Idukki

ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച: വിനോദസഞ്ചാരികള്‍ക്ക് വിനയായി

ഇടുക്കി : ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച വിനോദ സഞ്ചാരികള്‍ക്കും വിനോദ മേഖലയ്ക്കും ഇരുട്ടടിയായി. ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ സുരക്ഷാ ക്രമീകരണത്തില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ചയുടെ പേരില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുകയാണ്.ഏഷ്യയ്ക്കു തന്നെ അഭിമാനമായ ഇടുക്കി പദ്ധതിയുടെ ഭാഗമായ ഇടുക്കി, ചെറുതോണി അണക്കെട്ടിലാണ് കഴിഞ്ഞവര്‍ഷം സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഓണം, ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് വര്‍ഷങ്ങളായി പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ഉണ്ടായിരുന്നു. സന്ദര്‍ശകരുടെ തിരക്കേറിയതോടെ ശനി, ഞായര്‍ ദിവസങ്ങളിലും സന്ദര്‍ശകര്‍ക്ക് അണക്കെട്ടില്‍ സന്ദര്‍ശനാനുമതി നല്‍കി ഇതോടെ ജില്ലാ ആസ്ഥാനത്തേക്ക് വിദേശികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകരുടെ വലിയ പ്രവാഹമായിരുന്നു. കഴിഞ്ഞവര്‍ഷം മലപ്പുറം സ്വദേശിയായ ഒരാള്‍ ചെറുതോണി അണക്കെട്ടില്‍ കടന്ന് സെക്യൂരിറ്റിക്കാരുടെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളില്‍ താഴിട്ടു പൂട്ടുകയും ഷട്ടറിന്റെ ഇരുമ്പ് വടത്തില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തു. ഇത് വന്‍ സുരക്ഷാവീഴ്ചയായി കണക്കാക്കി ഇവിടെ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. അണക്കെട്ടിലെ സുരക്ഷാ വിഭാഗത്തിന്റെ വീഴ്ചയ്ക്ക് പൊതുജനങ്ങളെ ബലിയാടാക്കുന്ന സമീപനമാണ് പിന്നീടുണ്ടായത്.

സുരക്ഷാവീഴ്ചയുടെ പേരില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഡാമിലെ താല്‍കാലിക ജീവനക്കാര്‍ക്കുമെതിരെ ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും അണക്കെട്ടില്‍ അതിക്രമം കാണിച്ച വ്യക്തിയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനായിട്ടില്ല. ഇയാളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടും വിദേശത്തുള്ള കുറ്റവാളിയെ സ്ഥലത്തെത്തിച്ച് നടപടിക്ക് വിധേയമാക്കാന്‍ സാധിക്കാത്തതില്‍ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. കൂടാതെ, ഇടുക്കിയിലെ വിനോദസഞ്ചാരത്തെ തകര്‍ക്കാനുള്ള നീക്കമാണിതിനു പിന്നിലെന്നും ആക്ഷേപമുണ്ട്. സംഭവത്തത്തുടര്‍ന്ന് അടച്ച അണക്കെട്ടില്‍ സന്ദര്‍ശനം അനുവദിക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നപ്പോള്‍ കഴിഞ്ഞ ഡിസംബറില്‍ 20 ദിവസത്തെ സന്ദര്‍ശനാനുമതി നല്‍കി. ഇതാകട്ടെ കടുത്ത നിയന്ത്രണത്തിലുമായിരുന്നു. ഒരു ദിവസം 500 പേര്‍ക്കു മാത്രമായി സന്ദര്‍ശകരെ ചുരുക്കുകയും ചെയ്തു. രാവിലെ 10നും വൈകുന്നേരം 5നും ഇടയിലായി സന്ദര്‍ശന സമയം ചുരുക്കി. അതും 150 രൂപ ടിക്കറ്റ് ചാര്‍ജ് നല്‍കി ബഗ്ഗി കാറില്‍ മാത്രമാക്കിയും നിജപ്പെടുത്തി. എന്നാല്‍ ഓരോ ദിവസവും ഈ നിയന്ത്രണങ്ങള്‍ അറിയാതെ വിദേശികളും വിവിധ ജില്ലകളില്‍ നിന്നുള്‍പ്പെടെ ആയിരങ്ങളാണ് ഇവിടെ എത്തിയിരുന്നത്. ഭൂരിഭാഗം പേരും സന്ദര്‍ശനം നടത്താനാകാതെ മടങ്ങുകയുമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വീഴ്ചയ്ക്ക് പൊതുജനങ്ങളോടും വ്യാപാര – ടൂറിസം മേഖലയോടും കാണിക്കുന്നത് അധാര്‍മികതയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!