Thodupuzha

‘ബഡ്ജറ്റ് ടൂറിസം’; വിനോദ സഞ്ചാരികള്‍ക്കായി കെ.എസ്.ആര്‍.ടി.സിയുടെ സൈറ്റ് സീയിങ് സര്‍വ്വീസ് ഇനി മുതല്‍ തൊടുപുഴയില്‍ നിന്നും

തൊടുപുഴ: ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വിനോദ സഞ്ചാരികള്‍ക്കായി നടത്തുന്ന സൈറ്റ് സീയിങ് സര്‍വ്വീസ് ഇനി മുതല്‍ തൊടുപുഴയില്‍ നിന്നുമുണ്ടാകും. ‘ബഡ്ജറ്റ് ടൂറിസം’ പദ്ധതിയുടെ ഭാഗമായാണ് തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും പുതി സര്‍വ്വീസ് ആരംഭിക്കുന്നത്. ഇതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. മൂന്നാര്‍ ഡിപ്പോയിലടക്കം പദ്ധതി വിജയകരമായതോടെയാണ് തൊടുപുഴ ഡിപ്പോയില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നത്. കുളമാവ്, ചെറുതോണി, ഇടുക്കി അണക്കെട്ടുകള്‍ കണ്ട് വാഗമണ്‍ വഴി മടങ്ങുന്ന തരത്തിലാണ് സൈറ്റ് സീയിങ്ങ് സര്‍വീസിന്റെ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. പൊതുഅവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും ഇപ്പോള്‍ ഒരു ട്രിപ്പ് വീതം നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി ടൂറിസം സെല്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ്. രാവിലെ എട്ടിന് ആരംഭിച്ച് രാത്രി എട്ട് മണിയോടെ തിരികെ എത്തുന്ന രീതിയിലാകും സമയക്രമം. തൊടുപുഴയില്‍ നിന്ന് കുളമാവ്, ചെറുതോണി, ഇടുക്കി, കട്ടപ്പന വഴി വാഗമണ്‍ കണ്ട് തിരിച്ചു വരികയാണ് ലക്ഷ്യം. ഇതിനിടയിലുള്ള ടൂറിസ്റ്റ് സ്ഥലങ്ങളും കാണാന്‍ സൗകര്യമുണ്ടാകും. ഓരോ പോയിന്റുകളിലും ഒരു മണിക്കൂര്‍ വരെ ചെലവഴിക്കാന്‍ അവസരവുമുണ്ടാകും. ഇതിനിടയില്‍ ചിത്രമെടുക്കാനും യാത്രികര്‍ക്ക് ഭക്ഷണം കഴിക്കുന്നതിനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും. പദ്ധതി വിജയകരമായാല്‍ ഇതിന് ശേഷം മൂന്നാറിലേക്ക് രണ്ടാം ഘട്ടത്തില്‍ സര്‍വീസ് നടത്താനാണ് തീരുമാനം.

 

ടൂറിസം മേഖലക്ക് ഉണര്‍വ്വേകും; ഒപ്പം കെ.എസ്.ആര്‍.ടി.സിക്ക് വരുമാനവും

 

ജില്ലക്ക് പുറത്തുള്ള ഡിപ്പോകളില്‍ നിന്ന് ഇപ്പോള്‍ ഇടുക്കിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി സൈറ്റ് സീയിങ്ങ് സര്‍വീസ് ആരംഭിച്ച സാഹചര്യത്തിലാണ് തൊടുപുഴ ഡിപ്പോയും സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്നത്. ഇത്തരം സര്‍വ്വീസുകള്‍ വിനോദ സഞ്ചാര മേഖലക്കും കെ.എസ്.ആര്‍.ടി.സിക്കും ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസം ചാലക്കുടി ഡിപ്പോയില്‍ നിന്ന് തൊമ്മന്‍കുത്തിലേക്ക് കെ.എസ്.ആര്‍.ടി.സി സൈറ്റ് സീയിങ്ങ് യാത്ര നടത്തിയത് 42 സഞ്ചാരികളുമായാണ്. മൂന്നാര്‍, കുമളി എന്നീ ഡിപ്പോകളില്‍ ഇപ്പോള്‍ സൈറ്റ് സീയിങ്ങ് സര്‍വീസ് നടത്തുന്നുണ്ട്. കുമളിയില്‍ നിന്ന് ഒരു സര്‍വീസ് മാത്രമാണുള്ളത്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഒട്ടേറെ ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളെ കൂടി സര്‍വീസില്‍ ഉള്‍പ്പെടുത്തി സൈറ്റ് സീയിങ്ങ് സര്‍വീസ് വിപുലപ്പെടുത്തുന്നതും അധികൃകരുടെ ആലോചനയിലാണ്.

Related Articles

Back to top button
error: Content is protected !!