ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം
ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടി. ഇളംകാട് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഇടുക്കി പുല്ലുപാറയിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണു.
ശാന്തിഗ്രാമിലും റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഇടുക്കി ജില്ലയിലെ രണ്ട് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മഴ കനക്കുന്ന സാഹചര്യത്തിൽ ഏന്തയാറിലെ മർഫി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഇടുക്കിയിൽ ബോട്ടിംഗ് നിർത്തി വയ്ക്കാനും തോട്ടങ്ങളിലെ ജോലി നിർത്തി വയ്ക്കാനും ജില്ലാ കളക്ടർ നിർദേശേം നൽകി.
അതേസമയം, തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രണ്ടു ദിവസത്തേക്കാണ് യാത്രാനിരോധനം. ചാലക്കുടി ബസ് സ്റ്റാൻഡ് പരിസരത്തും വെള്ളം കയറി. കാലടിയിലും വെള്ളക്കെട്ടുണ്ട്.