ സാം ജോസ്, കരിമണല്‍ സി.ഐ ടി.എസ് ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച 14 അംഗ സ്‌പെഷ്യല്‍ ടീമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!