അജീഷിന് കരുതലായി പോലീസ് അസോ. ഭാരവാഹികൾ വീട്ടിലെത്തി


തൊടുപുഴ: മറയൂരിൽ വഴിയാത്രക്കാരന്റെ ആക്രമണത്തിനിരയായി ഗുരുതരമായി പരുക്കേറ്റ അജീഷിന്റെ വീട്ടിൽ പോലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ സന്ദർശനം നടത്തി. അജീഷ് പോൾ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. സംസാരശേഷിയും ഓർമയും പൂർണമായി വീണ്ടെടുക്കാനുണ്ട്. കഴിഞ്ഞ ഒന്നിനാണ് മറയൂർ പോലീസ് സ്റ്റേഷനിലെ അജീഷും സി.ഐ രതീഷും വഴിയാത്രക്കാരന്റെ ആക്രമണത്തിനിരയാകുന്നത്. അജീഷിന്റെ തലയ്ക്ക് കല്ലുകൊണ്ടുള്ള ഇടിയേറ്റ്തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. പോലീസ് സംഘടനകൾ ഇടപെട്ട് സംഭവത്തിന്റെ പിറ്റേന്ന് തന്നെ പോലീസ് വെൽഫയർ ബ്യൂറോയിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിക്കുകയും പോലീസ് അസോസിയേഷന്റെ നിവേദനത്തെ തുടർന്ന് അജീഷിന്റെ ചികിൽസാ ചെലവ് പൂർണമായും സർക്കാർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പോലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി പ്രവീൺ, പ്രസിഡന്റ് സണ്ണി ജോസഫ്, വൈസ് പ്രസിഡന്റ് ഷിബുരാജ്, ജോയിന്റ് സെക്രട്ടറി ഷിനോദാസ്, ട്രഷറർ സുധീർ ഖാൻ, ജില്ലാ ഭാരവാഹികൾ എന്നിവർ കലയന്താനിയിലെ അജീഷിന്റെ വീട്ടിലെത്തി അച്ഛനമ്മമാർക്ക് ആശ്വാസം പകർന്നു. അജീഷിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുമെന്ന ഉറപ്പു പങ്കുവെച്ചാണ് ഭാരവാഹികൾ മടങ്ങിയത്.
