Kerala

വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരായ ഹർജിയിൽ നിലപാട് മാറ്റി കുഴൽനാടൻ; ഒന്നിൽ ഉറച്ച് നിൽക്കൂവെന്ന് കോടതി

തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നിലപാട് മാറ്റി മാത്യു കുഴൽനാടൻ എംഎൽഎ. മാസപ്പടിയില്‍ കോടതി നേരിട്ട് കേസെടുത്താല്‍ മതിയെന്നാണ് മാത്യു കുഴൽനാടൻ നിലപാട് സ്വീകരിച്ചത്. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു നേരത്തെ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തിൽ ഇന്ന് ഉത്തരവ് പറയാനിരിക്കെയാണ് പുതിയ നീക്കം. ഇതെങ്കിലും ഒന്നിൽ ഉറച്ച് നിൽക്കൂവെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി മാത്യു കുഴൽനോട് പറഞ്ഞു. മാത്യു കുഴൽനാടൻ്റെ പുതിയ നീക്കത്തിലൂടെ ഹർജി രാഷ്ട്രീയ പേരിതമാണെന്ന് വ്യക്തമാകുന്നതായി വിജിലൻസ് അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.

വിധി പറയാനായി ഹർജി ഈ മാസം 12 ലേക്ക് മാറ്റി. ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിന് പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയന് മാസപ്പടി ലഭിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴ് പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹര്‍ജി സമര്‍പ്പിച്ചത്. ആരോപണങ്ങള്‍ വിജിലൻസ് നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന വാദമുയർത്തി സർക്കാർ ഹർജിയെ എതിർത്തിരുന്നു. ആദായനികുതി സെറ്റിൽമെൻ്റ് ബോർഡിന്‍റെ ഉത്തരവ് പുനഃപരിശോധിക്കാൻ വിജിലൻസ് കോടതിക്കാവില്ലെന്നും, സമാന സ്വഭാവമുള്ള ഹർജികള്‍ നേരത്തെ തീർപ്പാക്കിയതാണെന്നുമാണ് സർക്കാർ കോടതിയില്‍ വാദിച്ചത്.

Related Articles

Back to top button
error: Content is protected !!