മത്സ്യസമ്പത്ത് വർധിപ്പിക്കാനായി പദ്ധതിയുമായി ഫിഷറീസ് വകുപ്പ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/01/unnamed-10.jpg?resize=512%2C348&ssl=1?v=1673803510)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ജില്ലയിൽ മത്സ്യസമ്പത്ത് വർധിപ്പിക്കാനായി അണക്കെട്ടുകളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനുള്ള പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. കേരള റിസർവോയർ ഫിഷറീസ് ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി പൊതുജലാശയങ്ങളിലെ മത്സ്യസന്പത്തു വർധിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അണക്കെട്ടുകളിലെ മത്സ്യകൃഷി വ്യാപിപ്പിക്കാനൊരുങ്ങുന്നത്. 25 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനാണ് തയാറെടുക്കുന്നത്.
ആദ്യഘട്ടമെന്ന നിലയിൽ പൊൻമുടി ജലാശയത്തിൽ 4.57 ലക്ഷം കാർപ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇനി ആനയിറങ്കൽ, മാട്ടുപ്പെട്ടി, ഇരട്ടയാർ എന്നീ അണക്കെട്ടുകളിലാണ് 25 ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.
പൊൻമുടിയിൽ 87 തൊഴിലാളികളാണ് മൽസ്യബന്ധനം ഉപജീവന മാർഗമായി കഴിയുന്നത്. ജില്ലയിൽ സാമൂഹിക മത്സ്യകൃഷിയുടെ ഭാഗമായി അണക്കെട്ടുകളിൽ നേരത്തേ മത്സ്യകൃഷി നടത്തിയിരുന്നു . എന്നാൽ അണക്കെട്ടുകൾ തുറന്നുവിട്ടതോടെ മത്സ്യങ്ങൾ ഭൂരിഭാഗവും ഒഴുകിപ്പോയി. ഈ സാഹചര്യത്തിലാണ് റിസർവോയർ ഫിഷറീസ് ഡെവലപ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി വീണ്ടും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം, ജലമലിനീകരണം, അശാസ്ത്രീയവും നിയമവിരുദ്ധവുമായ മത്സ്യബന്ധന രീതികൾ എന്നിവ മൂലം പൊതുജലാശയങ്ങളിലെ മത്സ്യസന്പത്തിന് അനുദിനം കുറവു സംഭവിക്കുന്നുണ്ട്. ജില്ലയെ സംബന്ധിച്ച് നിരവധി അണക്കെട്ടുകൾ ഉള്ളതിനാൽ പദ്ധതിവഴി മത്സ്യ സന്പത്ത് വർധിപ്പിക്കാൻ സഹായകമാകും. പദ്ധതിയുടെ കീഴിലുള്ള ജലാശയങ്ങളിൽ മത്സ്യതൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് സഹകരണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.
റിസർവോയറിനെ ആശ്രയിച്ച് 30 ശതമാനത്തോളം ആദിവാസികളും ജീവിക്കുന്നുണ്ട്. ഇവർക്ക് മീൻ പിടിക്കാനും വിറ്റഴിക്കാനും ഫിഷറീസ് വകുപ്പ് കുട്ടവഞ്ചി, വല, ത്രാസ് എന്നിവ നൽകിയിട്ടുണ്ട്. 200 ഓളം അംഗീകൃത തൊഴിലാളികളും ഉണ്ട്. ഇവർക്ക് പരിശീലനമടക്കം നൽകും.
ജില്ലയിലെ എല്ലാ അണക്കെട്ടുകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് ഒരുങ്ങുന്നത്. നേരത്തേ ഇടുക്കി ജലസംഭരണിയുടെ അയ്യപ്പൻ കോവിൽ , കാഞ്ചിയാർ, എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഭാഗങ്ങളിൽ മൂന്നു ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്.
റിസർവോയർ പദ്ധതി കൂടാതെ സുഭിക്ഷ കേരളം ജനകീയ മത്സ്യ കൃഷി ജില്ലയിലെ എല്ലാ പഞ്ചായത്തിലും നടപ്പാക്കുന്നുണ്ട്. കൂടാതെ മുറ്റത്തൊരു മീൻ തോട്ടം പദ്ധതി, പ്രധാന മന്ത്രി മത്സ്യ സന്പദ് യോജന, നൂതന മത്സ്യ കൃഷി പദ്ധതികളും നടപ്പാക്കി വരുന്നതായി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)