കനത്ത മഴ: തൊടുപുഴ നഗരത്തിൽ വീണ്ടും വെള്ളക്കെട്ട്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/IMG_20220906_081303.jpg?resize=780%2C470&ssl=1?v=1662432372)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കനത്ത മഴയിൽ തൊടുപുഴ നഗരത്തിൽ വീണ്ടും വെള്ളക്കെട്ട്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് ശക്തമായ മഴ ആരംഭിച്ചത്. ഒരു മണിക്കൂർ പിന്നിട്ടപ്പോൾതന്നെ നഗരത്തിലെ പല ഭാഗത്തും വെള്ളമുയർന്നു. റോഡുകളും മുങ്ങിയതോടെ പല ഭാഗത്തും ഗതാഗത തടസവും ഉണ്ടായി.
വെള്ളം ഉയർന്നതോടെ ചെറുവാഹനങ്ങളുടെ യാത്ര പ്രതിസന്ധിയിലായി. മണക്കാട് ജംങ്ഷൻ, കാഞ്ഞിരമറ്റം കവല, ടെലിഫോണ് എക്സേഞ്ച് ജംങ്ഷൻ, റോട്ടറി ജംങ്ഷൻ, മാർക്കറ്റ് റോഡ്, കെഎസ്ആർടിസി ജംങ്ഷൻ എന്നിവിടങ്ങളിലാണ് വെള്ളം ഉയർന്നത്.
മങ്ങാട്ടുകവല-കാരിക്കോട് റോഡിൽ വെള്ളം കയറി ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പല ഭാഗത്തും നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ വെള്ളം കയറി എൻജിൻ തകരാറുണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ഓണത്തിരക്കിലമർന്ന നഗരത്തിലെ റോഡുകളിൽ വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതക്കുരുക്കും അതി രൂക്ഷമായി.
മഴ പെയ്താൽ നഗരം വെള്ളക്കെട്ടാവുന്ന ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ നഗരസഭയും മറ്റ് സർക്കാർ വകുപ്പുകളും നടത്തിയ പ്രവർത്തനങ്ങളൊന്നും ഫലപ്രദമായില്ലെന്നാണ് ഇന്നലെയുണ്ടായ വെള്ളക്കെട്ട് തെളിയിക്കുന്നത്. മഴവെള്ളം യഥേഷ്ടം ഒഴുകുന്നതിന് സൗകര്യപ്രദമായ തരത്തിൽ വീതിയുണ്ടായിരുന്ന ഓടകൾ പലതും ഇടുങ്ങിപ്പോയി. തൊടുപുഴ മണക്കാട് ജംങ്ഷനിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങൾ ചെലവിട്ടാണ് പൊതുമരാമത്ത് വകുപ്പ് നിർമാണം നടത്തിയത്.
കലുങ്ക് വീതികൂട്ടി നിർമിച്ചു, റോഡ് ചെറിയതോതിൽ ഉയർത്തുകയും ചെയ്തു. എന്നാൽ, ഈ ഭാഗത്തേക്ക് തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻന്റിൽ നിന്നടക്കം എത്തുന്ന വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള വീതി ഓടകൾക്കില്ല. പലപ്പോഴും ഓടയ്ക്കുമുകളിൽ സ്ഥാപിച്ച കോണ്ക്രീറ്റ് സ്ലാബിന്റെ വിടവിലൂടെ വെള്ളം റോഡിലേക്കാണ് ഒഴുകുന്നത്. ഇത് വാഹനങ്ങളെയും കാൽനട യാത്രക്കാരെയും ബുദ്ധിമുട്ടിക്കുകയാണ്.
നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ പൊതുമരാമത്ത് വകുപ്പ് മുൻകൈയെടുത്ത് ഓടകളുടെ വീതി കൂട്ടി സുഗമമായി വെള്ളമൊഴുകാൻ സംവിധാനമൊരുക്കണം. റോഡിൽ കുഴികൾ രൂപപ്പെടുന്നതിന് പ്രധാന കാരണവും വെള്ളക്കെട്ടാണ്. രണ്ട് വർഷത്തിന് ശേഷം ഓണക്കാല കച്ചവടം പ്രതീക്ഷിച്ചിരിക്കുന്ന വ്യാപാരികൾക്ക് വലിയ നഷ്ടമാണ് അടിക്കടിയുള്ള വെള്ളക്കെട്ട് മൂലമുണ്ടാകുന്നതെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)