അറ്റകുറ്റപണി നടത്തിയിട്ടും ബൈപ്പാസിലെ വെള്ളക്കെട്ടിനു പരിഹാരമായില്ല
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/10/rme35813.jpg?resize=650%2C345&ssl=1?v=1698376472)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കാഞ്ഞിരമറ്റം ജംഗ്ഷൻ-മങ്ങാട്ടുകവല ബൈപ്പാസിലെ വെളളക്കെട്ട് പരിഹരിക്കാനായി അറ്റകുറ്റപണി നടത്തിയെങ്കിലും പരിഹാരമായില്ല.ബൈപ്പാസ് റോഡിൽ അറ്റകുറ്റപണി നടത്തി വെള്ളക്കെട്ടിനു പരിഹാരമായില്ല. വ്യാഴാഴ്ച പെയ്ത മഴയിൽ റോഡ് തോടായി മാറിയതോടെ വാഹന ഗതാഗതം ദുഷ്കരമായി. ന്യൂമാൻ കോളേജിനു സമീപമാണ് വലിയ തോതിൽ റോഡിൽ വെള്ളക്കെട്ടുണ്ടായത്. കഴിഞ്ഞ ദിവസം പാതയോരത്ത് ചാലുകൾ നിർമിച്ച് വെള്ളം ഒഴുക്കിക്കളയാനുള്ള നടപടി അധികൃതർ സ്വീകരിച്ചെങ്കിലും ഇത് പ്രയോജനകരമായില്ല.
റോഡിലെ വെള്ളക്കെട്ട് നീക്കണമെന്ന് നഗരസഭാ ചെയർമാൻ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടതിനെത്തുടർന്നായിരുന്നു ഇവിടെ അറ്റകുറ്റപ്പണി നടത്തിയത്. നഗര സൗന്ദര്യവത്കരണത്തിൻറെ ഭാഗമായി തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷൻ മുതൽ ന്യൂമാൻ കോളേജിനു സമീപം വരെ പാതയോരത്ത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയതോടെയാണ് ഇവിടെ വെള്ളക്കെട്ട് രൂക്ഷമായത്. നിർമാണത്തിൻറെ ഭാഗമായി പാതയുടെ ഇരുവശങ്ങളിലും സ്ലാബിട്ട് ടൈൽ വിരിച്ച് സംരക്ഷണവേലി സ്ഥാപിച്ച് പ്രദേശം ആകർഷകമാക്കിയിരുന്നു. കാൽനടയാത്രക്കാർക്ക് സൗകര്യപ്രദമായാണ് റോഡിൻറെ വശങ്ങളിൽ നടപ്പാതകൾ നിർമിച്ച് സംരക്ഷണവേലി സ്ഥാപിച്ചത്. അഞ്ചര കോടിയോളമാണ് ഇതിനായി ചെലവഴിക്കുന്നത്. എന്നാൽ, നവീകരണ പ്രവൃത്തി നടത്തിയതിനെത്തുടർന്നാണ് റോഡിൽ വെള്ളം ഉയരുന്ന അവസ്ഥയായത്. വെള്ളം ഒഴുകിപ്പോകാൻ വ്യാസം കുറഞ്ഞ പൈപ്പുകളാണ് ഇവിടെ സ്ഥാപിച്ചത്. ഇതുവഴി വെള്ളം സുഗമമായി ഒഴുകാത്തതിനാൽ ചെറിയ മഴയിൽ പോലും ഇവിടെ വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. അശാസ്ത്രീയമായി നടത്തിയ നിർമാണത്തിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)