Local LiveMuthalakodam

യാത്രാദുരിതം സമ്മാനിച്ച് മുതലക്കോടത്തെ റോഡുകള്‍

മുതലക്കോടം : മഴ പെയ്താല്‍ കുളമാകുന്ന റോഡുകള്‍ മുതലക്കോടം നിവാസികളുടെ ദുരിതമായി മാറുന്നു. നഗരസഭയുടെ ഒമ്പത്, പത്ത് വാര്‍ഡുകളില്‍ കൂടി കടന്നു പോകുന്ന റോഡുകള്‍ നിറയെ കുഴികളാണ്. മുതലക്കോടം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും ഹൈസ്‌കൂളിനും മുന്നിലൂടെ കടന്നുപോകുന്ന മുതലക്കോടം- മഠത്തിക്കണ്ടം , മുതലക്കോടം- പഴേരിപുതുച്ചിറ റോഡുമാണ് കാല്‍നടയാത്ര പോലും അസാധ്യമാകുന്ന വിധം തകര്‍ന്നു കിടക്കുന്നത്. പലയിടത്തും റോഡില്‍ മെറ്റല്‍ ഇളകി കിടക്കുന്നതിനാല്‍ ഇതില്‍ തെന്നി ഇരുചക്രവാഹനങ്ങള്‍ മറിഞ്ഞ് അപകടം ഉണ്ടാകുന്നതും പതിവാണ്.

റോഡിന്റെ ദുരവസ്ഥയില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ നഗരസഭയില്‍ പരാതിപ്പെടുകയും നഗരസഭയ്ക്കു മുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും റോഡ് അറ്റകുറ്റപ്പണി നടത്താന്‍ അധികൃതര്‍ നടപടി സ്വീകരിച്ചില്ല. വേനല്‍ മഴ പെയ്തപ്പോള്‍ത്തന്നെ റോഡുകളുടെ അവസ്ഥ പരിതാപകരമായി. മഴ ശക്തമാകുന്നതോടെ ഇതുവഴിയുള്ള യാത്ര ദുരിതപൂര്‍ണമാകും. റോഡുകള്‍ തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. മുതലക്കോടം- മഠത്തിക്കണ്ടം റോഡിന്റ ഏഴല്ലൂര്‍ കവല മുതല്‍ മഠത്തിക്കണ്ടം പെട്ടേനാട് വരെയുള്ള ഭാഗം ഏഴുവര്‍ഷമായി കേസില്‍പ്പെട്ടുകിടക്കുകയാണ്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതിയില്‍ എത്തി നില്‍ക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭ മുന്‍കൈ എടുക്കുന്നില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

 

Related Articles

Back to top button
error: Content is protected !!