ChuttuvattomMuttom

ഇടുക്കിയുടെ കാര്‍ഷിക മുന്നേറ്റത്തിന് സ്പൈസസ് പാര്‍ക്ക് വഴിയൊരുക്കും :മുഖ്യമന്ത്രി പിണറായി വിജയന്‍

മുട്ടം: ഇടുക്കിയുടെ കാര്‍ഷിക മുന്നേറ്റത്തിന് തുടങ്ങനാട് സ്പൈസസ് പാര്‍ക്ക് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ ആദ്യത്തെ ആധുനിക സ്പൈസസ് പാര്‍ക്ക് മുട്ടം തുടങ്ങനാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ കര്‍ഷകര്‍ക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്പൈസസ് പാര്‍ക്ക് ഒരുക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുന്നത് കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. അസംസ്‌കൃത വസ്തുക്കള്‍ സംസ്‌കരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആധുനിക സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അത്തരത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനാണ് സ്പൈസസ് പാര്‍ക്കുകളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയില്‍ കേരളം മുന്നിലാണ്. ലോകത്ത് നമ്മുടെ സംരംഭകരെക്കുറിച്ച് പൊതുവില്‍ നല്ല മതിപ്പുമാണ് . അതുകൊണ്ടുതന്നെ ഭക്ഷ്യസംസ്‌കരണത്തിലും വിതരണത്തിലും ഗുണമേന്മ ഉറപ്പാക്കാന്‍ സംരംഭകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങള്‍ കര്‍ശനമായിപാലിക്കണം. ഇതില്‍ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കേരളത്തില്‍ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുകയാണ്. സര്‍ക്കാര്‍ ആരംഭിച്ച ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന പദ്ധതി വലിയ വിജയമാണ്. 1500 കോടി രൂപയുടെ നിക്ഷേപവും 60000 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കാന്‍ കഴിഞ്ഞു. സാധ്യമായ എല്ലാ മേഖലകളിലും മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ സാധ്യത തേടുകയാണ് സര്‍ക്കാര്‍. ചെറുകിട, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് വലിയ സാധ്യതയാണുള്ളത്. ആധുനികവത്കരണത്തോടൊപ്പം വിതരണ ശൃഖലയും ശക്തമാകേണ്ടതുണ്ട്. കോള്‍ഡ് സ്റ്റോറേജുകള്‍, പരിശോധന ലബോറട്ടറികള്‍ ,ഗവേഷണ സ്ഥാപനങ്ങള്‍ , നൈപുണ്യവികസന കേന്ദ്രങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമാണ്. സാധ്യമായ എല്ലാ സഹായങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പൈസസ് പാര്‍ക്കിന്റെ രണ്ടാം ഘട്ടം അടുത്ത 9 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.2021 ല്‍ തറക്കല്ലിട്ട പാര്‍ക്കിന്റെ ഉദ്ഘാടന സമയത്തുതന്നെ 80 ശതമാനം പ്ലോട്ടുകളും അലോട്ട് ചെയ്യാന്‍ കഴിഞ്ഞുവെന്നത് കിന്‍ഫ്രയുടെ വലിയ നേട്ടമാണ്. ദക്ഷിണേന്ത്യയിലെ മികച്ച 12 വ്യവസായപാര്‍ക്കുകളില്‍ 5 എണ്ണവും കിന്‍ഫ്രയുടേതാണ്. പെട്രോകെമിക്കല്‍ പാര്‍ക്ക് 2024 പൂര്‍ത്തീകരിക്കും.  ചരിത്ര നേട്ടമാണ് സ്പൈസസ് പാര്‍ക്കിലൂടെ ഇടുക്കി കൈവരിച്ചിരിക്കുന്നതെന്ന് പരിപാടിയില്‍ മുഖ്യ അതിഥിയായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കോവിഡിന് ശേഷം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്പൈസസ് പാര്‍ക്ക് സമ്മാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

15 ഏക്കര്‍ സ്ഥലത്ത് ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള്‍ എല്ലാം സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു.സുഗന്ധവ്യഞ്ജന തൈലങ്ങള്‍, കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. റോഡ്, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ വ്യവസായികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് നല്‍കുന്നത്. ഡോക്യുമെന്റേഷന്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, ക്യാന്റീന്‍, ഫസ്റ്റ് എയ്ഡ് സെന്റര്‍, ക്രഷ് എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഓഫീസ് കെട്ടിട സമുച്ചയം, വിശ്രമകേന്ദ്രം, ശൗചാലയങ്ങള്‍, എ ടി എം കൗണ്ടര്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാണ്. എല്ലാ വ്യാവസായിക പ്ലോട്ടുകളിലേക്കും പ്രവേശിക്കാവുന്ന റോഡുകള്‍, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള ഓടകള്‍, ചുറ്റുമതില്‍, ശുദ്ധജല വിതരണ ക്രമീകരണങ്ങള്‍ , വൈദ്യുതി വിതരണ സംവിധാനങ്ങള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ്, മഴവെള്ള സംഭരണികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും സ്‌പൈസസ് പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.എം എല്‍ എ മാരായ എം എം മണി , എ രാജ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു , ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ്, ഉദ്യോഗസ്ഥപ്രമുഖര്‍ , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!