Idukki

ഇടുക്കിക്കാര്‍ക്ക് ഇത് സ്വപ്ന സാക്ഷാത്കാരം: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: ഇടുക്കി ജില്ലക്കാരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണിതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി മെഡിക്കല്‍ കോളേജിലെ പുതിയ എം.ബി.ബി എസ്. ബാച്ചിന്റെ പ്രവേശനോത്സവം കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈന്‍ യുദ്ധമുണ്ടായപ്പോഴാണ് നമ്മുടെ നാട്ടില്‍ നിന്ന് ഇത്രയധികം കുട്ടികള്‍ വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാനായി പോകുന്നുണ്ടെന്ന് മനസ്സിലായത്. നമ്മുടെ നാട്ടില്‍ തന്നെ എല്ലാതരം ഉന്നത വിദ്യാഭ്യാസത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതിനായി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഫലമായാണ് ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതിയ ബാച്ചിനുള്ള അനുമതി ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ നിന്ന് നേടിയെടുത്തത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഞാന്‍ നിയമസഭയില്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിക്ക് ആദ്യം നല്‍കിയ കത്ത് ഇടുക്കി മെഡിക്കല്‍ കോളേജ് നിലനിര്‍ത്തണം എന്നതായിരുന്നു. അന്ന് മുഖ്യമന്ത്രി കത്ത് വായിച്ച ശേഷം ഇടുക്കി മെഡിക്കല്‍ കോളേജിന് ഒന്നും സംഭവിക്കില്ല എന്ന് എനിക്ക് ഉറപ്പു തന്നു. ആ ഉറപ്പ് യാഥാര്‍ത്ഥ്യമാകുന്ന ദിവസമാണിന്ന്- മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ പഠന കാര്യത്തില്‍ ഒരുവിധ ആശങ്കയും മാതാപിതാക്കള്‍ക്ക് വേണ്ടെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നത് ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. കേരളത്തിലെ മറ്റെല്ലാ മെഡിക്കല്‍ കോളജുകളേക്കാളും സന്തോഷത്തോടെ, നല്ല കാലാവസ്ഥയില്‍, ഉണര്‍വോടെ പഠിക്കാന്‍ കഴിയുന്ന കോളേജായിരിക്കും ഇടുക്കിയിലേതെന്ന് ഞാന്‍ ഉറപ്പു തരുന്നു- മന്ത്രി കൂട്ടിച്ചേര്‍ത്തു.  പുതിയ ബാച്ചില്‍ പ്രവേശനം നേടിയ 77 കുട്ടികള്‍ക്കും മന്ത്രി റോഷി അഗസ്റ്റിന്‍ ചുവന്ന പനിനീര്‍പ്പൂക്കള്‍ നല്‍കി കോളേജിലേക്ക് സ്വീകരിച്ചു. മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാനും അഫിലിയേഷന്‍ വീണ്ടെടുക്കാനും പരിശ്രമിച്ച എല്ലാവര്‍ക്കും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പ്രത്യേകം നന്ദി പറഞ്ഞു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. മീനക്ക് പ്രവര്‍ത്തനമികവിന് പനിനീര്‍പ്പൂവും ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു.

ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ച 100 എം.ബി.ബി.എസ്. സീറ്റുകളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 22 നാണ് തുടങ്ങിയത്. നിലവില്‍ 77 കുട്ടികള്‍ പ്രവേശനം നേടിയിട്ടിട്ടുണ്ട്. ഇതില്‍ 76 പേര്‍ സംസ്ഥാനത്ത് നിന്നും ഒരാള്‍ ഓള്‍ ഇന്ത്യാ റാങ്ക് ലിസ്റ്റില്‍ നിന്നുമാണ്. പ്രവേശനോതസവ ചടങ്ങില്‍ ഡീന്‍ കുര്യാക്കോസ് എം. പി. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ജില്ല കളക്ടര്‍ ഷീബ ജോര്‍ജ് വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്‍കി. ജില്ലാ വികസന സമിതി ഉപാധ്യക്ഷനും ഹോസ്പിറ്റല്‍ വികസന സൊസൈറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധിയുമായ സി. വി. വര്‍ഗീസ് ആശംസയര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. മീന ഡി. സ്വാഗതവും മെഡിക്കല്‍ കോളേജ് സുപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ് നന്ദിയും പറഞ്ഞു. ആശുപത്രി വികസന സൊസൈറ്റി അംഗങ്ങളായ (സര്‍ക്കാര്‍ പ്രതിനിധി) ഷിജോ തടത്തില്‍, റോമിയോ സെബാസ്റ്റ്യന്‍, സാജന്‍ കുന്നേല്‍, ജോസ് കുഴികണ്ടം, സി.എം. അസീസ്, അനില്‍ കൂവപ്ലാക്കല്‍, പി.കെ. ജയന്‍, സണ്ണി ഇല്ലിക്കല്‍, ജോയി കൊടുക്കച്ചിറ, ജെയ്ന്‍ അഗസ്റ്റിന്‍, എം ഡി അര്‍ജുനന്‍, ഔസേപ്പച്ചന്‍ ഇടക്കുളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, അധ്യാപകര്‍, ജീവനക്കാര്‍, രക്ഷകര്‍ത്താക്കള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിന് ശേഷം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമും നടത്തി.

Related Articles

Back to top button
error: Content is protected !!