ഷെഫീക്ക് ജീവിതത്തിലേക്ക് തിരികെയെത്തിയത് ഉമ്മന്‍ ചാണ്ടിയിലൂടെ
തൊടുപുഴ: ഉമ്മന്‍ ചാണ്ടിയെന്ന പിതാവിന്റെ കരുതലും സ്നേഹവുമാണ് പിതാവും രണ്ടാനമ്മയും ചേര്‍ന്ന് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ ഷെഫീക്കെന്ന ബാലനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിനു പിന്നില്‍. ഷെഫീക്കിനെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാനാവശ്യമായ ഇടപെടലുകള്‍ ഉമ്മന്‍ചാണ്ടി ഒരു പിതാവിന്റെ വാത്സല്യത്തോടെയാണ് നടത്തിയത്. 2013 ജൂലൈ 15-നായിരുന്നു നാടിനെ നടുക്കിയ ആ സംഭവം അരങ്ങേറിയത്. കുമളി ചെങ്കര സ്വദേശിയായ ഷെഫീക്കിനെ പിതാവും രണ്ടാനമ്മയും ചേര്‍ന്ന് അതി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കൊടിയ പീഡനമേറ്റതോടെ കുട്ടി മരണാസന്നനായി. കുട്ടിയെ ഒഴിവാക്കാണ് ഇരുവരും ചേര്‍ന്ന് ക്രൂരകൃത്യം ചെയ്തത്. സംഭവം കേരളത്തില്‍ ചര്‍ച്ചയായതോടെയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രശ്ത്തില്‍ ഇടപെട്ടത്. കുട്ടിക്കാവശ്യമായ എല്ലാ വിദഗ്ധ ചികില്‍സയും സര്‍ക്കാര്‍ ചിലവില്‍ നല്കാന് നിര്‍ദേശിച്ച അദ്ദേഹം സാമൂഹിക നീതി വകുപ്പ് മന്ത്രിയായിരുന്ന എം.കെ.മുനീറിനെ നേരിട്ടയച്ച് ആശുപത്രികളില്‍ ആവശ്യമായ ക്രമീകരണം ഒരുക്കി. സര്‍ക്കാര്‍ ചെലവില്‍ വന്‍ തുക മുടക്കി ചികില്സിച്ചതോടെയാണ് ഷെഫീക്ക് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. പൂര്‍ണമായി ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയാത്ത കുട്ടിയെ പരിചരിക്കാന്‍ രാഗിണി എന്ന ആയയെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അല്‍ അസ്ഹര്‍ ആശുപത്രിയുടെ സംരക്ഷണയില്‍ കഴിയുന്ന ഷെഫീക്കിനെ കാണാന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി 2014 ഓഗസ്റ്റില്‍ എത്തിയിരുന്നു. പിന്നീടും വിവരങ്ങള്‍ തിരക്കിയിരുന്നെന്നും അദ്ദേഹത്തോടുള്ള കടപ്പാടും നന്ദിയും പറഞ്ഞറിയിക്കാനാവില്ലെന്ന് ഷെഫീക്കിന്റെ ആയ രാഗിണി പറഞ്ഞു.