Thodupuzha

മോഷണ മുതലെന്ന് ആരോപിച്ച സ്വര്‍ണം 33 വര്‍ഷങ്ങള്‍ക്കു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു

തൊടുപുഴ: മോഷണ മുതലെന്ന് ആരോപിച്ച് ജ്വല്ലറിയില്‍ നിന്ന് പോലീസ് കൊണ്ടുപോയ 10 ഗ്രാം സ്വര്‍ണം 33 വര്‍ഷങ്ങള്‍ക്കു ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. മോഷണക്കേസിലെ പ്രതിയെ കോടതി വെറുതെവിട്ടതോടെയാണ് തിരിച്ചുകിട്ടില്ലെന്ന് കരുതിയ സ്വര്‍ണം തൊടുപുഴ കണ്ടിരിക്കല്‍ ജൂവലേഴ്‌സ് ഉടമ മാത്യു കണ്ടിരിക്കലിന് വീണ്ടും സ്വന്തമായത്. വ്യാപാര ജീവിതത്തില്‍ ഇതുവരെ മോഷണമുതല്‍ വാങ്ങാത്ത മാത്യുവിന് പതിറ്റാണ്ടുകള്‍ക്കു ശേഷം സത്യം തെളിഞ്ഞതില്‍ അതിരറ്റ സന്തോഷം.
1989 ഒക്ടോബറിലായിരുന്നു സംഭവം. മുട്ടം സ്വദേശിയായ വീട്ടമ്മയുടെ മാല മോഷണം പോയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുമായി കാഞ്ഞാര്‍ പോലീസ് ജ്വല്ലറിയിലെത്തി. മോഷ്ടിച്ച 10 ഗ്രാമിന്റെ മാല മാത്യുവിനാണ് വിറ്റതെന്നായിരുന്നു പ്രതിയുടെ മൊഴി. മോഷണമുതല്‍ വാങ്ങാറില്ലെന്ന് മാത്യു പറഞ്ഞിട്ടും പോലീസ് അംഗീകരിച്ചില്ല. ഒന്നുകില്‍ 10 ഗ്രാം സ്വര്‍ണം പോലീസിന് നല്‍കുക. അല്ലെങ്കില്‍ പ്രതിയ്‌ക്കൊപ്പം പോലീസ് ജീപ്പില്‍ കയറി സ്റ്റേഷനിലേക്ക് പോകുക. അഭിമാനിയായ മാത്യു ഒടുവില്‍ ഒരു മാലയെടുത്ത് ഉരുക്കി കട്ടിയാക്കി പോലീസിന് നല്‍കി.
നിരപരാധിത്വം തെളിയിക്കാന്‍ മാത്യു ആദ്യം പോലീസില്‍ പരാതി നല്‍കി. ഒരു തവണ കോടതിയിലും ഹാജരായി. യാതൊരു പങ്കുമില്ലാത്ത ആ സംഭവം മാത്യു മനസില്‍നിന്നുതന്നെ മായ്ചുകളഞ്ഞു. ആറുമാസം മുന്പ് കാഞ്ഞാര്‍ സ്റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍കോളെത്തി. സ്വര്‍ണം തൊടുപുഴ ഫസ്റ്റ് ക്‌ളാസ് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍നിന്ന് ഏറ്റുവാങ്ങാമെന്നായിരുന്നു അറിയിപ്പ്. കഴിഞ്ഞ ഏഴിന് വക്കീലുമായി ചെന്ന് സ്വര്‍ണം ഏറ്റുവാങ്ങി. കേസില്‍ വാദിയായ സ്ത്രീ നേരത്തേ മരിച്ചിരുന്നു. ഇവരുടെ ബന്ധുക്കള്‍ അവകാശവാദം ഉന്നയിച്ചെങ്കിലും കോടതിയില്‍ തെളിയിക്കാനായില്ല. സ്വര്‍ണം വാങ്ങിയതിന്റെയും പോലീസിന് നല്‍കിയതിന്റെയും രേഖകള്‍ മാത്യു ഹാജരാക്കിയിരുന്നു.
1980ല്‍ മാത്യുവിന്റെ പിതാവ് കട നടത്തുന്‌പോഴും സമാന രീതിയില്‍ സംഭവമുണ്ടായിട്ടുണ്ട്. നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് തിരികെ ലഭിച്ചത്. തിരികെ കിട്ടിയ സ്വര്‍ണത്തിനു തുല്യമായ പണം മാത്യു നേതൃത്വം നല്‍കുന്ന കിഡ്‌നി രോഗികളെ സഹായിക്കുന്ന സംഘടനയ്ക്ക് നല്‍കാനാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇദ്ദേഹത്തിന്റെ തീരുമാനം.

 

Related Articles

Back to top button
error: Content is protected !!