മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നീളുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/WhatsApp-Image-2023-10-20-at-11.54.44.jpeg?resize=539%2C262&ssl=1?v=1697787233)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ നിർമിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം നീളുന്നു. 2018ലാണ് മങ്ങാട്ടുകവലയിൽ നഗരസഭയുടെ ബസ് സ്റ്റാൻഡിനോട് ചേർന്ന് ഷോപ്പിംഗ് കോംപ്ലക്സിന്റെ കെട്ടിടനിർമ്മാണം ആരംഭിച്ചത്. 2019ൽ ഏതാനും ഭാഗങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ച് 2020ൽ മുൻ ഭരണ സമിതി ഉദ്ഘാടനവും ചെയ്തു. മൂന്നു നിലകളിലായി 42 മുറികളാണ് നിർമ്മാണം പൂർത്തിയായി വരുന്നത്. ഇതിൽ 25 മുറികൾ നിലവിൽ വാടകയ്ക്ക് നൽകിയിട്ടുണ്ട്. നഗരസഭയുടെ തനത് വരുമാന വർധന, മങ്ങാട്ടുകവല പ്രദേശത്തിന്റെ സമഗ്രമായ വികസനം എന്നിവ ലക്ഷ്യമിട്ട് വിഭാവനം ചെയ്തതായിരുന്നു പദ്ധതി.
ഒമ്പത് കോടിയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ഇതിനുള്ള പണം വായ്പയായിട്ടാണ് ലഭ്യമാക്കിയതും. പദ്ധതി പൂർത്തീകരണം വൈകിയതോടെ മുതലും പലിശയും അടക്കം ഭീമമായ തുകയാണ് നഗരസഭ തിരിച്ചടച്ചത്. ഇപ്പോഴത്തെ ഭരണസമിതി അധികാരത്തിൽ എത്തിയതോടെ വായ്പ തുക പൂർണമായും തിരിച്ചടച്ചു. മുറികൾ വാടകയ്ക്ക് നൽകിയാൽ 1.12 കോടി വാടകയായി ലഭിക്കും എന്നാണ് നഗരസഭയുടെ പ്രതീക്ഷ. 15,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ 30,000 ലിറ്റർ ടാങ്കാണ് ഇവിടെ ആവശ്യം എന്ന കാരണത്താൽ അഗ്നിസുരക്ഷ സേനാവിഭാഗം എൻഒസി നൽകാത്തതും പ്രതിസന്ധിയാണ്. ഡിസംബറോടെ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. ഷോപ്പിംഗ് കോംപ്ലക്സിലുള്ള എല്ലാ മുറികളും ലേലം ചെയ്ത് വാടകയ്ക്ക് നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)