Keralapolitics

സിഎംആര്‍എല്ലിനായി ഭൂപരിധി നിയമത്തില്‍ ഇളവിന് ഇടപെട്ടു, മാസപ്പടിയില്‍ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി: മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം : സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തില്‍ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്‍. കൈ വശം വെക്കാവുന്ന ഭൂമിയുടെ പരിധിയില്‍ ഇളവ് വേണം എന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. 2021 ജൂലൈ 5ന് മുഖ്യമന്ത്രിക്ക് സിഎംആര്‍എല്‍ അപേക്ഷ നല്‍കി. ജില്ലാ സമിതിക്ക് മുന്നില്‍ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. സിഎംആര്‍എല്ലിനെ സഹായിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്തിന്റെ തെളിവ് പുറത്തു വിട്ടിട്ടും സര്‍ക്കാര്‍ മറുപടി നല്‍കുന്നില്ലെന്നും മാത്യു പറഞ്ഞു. തോട്ടപ്പള്ളിയിലെ ഖനനം സിഎംആര്‍എല്ലിന് ഗുണമുണ്ടാകുന്ന വിധത്തിലാണ്. 40000 കോടി രൂപയുടെ മണല്‍ ഖനനം ചെയ്തു. തോട്ടപ്പള്ളിയില്‍ സിഎംആര്‍എല്‍ പ്രമോട്ടറായ കെ.ആര്‍.ഇ.എംഎല്‍ ഭൂമി വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂ പരിധി നിയമം ലംഘിച്ചാണ് ഇടപാട് നടന്നത്. ഭൂ പരിഷ്‌ക്കരണ നിയമത്തില്‍ ഇളവ് തേടി കെ.ആര്‍.ഇ.എംഎല്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.

ആദ്യം റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ഇ.എംഎല്ലിന്റെ അപേക്ഷ 2021 മെയ് നാലിന് തള്ളി. പിന്നീട് രണ്ടു തവണ പുനഃപരിശോധനക്ക് അപേക്ഷ നല്‍കി. എന്നിട്ടും ആവശ്യം നിരാകരിക്കപ്പെട്ടതോടെ സിഎംആര്‍എല്‍ മുഖ്യമന്ത്രിയെ സമീപിച്ചു. കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധിയില്‍ ഇളവ് വേണം എന്നായിരുന്നു ആവശ്യം. ടൂറിസം, സോളാര്‍ പദ്ധതികള്‍ക്കായി ഇളവ് തേടി. 2021 ജൂലൈ അഞ്ചിന് സിഎംആര്‍എല്‍ അപേക്ഷ നല്‍കി. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കമ്പനിക്ക് വീണ്ടും ജില്ലാ സമിതിക്ക് അപേക്ഷ നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് 2022 ജൂണ്‍ 15 ന് ജില്ലാ സമിതിയോട് ഈ ആവശ്യം പരിഗണിക്കാന്‍ ശുപാര്‍ശ ചെയ്തത് മുഖ്യമന്ത്രിയാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്തിനാണ് മുഖ്യമന്ത്രി മകളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുവെന്ന് അദ്ദേഹം ചോദിച്ചു. പണത്തിന്റെ സിംഹഭാഗവും കൈപ്പറ്റിയത് മുഖ്യമന്ത്രിയാണ്. അന്തിമ വിധി ജനകീയ കോടതി വിലയിരുത്തുമെന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍, നിയമസഭയില്‍ പോലും പ്രശ്‌നം ഉന്നയിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും പരസ്യ സംവാദത്തിന് പി രാജീവിനെയും എം ബി രാജേഷിനെയും വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു.

 

 

 

Related Articles

Back to top button
error: Content is protected !!