Thodupuzha

പ്രദേശവാസികളും മോട്ടോർ വാഹന വകുപ്പ് അധികൃതരുമായി തർക്കം

തൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിനെ ചൊല്ലി പ്രദേശവാസികളും മോട്ടോർ വാഹന വകുപ്പ് അധികൃതരുമായി തർക്കം. മോട്ടോർ വാഹന വകുപ്പിന്റെ അധീനതയിലുള്ള കോലാനി അമരംകാവിന് സമീപത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന്റെ ഒരുഭാഗം പ്രദേശവാസികളായ ചിലർ കളിസ്ഥലമെന്ന് അവകാശപ്പെട്ട് വല കെട്ടിയത്. ഇതോടെ ഡ്രൈവിങ് ടെസ്റ്റിനെത്തിയ നൂറുകണക്കിന് അപേക്ഷകർ തിരികെ മടങ്ങിയതായി പരാതി. മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എം.വി.ഐ.പി) അധികൃതർ മോട്ടോർവാഹന  വകുപ്പിന് വർഷങ്ങൾക്കുമുമ്ബ് കൈമാറിയ 22.98 സെന്റ് സ്ഥലത്താണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ടെസ്റ്റിനായി രേഖാമൂലമാണ് എം.വി.ഐ.പി സ്ഥലം വിട്ടുനൽകിയത്. സ്ഥലം മറ്റാവശ്യങ്ങൾക്ക് വിട്ടുനൽകാൻ പാടില്ലെന്നും സംരക്ഷണഭിത്തി നിർമിക്കണമെന്നും എം.വി.ഐ.പി നിർദേശിച്ചിരുന്നു. എന്നാൽ, ഇവിടം തങ്ങളുടെ വോളിബാൾ ഗ്രൗണ്ടാണെന്ന് അവകാശപ്പെട്ടാണ് പ്രദേശവാസികളായ യുവാക്കൾ സ്ഥലം വലകെട്ടിയടച്ചത്. കളിക്കായി ഇവിടെ നെറ്റും കെട്ടിയിരുന്നു. എന്നാൽ, സ്ഥലം തങ്ങളുടെ അധീനതയിൽ തന്നെയാണെന്നാണ് മോട്ടോർ വാഹന വകുപ്പ് പറയുന്നത്. വർഷങ്ങളായി ഇവിടെ ഡ്രൈവിങ് പരിശീലനവും ടെസ്റ്റും നടന്നുവരുന്നുണ്ട്. ടെസ്റ്റ് മുടങ്ങിയതോടെ ആർ.ടി.ഒ ആർ. രമണൻ, സിഐ വി.സി. വിഷ്ണകുമാർ, നഗരസഭ അധികൃതർ എന്നിവർ ഉൾപ്പെടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി .മോട്ടോർ വാഹന വകുപ്പിന് കൈമാറിയ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് സ്ഥിതിചെയ്യുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ തിങ്കളാഴ്ച വൈകീട്ട് തൊടുപുഴ സി.ഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചു. സർവേയറുടെയും എം.വി.ഐ.പി അധികൃതരുടെയും നേതൃത്വത്തിൽ 26ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തും. സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതുവരെ ഡ്രൈവിങ് ടെസ്റ്റ് മുടക്കം കൂടാതെ നടക്കുമെന്ന് സി.ഐ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!