കൂട്ട ആത്മഹത്യ: മാതാപിതാക്കൾക്ക് പിന്നാലെ മകളും മടങ്ങി
തൊടുപുഴ: കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയ മാതാപിതാക്കൾക്ക് പിന്നാലെ മകളും മടങ്ങി. മണക്കാട് ചിറ്റൂർ പുല്ലറയ്ക്കൽ ആന്റണി-ജെസി ദമ്പതികളുടെ മകൾ സിൽനയാണ് മരിച്ചത്.
ആന്റണി ആഗസ്തിയും (59), ജെസിയും (55) നേരത്തെ മരിച്ചിരുന്നു. മാതാപിതാക്കൾക്കൊപ്പം വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിൽന (19) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മൂന്നംഗ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചത്. വിഷം ഉള്ളിൽച്ചെന്ന് ജെസി അന്നുതന്നെ മരിച്ചു. ആന്റണി ചികിത്സയിലിരിക്കെ അടുത്ത ദിവസമാണ് മരിച്ചത്. ആന്റണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് ആന്റണിയും കുടുംബവും വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു.