Idukki

തോട്ടം തൊഴിലാളി വനിതയെ പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിൽ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ തോട്ടം തൊഴിലാളിയെ വനിത പഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി.അടുപ്പില്‍ തീയൂതുന്ന ഇരുമ്പ്പൈപ്പു കൊണ്ടായിരുന്നു മര്‍ദ്ദനം. പന്നിയാര്‍ സ്വദേശി സുധാകരനാണ് പരിക്കേറ്റത്. പന്നിയാര്‍ സ്വദേശിയായ സുധാകരന് സമീപത്തെ തോട്ടം ഉടമയായ പീറ്റര്‍ 9000ത്തോളം രൂപ പണിക്കൂലിയായി നല്‍കാന്‍ ഉണ്ടായിരുന്നു. പണം ലഭിക്കാതായതോടെ തോട്ടത്തിലെ ചില പണിയായുധങ്ങള്‍ സുധാകരന്‍ എടുത്തു കൊണ്ടു പോയി.

ശാന്തന്‍പാറ പൊലീസില്‍ പരാതിയും നല്‍കി. സംഭവത്തില്‍ പഞ്ചായത്ത് അംഗമായ നിര്‍മ്മല ദേവി മധ്യസ്ഥം വഹിക്കാന്‍ എത്തുകയും സുധാകരന് പണം വാങ്ങി നല്‍കുമെന്ന് ഉറപ്പ് നല്‍കുകയുമായിരുന്നു. ഇതോടെ പണിയായുധങ്ങള്‍ സുധാകരന്‍ നിര്‍മ്മലാ ദേവിയെ ഏല്‍പ്പിച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ കഴിഞ്ഞ ദിവസം ഇദ്ദേഹം വീണ്ടും പണം ആവശ്യപ്പെട്ടു. അപ്പോഴാണ് താന്‍ നിര്‍മ്മല ദേവിയെ ഏല്‍പ്പിച്ച പണിയായുധങ്ങള്‍ ഉടമക്ക് കിട്ടിയിട്ടില്ലെന്നറിഞ്ഞത്.

ഇതേക്കുറിച്ച്‌ ചോദിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അംഗം നിര്‍മ്മലയും ഭര്‍ത്താവും വേല്‍മുരുകനും മറ്റ് മൂന്നു പേരും രാത്രി വീട്ടില്‍ അതിക്രമിച്ച്‌ കയറുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്നാണ് സുധാകരന്‍ പറയുന്നത്. ഇരുമ്പ്കുഴലുകൊണ്ടുളള അടിയേറ്റ് ഇയാളുടെ കൈ ഒടിയുകയും ചെയ്തു. മുഖത്തും കാലിലും പരിക്കേറ്റ സുധാകരന്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശാന്തന്‍പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button
error: Content is protected !!