പശ്ചിമ ബംഗാള്‍ സ്വദേശി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റിൽ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/04/IMG_20230404_222132.jpg?resize=780%2C470&ssl=1?v=1680627218)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പശ്ചിമ ബംഗാള്‍ സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റിലായി. പശ്ചിമബംഗാള്‍ കുച്ച് ബഹര്‍ സ്വദേശിയായ രഞ്ജന്‍ ബര്‍മാനാ (26) ണ് തിങ്കളാഴ്ച പുലര്‍ച്ചയോടെ മരിച്ചത്. സംഭവത്തില്‍ മൂത്ത സഹോദന്‍ ബിനല്‍ ബര്‍മ (30) നെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് കൊലപാതകത്തിനിടയാക്കിയ സംഭവം നടന്നത്. കെട്ടിട നിര്‍മാണ തൊഴിലാളികളായ സഹോദരങ്ങളും ഇവരുടെ സുഹത്തുക്കളും തൊടുപുഴ കാഞ്ഞിരമറ്റത്തിന് സമീപത്തെ കെട്ടിടത്തില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. സംഭവ ദിവസം ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം താമസ സ്ഥലത്തിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് വീടുമായി ബന്ധപ്പെട്ട സംസാരത്തിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റവും പിന്നീട് കയ്യാങ്കളിയിലേക്കും നീണ്ടു. ഇരുവരെയും പിടിച്ച് മാറ്റിയശേഷം സുഹൃത്തുക്കള്‍ അവരവരുടെ മുറികളിലേക്ക് പോയി. തുടര്‍ന്ന് കുറച്ചു സമയത്തിനുശേഷം വീണ്ടും ഇരുവരും തമ്മില്‍ അടിപിടിയുണ്ടാകുകയും രഞ്ജനെ നിലത്ത് വീഴ്ത്തിയ ശേഷം ബിനല്‍ തുടര്‍ച്ചയായി നെഞ്ചില്‍ ചിവിട്ടി. ബോധരഹിതനായ രഞ്ജന്‍ നിലത്ത് നിന്നും എഴുന്നേല്‍ക്കാതെ വന്നതോടെ ഇയാള്‍ സുഹൃത്തുക്കളെ വിളിച്ചു വരുത്തി രഞ്ജനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പുറമേ പരുക്കുകള്‍ കാണാതിരുന്നതിനാല്‍ ഹൃദയാഘാതമുണ്ടായെന്നാണ് ബിനല്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. പുലര്‍ച്ചെ മൂന്നരയോടെ ചികിത്സയിലിരിക്കെ രഞ്ജന്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ രഞ്ജന്റെ ആറ് വാരിയെല്ലുകള്‍ പൊട്ടിയതായി കണ്ടെത്തുകയും മരണകാരണം ഇതു തന്നെയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബിനലിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്തപ്പോള്‍ ഇരുവരും തമ്മില്‍ രാത്രിയില്‍ വഴക്കുണ്ടായതായി മൊഴി നല്‍കി. തുടര്‍ന്ന് ബിനലിനെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ രഞ്ജനെ മര്‍ദിച്ചതായി ഇയാള്‍ സമ്മതിച്ചു. രഞ്ജന് ഹൃദയാഘാതമുണ്ടയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചതെന്നും പ്രതി മൊഴി നല്‍കി. തൊടുപുഴ ഡിവൈ.എസ്.പി. എം.ആര്‍.മധുബാബു, സി.ഐ. വി.സി.വിഷ്ണുകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)