ChuttuvattomCrimeIdukki

വിദേശത്ത് ജോലി നല്‍കാമെന്ന് പറഞ്ഞ് യുവതിയുടെ തട്ടിപ്പ്: പരാതിയുമായി നിരവധി യുവാക്കള്‍

ഇടുക്കി: വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് യുവതി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയുമായി നിരവധി യുവാക്കൾ. സ്വരാജ് മുരിക്കാട്ടുകുടി സ്വദേശിനി സിന്ധു മനോജിനെതിരെയാണ് വിവിധ ജില്ലകളിൽ നിന്നുള്ളവർ പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ കോഴിമല സ്വദേശിനിയുടെ സമാനമായ പരാതിയിൽ സിന്ധുവിനെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തെങ്കിലും കോടതിയിൽ നിന്നും ജാമ്യത്തിൽ വിട്ടിരുന്നു. പണം തിരികെ നൽകാമെന്ന പല അവധികളും കഴിഞ്ഞതോടെയാണ് തട്ടിപ്പിനിരയായവർ കൂട്ടത്തോടെ കട്ടപ്പനയിലെത്തിയത്.

20 ലക്ഷത്തിലധികം രൂപ പലരിൽ നിന്നായി തട്ടിയെടുത്തെന്ന്
ഏകദേശം 20 ലക്ഷത്തിലധികം രൂപ പലരിൽ നിന്നായി തട്ടിയെടുത്തതായി പരാതിക്കാർ പറയുന്നു.  കോഴിക്കോട് സ്വദേശി ഷൗക്കത്തലിയിൽ നിന്നും രണ്ടര ലക്ഷം, കാഞ്ഞിരപ്പള്ളി സ്വദേശി ബിബിനിൽ നിന്നും രണ്ടു ലക്ഷം, ബിബിന്റെ സഹോദരിയിൽ നിന്നും 3,5000, എറണാകുളം സ്വദേശികളായ മൂന്ന് പേരിൽ നിന്നും രണ്ടു ലക്ഷം വീതം, ഏറ്റുമാനൂർ സ്വദേശിയിൽ നിന്നും രണ്ടര ലക്ഷം എന്നിങ്ങനെയാണ് വാങ്ങിയത്. ഇവരെയെല്ലാം റഷ്യയിൽ ജോലി നൽകാമെന്ന വാഗ്ദാനം നൽകിയാണ് പറ്റിച്ചത്. കൂടാതെ ഒമാനിൽ ജോലി നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കപ്പെട്ടവരും ഏറെയാണ്. പത്തനംതിട്ട സ്വദേശികളാണ് ഇവരിലേറെയും. പത്തനംതിട്ട സ്വദേശികളായ പുറമറ്റം സ്വദേശി ടി.കെ സന്തോഷിൽ നിന്നും 45,000 രൂപയും, മകൾക്ക് ജോലി നൽകാമെന്ന് പറഞ്ഞ് ജോയ്സ് എന്ന യുവതിയിൽ നിന്നും 75,000 രൂപയും ഇവരുടെ സഹോദരന്റെ മക്കളായ സബിനിൽ നിന്നും 55, 000 രൂപയും, ജിത്തുമോന്റെ പക്കൽ നിന്നും 55,000 രൂപയും കൈക്കലാക്കിയതായാണ് പരാതി. തങ്ങളെ കൂടാതെ മറ്റു നിരവധിയാളുകൾ സമാനമായ തട്ടിപ്പിനിരയായവർ ഉണ്ടെന്നും തങ്ങൾ ഉൾപ്പെടെ പലരും ഇതിന്റെ പിന്നാലെ നടന്ന് ജീവിതം തകർന്നവരാണെന്നും പരാതിക്കാർ പറയുന്നു.
 ഡൽഹിയിലെത്തി രണ്ടാഴ്ച താമസിച്ചപ്പോൾ തട്ടിപ്പ് ബോധ്യമായി
റഷ്യയിലേയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയവർക്ക് തട്ടിപ്പ് വിസ നൽകി ഡൽഹിയിലേയ്ക്ക് അയച്ചിരുന്നു. ഇവിടെയെത്തുമ്പോൾ സഹായിക്കാനും ജോലി സ്ഥലത്തേയ്ക്ക് കൊണ്ടുപോകാനും ഒരാൾ എത്തുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാൽ അങ്ങനൊരാൾ എത്തിയില്ലന്ന് മാത്രമല്ല, ജോലി ശരിയായുമില്ല. പട്ടിണിയും പരിവട്ടവുമായി രണ്ടാഴ്ചയോളം തിരികെ നാട്ടിൽ വരാനാകാതെ  ഇവിടെ തുടർന്നു. പിന്നീട് തട്ടിപ്പ് ബോധ്യപ്പെട്ട് തിരികെ നാട്ടിലെത്തി സിന്ധുവിനെ വിളിച്ചപ്പോൾ പലവിധ കാരണങ്ങൾ പറഞ്ഞൊഴിയുകയായിരുന്നു. പിന്നീട് പരാതിയുമായി മുന്നോട്ട് പോകുമെന്നറിയിച്ചപ്പോൾ പണം തിരികെ തരാമെന്ന് ഉറപ്പു നൽകിയെങ്കിലും ഇതൊന്നും പാലിക്കപ്പെട്ടില്ല. ഫോൺ വിളിച്ചാൽ പലപ്പോഴും എടുക്കാറില്ല. എടുത്താൽ മോശമായി സംസാരിക്കും. ഏറ്റവും ഒടുവിൽ രണ്ടാഴ്ചയായി വിളിച്ചിട്ട് കിട്ടാതെ ആയതോടെയാണ് തട്ടിപ്പിനിരയാവർ കൂട്ടായി കട്ടപ്പനയിലെത്തിയത്. കേസിൽ പോലീസ് ഇവരെ അന്വേഷിക്കുന്നെണെങ്കിലും ഇവർ ഒളിവിലാണ്. നിരവധിയാളുകൾ പരാതിയുമായി രംഗത്തുവന്നതോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
 മുമ്പ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു
കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് കോഴിമല സ്വദേശിനിയായ  യുവതിയിൽ നിന്നും സിന്ധു ഒന്നര ലക്ഷം രൂപ രണ്ട് തവണയായി വാങ്ങി ജോലി നൽകാതെ വഞ്ചിച്ചതായുള്ള പരാതിയിലാണ് സിന്ധുവിനെ അറസ്റ്റു ചെയ്തത്.  സിന്ധുവിനെ സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പരാതിക്കാരിയുടെ ഭർത്താവിന് പണം നൽകിയെന്നാണ് അന്ന് സിന്ധു പറഞ്ഞത്. ഈ സംഭവത്തിന് പിന്നാലെയാണിപ്പോൾ തട്ടിപ്പിനിരയായവർ വിവിധ ജില്ലകളിൽ നിന്നും കൂട്ടത്തോടെ പരാതിയുമായി വന്നിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!