Idukki

പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

ഇടുക്കി:കാമാക്ഷി അമ്പലമേട് ഭദ്രകാളീ ക്ഷേത്രത്തിന് സമീപം പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. അരുണ്‍ വേലൂര്‍ (39) , മഹേഷ് ആനചാരിയില്‍ ( 40 ) എന്നിവരാണ് മുങ്ങിമരിച്ചത്. ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണ ജോലി കഴിഞ്ഞ് പതിവുപോലെ പാറക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. ക്ഷേത്രത്തിന് സമീപം പാറമടയിലെ 20 അടിയിലേറെ താഴ്ചയുള്ള കുളത്തിലാണ് അപകടമുണ്ടാകുന്നത്. അരുണ്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാളും കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു ഇവരുടെ കൂടെ ഉണ്ടായിരുന്ന കല്ലനാനില്‍ സുരേന്ദ്രനും വെള്ളത്തില്‍ വീണെങ്കിലും കല്ലില്‍ പിടിച്ച് കരയ്ക്ക് കയറി.കണ്ടു നിന്ന മഹേഷിന്റെ കുട്ടികള്‍ ക്ഷേത്രം ശാന്തി അരുണിനെ വിവരമറിയിച്ചു. ബഹളം കേട്ട് ഓടിക്കൂടിയവരില്‍ ആര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. തുടര്‍ന്ന് ഇടുക്കി അഗ്‌നി രക്ഷാ സേനയെ വിവരമറിയിച്ചു. അഗ്‌നി രക്ഷാ സേന എത്തും മുമ്പ് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന എറണാകുളം സ്വദേശി കുളത്തില്‍ നിന്നും ഇരുവരേയും പുറത്തെടുത്തു. ഉടന്‍ തന്നെ തങ്കമണി സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ . അരുണിന്റെ ഭാര്യ: ശ്രീലക്ഷ്മി. മക്കള്‍ : അദ്വൈത് , ശ്രേയസി. മഹേഷിന്റെ ഭാര്യ: രാജി. മക്കള്‍: യദുകൃഷ്ണന്‍, മിഥുന്‍ കൃഷ്ണ . ഇരുവരുടെയും സംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പില്‍ നടക്കും.

 

Related Articles

Back to top button
error: Content is protected !!