ChuttuvattomIdukki

രേഖകള്‍ ഇല്ലാത്ത ഭൂമിയുടെ കൈവശക്കാരന്റെ പേരും ഉള്‍പ്പെടുത്തുമെന്ന് റവന്യൂ മന്ത്രി

ഇടുക്കി: ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ ആര്‍ക്കും യാതൊരു രേഖകളുമില്ലായെങ്കിലും കൈവശം വച്ചിരിക്കുന്ന ഭൂമി നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കുന്ന രീതിയില്‍ ഉത്തരവില്‍ വ്യക്തത വരുത്തി റവന്യൂ വകുപ്പ്. വാത്തിക്കുടി ഉള്‍പ്പെടെ  ജില്ലയിലെ എല്ലാ വില്ലേജുകളിലും കൈവശക്കാരന്റെ പേര് രേഖപ്പെടുത്തുന്നതിന് തീരുമാനമായതായി റവന്യൂ മന്ത്രി അറിയിച്ചു.  ഡിജിറ്റല്‍ റീസര്‍വേയുമായി ബന്ധപ്പട്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന്റെയും എം.എം മണി എം.എല്‍.എയുടെയും നേതൃത്വത്തില്‍ എല്‍.ഡി.എഫ് നേതാക്കള്‍ കഴിഞ്ഞ ദിവസം റവന്യൂ മന്ത്രി കെ. രാജനെ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് പ്രശ്നം പരിഹരിക്കാന്‍ മന്ത്രി നേരിട്ട് യോഗം വിളിച്ചു ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ നിര്‍ദേശം നല്‍കിയത്.
വാത്തിക്കുടി വില്ലേജില്‍ ഡിജിറ്റല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് രേഖകള്‍ ഇല്ലാത്ത ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച് പ്രശ്നം ഉയര്‍ന്നു വന്നത്. ജൂലൈയല്‍ ഡിജിറ്റല്‍ സര്‍വേ റെക്കോര്‍ഡുകള്‍ തയ്യാറാക്കുമ്പോള്‍ രേഖകള്‍ ഇല്ലാതെ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ റെക്കോഡുകളില്‍ സര്‍ക്കാരിന്റെ പേര് രേഖപ്പെടുത്തണമെന്നായിരുന്നു സര്‍വേ ഡയറക്ടര്‍ നല്‍കിയിരുന്ന നിര്‍ദേശം. കൈവശം വച്ചിരിക്കുന്നയാളുടെ വിവരങ്ങള്‍ പ്രത്യേകമായി രേഖപ്പെടുത്തേണ്ടതില്ലെന്നും കത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെയാണ് എല്‍.ഡി.എഫ് സംഘം മന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് ആശങ്ക അറിയിച്ചത്. വ്യക്തത വരുത്തി ഉത്തരവ് പ്രകാരം ലാന്റ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഭൂ രേഖകളില്‍ കൈവശക്കാരന്റേ പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവ ഡിജിറ്റല്‍ റീസര്‍വേയുമായി ബന്ധപ്പെട്ട റെക്കോര്‍ഡുകളിലും രേഖപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വാത്തിക്കുടി വില്ലേജില്‍ ഉള്‍പ്പെടെ കൈവശ ഭൂമി നഷ്ടപ്പെടുമെന്ന കര്‍ഷകരുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
ജനങ്ങള്‍ക്കിടിയിലുണ്ടായ ആശങ്കകള്‍ മനസിലാക്കി കഴിഞ്ഞ ബുധനാഴ്ച റവന്യു മന്ത്രി കെ.രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തില്‍ പ്രശ്നം വിശദമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിനുശേഷമാണ് നിലവിലുള്ള ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ മന്ത്രി സര്‍വേ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!