കൊച്ചി : മാസപ്പടി കേസിലെ ഇഡി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ജീവനക്കാർ നൽകിയ ഹർജി അപക്വമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ഇതുവഴി ആരും കുറ്റക്കാരനാകുന്നില്ലെന്നും കേന്ദ്ര ഏജൻസി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. ചട്ടങ്ങൾ പാലിച്ചാണ് പ്രവർത്തിച്ചിരുന്നതെന്ന സിഎംആർഎൽ കമ്പനിയുടെ വാദം ശരിയല്ലെന്നും മറുപടിയില്‍ ഇഡി വ്യക്തമാക്കി.
2019 ലെ ആദായ നികുതി റെയ്ഡിൽ 133 കോടി രൂപയുടെ അനധികൃത ഇടപാട് കണ്ടെത്തിയിരുന്നു. രാഷ്ട്രീയ നേതാക്കൾക്ക് അടക്കം പണം നൽകിയെന്ന് സി.എം.ആർ.എൽ എം.ഡിയും സി.എഫ്.ഒ യും മറ്റ് ഏജൻസികളോട് സമ്മതിച്ചിട്ടുണ്ട്. വീണാ വിജയന്റെ എക്സലോജികിന് 1.72 കോടി നൽകിയതും വിവിധ അന്വേഷണങ്ങളിൽ വെളിപ്പെട്ടിരുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്. ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം ഏഴിലേക്ക് മാറ്റി.