നിരോധിത പ്ലാസ്റ്റിക് ഉത്പന്നം: ഒരു ദിവസം ഏഴു ലക്ഷം രൂപ പിഴ ഈടാക്കി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/07/IMG-20220711-WA0015.jpg?resize=710%2C400&ssl=1?v=1657535081)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും തടയാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയിലെ 52 പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ ഒറ്റദിവസം പിഴയായി ഈടാക്കിയത് ഏഴ് ലക്ഷത്തോളം രൂപ. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് 18 പഞ്ചായത്തുകളുടെ പരിധിയിലുള്ള 2679 സ്ഥാപനങ്ങളിൽ നിന്നായി 7,13,000 രൂപ പിഴയീടാക്കിയത്. പഞ്ചായത്ത്, ഹെൽത്ത്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പുകൾ സംയുക്തമായിട്ടായിരുന്നു പരിശോധന.
ദേവികുളം പഞ്ചായത്ത് പരിധിയിലുള്ള കടകളിൽനിന്നാണ് കൂടുതൽ പിഴയീടാക്കിയത്. 143 സ്ഥാപനങ്ങളിൽ നിന്നായി 1,30,000 രൂപയാണ് ഇവിടെ പിഴ ചുമത്തിയത്. നിരോധനം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ 10,000 രൂപയും തുടർന്നുള്ള ലംഘനങ്ങൾക്ക് 26,000, 50,000 രൂപ എന്നിങ്ങനെയാണ് പിഴയീടാക്കുന്നത്. തുടർന്നും കുറ്റം ആവർത്തിച്ചാൽ സ്ഥാപനം അടച്ചു പൂട്ടുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. പ്ലാസ്റ്റിക് കാരിബാഗുകൾ, കപ്പുകൾ, സ്ട്രോകൾ, സ്പൂണുകൾ, ഷീറ്റുകൾ, കൊടിതോരണങ്ങൾ, ബ്രാൻഡ് ചെയ്യാത്ത ജൂസ് പാക്കറ്റുകൾ, പിവിസി ഫ്ളക്സുകൾ, അരലിറ്ററിൽ താഴെയുള്ള വെള്ളകുപ്പികൾ, തെർമോകോൾ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ, നോണ്വൂമർ പോളി പ്രൊപ്പലിൻ കാരിബാഗുകൾ എന്നിവയാണ് നിരോധന പരിധിയിൽ വരുന്നത്. ഇവയുടെ വിൽപന, സൂക്ഷിക്കൽ, വിതരണം, കയറ്റുമതി എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്.
75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കുള്ള നിരോധനം കഴിഞ്ഞ വർഷം സെപ്റ്റംബർ 30നും 120 മൈക്രോണിന് താഴെയുള്ള കാരി ബാഗുകൾക്കുള്ള നിരോധനം ഡിസംബർ 31നും നിലവിൽ വന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളും ജൂലൈ ഒന്നു മുതൽ നിരോധിച്ചത്. പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, പെർഫോർമൻസ് ഓഡിറ്റ് ടീം, മലിനീകരണ നിയന്ത്രണ ബോർഡ് ജീവനക്കാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടർന്നുള്ള ആഴ്ചകളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഇതിനിടെ നിയമവിധേയമായി ഉപയോഗിക്കാവുന്ന കാരിബാഗുകളുടെ ലഭ്യതക്കുറവ് വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ജില്ലയിൽ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങൾ മാത്രമാണ് ഇത്തരം കാരിബാഗുകൾ നിർമിക്കുന്നത്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)