IdukkiThodupuzha

വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ലീഗല്‍ മെട്രോളജി വകുപ്പ് : 279 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്

 

ഇടുക്കി: ക്രിസ്തുമസിനോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് മദ്ധ്യമേഖലയിലെ വിവിധ ജില്ലകളിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളില്‍ നിയമ ലംഘനം കണ്ടെത്തിയ 279 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 4,67,500 രൂപ പിഴ ഈടാക്കി.

ലീഗല്‍ മെട്രോളജി നിയമ പ്രകാരം ആവശ്യമായ രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വില്‍പ്പനയ്ക്ക് പ്രദര്‍ശിപ്പിച്ചിരുന്ന ബേക്കറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്റ്റേഷനറി കടകള്‍, ഇലക്ട്രോണിക് ഉപകരണ വില്പന കേന്ദ്രങ്ങള്‍ തുടങ്ങിയ 12 സ്ഥാപനങ്ങള്‍ക്കും യഥാ സമയം മുദ്ര പതിപ്പിക്കാതെ അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചതിന് 17 വ്യാപാരസ്ഥാപനങ്ങള്‍ക്കും എതിരെയാണ് നടപടികള്‍ എടുത്തത്. ഈ സ്ഥാപനങ്ങളില്‍ നിന്നുമാണ് 4,67,500 രൂപ പിഴ ഇനത്തില്‍ ഈടാക്കിയത്.

മുദ്ര പതിക്കാത്ത അളവു തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിര്‍മ്മാതാവിന്റെ വിലാസം, ഉല്പന്നം പാക് ചെയ്യുന്ന തീയതി, ഉല്പന്നത്തിന്റെ തനി തൂക്കം, പരാമാവധി വില്പന വില എന്നിവ ഇല്ലാത്ത ഉല്പന്ന പായ്ക്കറ്റുകള്‍ വില്പന നടത്തുക, എം.ആര്‍.പി യേക്കാള്‍ അധിക തുക ഈടാക്കുക, എം.ആര്‍.പി തിരുത്തുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി 2022 ഡിസംബര്‍ മാസം 19-ന് ആരംഭിച്ച സ്‌ക്വാഡുകളുടെ പരിശോധനയിലാണ് കേസുകള്‍ കണ്ടെത്തിയതെന്ന് മദ്ധ്യമേഖല ജോയിന്റ് കണ്‍ട്രോളര്‍ ജെ. സി. ജീസണ്‍ അറിയിച്ചു.

ഡെപ്യൂട്ടി കണ്‍ട്രോളര്‍ മാരായ സൈലാസ് ബി. ഐ, നിഷാദ് കെ. ഡി .മനോജ് കുമാര്‍ എസ് വി, .സുജാ ജോസഫ് കെ. സേവ്യര്‍ പി ഇഗ്‌നേഷ്യസ് ,അനൂപ് വി. ഉമേഷ്, ശശികല എ. സി, വിനോദ് കുമാര്‍, ഷെയിക് ഷിബു എസ്. ഷാമോന്‍ സി. എന്നീ ഓഫീസര്‍മാര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!