Keralapolitics

കരുണാകരന്റെ തട്ടകത്തിൽ കെ മുരളീധരനെ ഇറക്കി സർപ്രൈസ്; കോൺഗ്രസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂര്‍ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി പട്ടിക. വടകരയില്‍ ഷാഫി പറമ്പിലും ആലപ്പുഴയില്‍ കെ സി വേണുഗോപാലും സ്ഥാനാര്‍ത്ഥികളാകും. കണ്ണൂരില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും.

പത്മജ വേണുഗോപാല്‍ പാര്‍ട്ടിക്കുണ്ടാക്കിയ ക്ഷീണം, കെ മുരളീധരനെ മുന്നില്‍ നിര്‍ത്തി കരുണാകരന്റെ തട്ടകത്തില്‍ പരിഹരിക്കുകയാണ് കോണ്‍ഗ്രസ്. ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന തൃശ്ശൂര്‍ മണ്ഡലത്തില്‍, നേരിട്ടുള്ള മത്സരത്തിന് മുരളീധരനെത്തും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം, തൃശ്ശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോണ്‍ഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മുരളി ഒഴിയുന്ന വടകരയില്‍ കെ കെ ശൈലജയെ നേരിടാന്‍ ഷാഫി പറമ്പിലിനെ ഇറക്കും. സാമുദായിക പരിഗണ കൂടി കണക്കിലെടുത്താണ് പാലക്കാട്ട് നിന്ന് ഷാഫി പറമ്പില്‍ എംഎല്‍എയെ വടകരയില്‍ മത്സരിപ്പിക്കുന്നത്. ടി സിദ്ദിഖിന്റെ പേരും അവസാനഘട്ടം വരെ പരിഗണിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തുടരും. കണ്ണൂരില്‍ കെ സുധാകരനും വീണ്ടും മത്സരിക്കും. ഈഴവ -മുസ്ലിം പ്രാധാന്യം ഉറപ്പായതോടെ ആലപ്പുഴയില്‍ കെ സി വേണുഗോപാലെത്തും. സംഘടനാ ചുമതലയുള്ളതാണ് കെസിയുടെ കാര്യത്തില്‍ അവസാനഘട്ടം വരെ പാര്‍ട്ടിയെ കുഴച്ചത്. എഐസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശം കേസി മത്സരിക്കട്ടെ എന്നായി. ബാക്കി സിറ്റിംഗ് എംപിമാര്‍ എല്ലാവരും തുടരും.

തിരുവനന്തപുരത്ത് ശശി തരൂര്‍, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, ചാലക്കുടിയില്‍ ബെന്നി ബഹനാന്‍, പാലക്കാട് വികെ ശ്രീകണ്ഠന്‍, ആലത്തൂരില്‍ രമ്യ ഹരിദാസ്, കോഴിക്കോട് എംകെ രാഘവന്‍, കാസര്‍കോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നീ സിറ്റിംഗ് എംപിമാര്‍ വീണ്ടും മത്സരിക്കും. പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തില്‍ ചിന്തയാണ് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥത്തിന് കാരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആണ് കെ മുരളീധരനെ തൃശ്ശൂരിലേക്ക് നിര്‍ദ്ദേശിച്ചത്. ടി എന്‍ പ്രതാപന് വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കും.

 

Related Articles

Back to top button
error: Content is protected !!