Idukki

മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ഇടുക്കി: പൂപ്പാറ ഗവ.കോളേജിന് സമീപം ശാന്തന്‍പാറ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ 3 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി 3 മൊത്ത കച്ചവടക്കാര്‍ അറസ്റ്റിലായി. രാജാക്കാട് പുതിയിടത്ത്കുന്നേല്‍ സുമേഷ്(38), എറണാകുളം സ്വദേശികളായ പോഞ്ഞാശേരി കിഴക്കന്‍ വീട്ടില്‍ നാദിര്‍ഷ(49), പോഞ്ഞാശേരി മരത്താന്‍തോട്ടത്തില്‍ ഷെജീര്‍(41) എന്നിവരാണ് 2 കാറുകളിലായി 5640 പായ്ക്കറ്റ് ഹാന്‍സ്, ഗണേഷ് എന്നിവയുമായി പോലീസിന്റെ പിടിയിലായത്. മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍.മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശാന്തന്‍പാറ സി.ഐ മനോജ്കുമാര്‍, എസ്ഐ പി.ഡി.അനൂപ്മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂരില്‍ നിന്നുമാണ് പ്രതികള്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എത്തിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. പ്രതിയായ സുമേഷിനെ കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് 15 പായ്ക്കറ്റ് ഹാന്‍സ് ഇയാളുടെ രാജകുമാരി നോര്‍ത്തിലുള്ള കടയില്‍ സൂക്ഷിച്ചതിന് രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ സുമേഷ് കഴിഞ്ഞ ഒക്ടോബര്‍ 9 ന് സുഹൃത്തായ പൂപ്പാറ സ്വദേശി ഈശ്വരന്‍(52) എന്നയാള്‍ക്കൊപ്പം തമിഴ്നാട്ടില്‍ നിന്നും 2700 പായ്ക്കറ്റ് ഹാന്‍സ് അതിര്‍ത്തി കടത്തി കൊണ്ടു വരുന്നതിനിടെ വീണ്ടും ശാന്തന്‍പാറ പോലീസിന്റെ പിടിയിലായി. ഈ കേസിലും സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ സുമേഷ് എറണാകുളം സ്വദേശികളായ നാദിര്‍ഷ, ഷെജീര്‍ എന്നിവര്‍ക്കൊപ്പം പുകയില ഉല്‍പന്നങ്ങളുടെ മൊത്തകച്ചവടത്തില്‍ ഏര്‍പ്പെട്ടതായി പോലീസ് പറയുന്നു. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്താനുപയോഗിച്ച 2 വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ശാന്തന്‍പാറ പോലീസ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!