നാടെങ്ങും തെരുവു നായ്ക്കളുടെ ശല്യം വർധിക്കുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/06/stray-dogs.jpg?resize=750%2C375&ssl=1?v=1656041593)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നായ്ക്കളുടെ വംശവർധന തടയാനായി നടപ്പാക്കിയ അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) പദ്ധതി നിലച്ചതോടെ നാടെങ്ങും തെരുവു നായ്ക്കളുടെ ശല്യം വർധിച്ചു. നിരത്തുകളും പൊതുസ്ഥലങ്ങളുമെല്ലാം തെരുവു നായ്ക്കളുടെ പിടിയിലാണ്.
കഴിഞ്ഞ ദിവസം മുരിക്കാശേരിയിൽ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ച സംഭവത്തോടെയാണ് നായ്ക്കൾ പേടിസ്വപ്നമായത്. സ്കൂൾ കുട്ടികൾക്കും ജനങ്ങൾക്കും വൻ ഭീഷണിയാണ് ഇവ ഉയർത്തുന്നത്. ജില്ലയിൽ ഈമാസം മാത്രം 171 പേർക്ക് നായ്ക്കളുടെ കടിയേറ്റു. കഴിഞ്ഞ ദിവസം മാത്രം മുണ്ടൻമുടിയിലും നെടുങ്കണ്ടത്തുമായി 18 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്.
നായ്ക്കളുടെ കടിയേൽക്കുന്ന സാധാരണക്കാർക്കാകട്ടെ പ്രതിരോധ കുത്തിവയ്പിനും ചികിൽസയ്ക്കുമായി വലിയ തുക ചെലവിടേണ്ടിവരുന്ന അവസ്ഥയാണ്.
പുലർച്ചെയും വൈകുന്നേരങ്ങളിലുമാണ് നായ്ക്കളുടെ ശല്യം കൂടുതലായി ഉണ്ടാകുന്നത്. നായ്ക്കളുടെ ശല്യത്തെത്തുടർന്ന് സ്കൂൾ വിദ്യാർഥികളും മറ്റും ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാർക്കും ഇവ ഭീഷണിയാണ്. വളർത്തു മൃഗങ്ങൾക്കും നായ്ക്കളുടെ ആക്രമണം ഏൽക്കുന്നുണ്ട്.
തെരുവുനായ്ക്കളുടെ വംശവർധന നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണ നടപടിക്കു വിധേയമാക്കുന്ന പദ്ധതി തൊടുപുഴ നഗരസഭ ഉൾപ്പെടെ നടപ്പിലാക്കി വന്നത്. പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകരാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കിയത്. ആദ്യഘട്ടത്തിൽ കുറേ നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പുറത്തു വിട്ടതിനുശേഷം പിന്നീട് ഫണ്ടിന്റെ അഭാവംമൂലം പദ്ധതി നിലയ്ക്കുകയായിരുന്നു.
ഈ വർഷം പല തദ്ദേശ സ്ഥാപനങ്ങളും പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്. പദ്ധതി നിലച്ചതും അലക്ഷ്യമായ മാലിന്യം തള്ളലും ശാസ്ത്രീയമായ അറവുശാലകളുടെ അഭാവവും നായ്ക്കളുടെ വംശവർധനയ്ക്കു കാരണമാകുന്നുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)