ഇടുക്കിയെ ചേർത്തുപിടിച്ച് ബജറ്റ് : റോഷി അഗസ്റ്റിൻ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/02/kk.1.1737501.jpg?resize=622%2C350&ssl=1?v=1675528522)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഇടുക്കി ജില്ലയുടെ വികസനത്തിന് ഉതകുന്ന ബജറ്റാണ് ഇത്തവണത്തേത്. മെഡിക്കൽ കോളജിനോട് അനുബന്ധിച്ച് അനുവദിച്ച നഴ്സിംഗ് കോളജ് മാറ്റങ്ങൾക്കു തുടക്കം കുറിക്കും. ഇടുക്കി പാക്കേജിന് 75 കോടി വകയിരുത്തിയതിലൂടെ ഇടുക്കിയുടെ അടിസ്ഥാന വികസനത്തിനും കാർഷികമേഖലയുടെ മുന്നേറ്റത്തിനും ഉതകുന്ന പദ്ധതികളാണ് നടപ്പിലാവുക. ഇടുക്കി മിനി സിവിൽ സ്റ്റേഷന് 10 കോടിയാണ് ബജറ്റിൽ അനുവദിച്ചത്.
ഇതോടെ ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കേണ്ട വിവിധ ഓഫീസുകൾക്ക് മിനി സിവിൽ സ്റ്റേഷനിൽ സൗകര്യങ്ങൾ ഒരുക്കുവാൻ കഴിയും.
മുട്ടം കിൻഫ്ര സ്പൈസസ് പാർക്കിന് 4.5 കോടി അനുവദിച്ചതും നേട്ടമാണ്. ഇടുക്കിയിൽ എയർ സ്ട്രിപ്പ് സാധ്യതമാകുന്നതോടുകൂടി ടൂറിസം രംഗത്തും വികസനമുണ്ടാകും.
ജില്ലാ ആസ്ഥാനത്ത് മൾട്ടിപ്ലക്സ് തിയറ്റർ, ഫുഡ് പാർക്ക്, കട്ടപ്പന പിഎസ്സി മന്ദിര നിർമാണം, കരിയർ ഡെവലപ്മെൻറ് സെൻറർ, പനംകുട്ടി, അയ്യപ്പൻ കോവിൽ, അറക്കുളം മണപ്പാടി പാലങ്ങൾ, കാഞ്ഞാർ പാലത്തിന്റെ നടപ്പാത എന്നിവയും ബജറ്റിൽ ഇടംപിടിച്ചു.ജില്ലയിലെ പ്രധാന പൊതുമരാമത്ത് റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ മുൻഗണന നൽകിയിട്ടുണ്ട്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)