ജില്ലയിൽ ക്രിമിനൽ കേസുകളിൽ വർധന
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/handcuff_1_3_0_0_3_2_1_0_1_0_0.jpg?resize=620%2C376&ssl=1?v=1675064516)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലയിൽ ക്രിമിനൽ കേസുകളിൽ ആശങ്കാജനകമാംവിധം വർധന. കൊലപാതകം, കവർച്ച, പീഡനം, മോഷണം, വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം ജില്ലയിൽ പെരുകുന്നുവെന്നാണ് പുതിയ കണക്ക്. ഈ മാസം മാത്രം രണ്ടു കൊലപാതകങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അടിമാലിയിൽ വഴിയിൽനിന്നു ലഭിച്ച മദ്യമെന്നു തെറ്റിദ്ധരിപ്പിച്ചു വിഷം കലർത്തിയ മദ്യം നൽകി മാതൃസഹോദരനെ കൊലപ്പെടുത്തിയ കേസ് നടന്നത് ഈ മാസമാണ്. സുഹൃത്തിനായി ഒരുക്കിയ കെണിയിൽ ബന്ധു അകപ്പെടുകയായിരുന്നു. മുട്ടത്തു ലോഡ്ജ് മുറിയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും പോലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്നു കണ്ടെത്തി. കേസിൽ സമീപത്തു താമസിക്കുന്ന യുവാവാണ് അറസ്റ്റിലായത്.
28 കൊലപാതകങ്ങൾ
കഴിഞ്ഞ വർഷം കൊലപാതക പരന്പരയാണ് ജില്ലയിൽ അരങ്ങേറിയത്. 2022ൽ മാത്രം 28 കൊലപാതകങ്ങൾ. മദ്യലഹരിയിലുണ്ടാകുന്ന തർക്കങ്ങളും പണമിടപാടുകളുമാണ് പല കൊലപാതകങ്ങളുടെയും കാരണം. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ പ്രതിസ്ഥാനത്തു വരുന്ന സംഭവങ്ങളും ആവർത്തിക്കുകയാണ്. ഓരോ മാസവും ഒരു കൊലപാതകക്കേസ് എന്ന കണക്കിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 164 പീഡനക്കേസുകളും 18 കവർച്ചക്കേസുകളും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഇരട്ടിയിലധികം പീഡനശ്രമങ്ങളുമുണ്ടായി.
മോഷണക്കേസുകളും
മോഷണക്കേസുകളും ജില്ലയിൽ കുറവായിരുന്നില്ല. ചെറുതും വലുതുമായി 132 മോഷണങ്ങളാണ് നടന്നത്. 75 ഭവന ഭേദനക്കേസുകളുമുണ്ടായി. വഞ്ചനക്കേസുകൾ പരിശോധിച്ചാലും മുൻ വർഷങ്ങളിലേക്കാൾ ഏറെ മുന്നിലാണ് ജില്ല. 2021ൽ 163 കേസ് ഉണ്ടായിരുന്നപ്പോൾ 2022ൽ 228 കേസുകളായി ഉയർന്നു. ദേഹോപദ്രപം ഏൽപിച്ച കേസുകൾ 872 എണ്ണം. ഐപിസി കേസുകളിലാണ് ഏറ്റവും വർധന. 2021ൽ 2,063 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ, 2022ൽ എണ്ണം 13,208 ആയി.
കുട്ടികളുംഇരകൾ
കുട്ടികൾക്കു നേരെയുള്ള അക്രമങ്ങളുടെ കണക്കുകളും ആശങ്കപ്പെടുത്തുന്നു. ഇവർക്കു നേരെയുള്ള അതിക്രമങ്ങൾ മാത്രം 65. ഇതിൽ 61 എണ്ണവും ലൈംഗിക അതിക്രമങ്ങൾ. ലൈംഗികാതിക്രമം, സംരക്ഷണം നൽകാതിരിക്കൽ, ശാരീരികവും മാനസികവുമായ പീഡനങ്ങൾ, ശൈശവ വിവാഹം എന്നിവയാണു ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യങ്ങൾ. ഭൂരിഭാഗം കേസിലും പരിചയക്കാരോ ബന്ധുക്കളോ രക്ഷിതാക്കളോ ആണ് പ്രതിസ്ഥാനത്ത്. കുട്ടികൾക്കെതിരായ അതിക്രമം സംബന്ധിച്ചു ജില്ലാ ശിശുക്ഷേമ സമിതിക്കും പ്രതിവർഷം നൂറു കണക്കിനു പരാതി ലഭിക്കുന്നുണ്ട്. 13 മുതൽ 18 വയസ് വരെയുള്ള കുട്ടികളാണ് കൂടുതലും അതിക്രമത്തിന് ഇരകളാകുന്നത്.
സ്ത്രീകൾക്കെതിരേ
കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്ത സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ 17 എണ്ണം ലൈംഗിക അതിക്രമമാണ്. ഭർത്താവിൽനിന്നും ബന്ധുക്കളിൽനിന്നുമുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 49 കേസുകളും റിപ്പോർട്ട് ചെയ്തു. സ്ത്രീകളെ അപമാനിച്ചതിന് 60 കേസുകളും 41 ഇതര കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, പോലീസും വനിതാ സംഘടനകളും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമടക്കം സംയുക്തമായി നടത്തുന്ന ബോധവത്കരണത്തിന്റെ ഫലമായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതു കൂടിയതാണ് കണക്കുകൾ ഉയരാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. കൊലപാതകക്കേസുകളിലടക്കം ഭൂരിഭാഗം പ്രതികളെയും ഉടൻതന്നെ പിടികൂടാൻ കഴിഞ്ഞതു പോലീസിന്റെ മികവാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)