Uncategorized

തൊടുപുഴ നഗരത്തില്‍  തെരുവു കച്ചവടക്കാര്‍ക്കായി സര്‍വേ  -രണ്ടിനും അഞ്ചിനും ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് വിസിറ്റ് നടത്തും

തൊടുപുഴ: ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി തൊടുപുഴ നഗരസഭയില്‍ തെരുവ് കച്ചവടക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍വേ നടത്തുന്നതിന് തീരുമാനം. ടൗണ്‍ വെന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. ഇതിനു മുന്‍പ് 2017 ല്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ നഗരസഭയിലെ 289 തെരുവ് കച്ചവടക്കാര്‍ക്ക് അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൊടുത്തിരുന്നു. പക്ഷെ ഇതില്‍ ഉള്‍പ്പെട്ട പലരും കച്ചവടം നിര്‍ത്തുകയും ധാരാളം പുതിയ കച്ചവടക്കാര്‍ വരികയും ചെയ്തു. കോവിഡ്, ലോക്ഡോണ്‍ സാഹചര്യങ്ങള്‍ മൂലവും പുതിയ ധാരാളം തെരുവ് കച്ചവടത്തിലേക്കു വന്നിരുന്നു. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചു സംസ്ഥാന സര്‍ക്കാരാണ് പുതിയ സര്‍വേ നടത്തുന്നതിന് നഗരസഭകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രണ്ട്, അഞ്ച് തീയതികളില്‍ നഗരസഭ ഉദ്യോഗസ്ഥര്‍ ഓരോ വാര്‍ഡിലും ഫീല്‍ഡ് വിസിറ്റ് നടത്തി നിലവില്‍ കച്ചവടം നടത്തുന്നവരെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കും. കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത പുതിയതായി സര്‍വേ നടത്തേണ്ടവരുടെ വിവരങ്ങള്‍ സര്‍വേ ഫോമില്‍ രേഖപ്പെടുത്തും. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ കച്ചവടക്കാര്‍ കൈവശം കരുതേണം. നിയമങ്ങള്‍ പാലിച്ചു കച്ചവടം നടത്തുന്ന കച്ചവടക്കാര്‍ക്ക് നഗരസഭ എല്ലാവിധ സഹായ സഹകരണങ്ങളും ചെയ്യുമെന്നും നിയമം ലംഘിച്ചും അനുമതിയില്ലാത്ത സ്ഥലത്തും ഗതാഗത തടസമുണ്ടാക്കിയും കച്ചവടം ചെയ്യുന്നരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്യുമെന്നും നഗരസഭാ പരിധിയില്‍ കച്ചവടം ചെയ്യുന്നതില്‍ നിന്ന് അവരെ ഒഴിവാക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു. തെരുവ് കച്ചവടം സുഗമമാക്കുന്നതിനുള്ള നടപടികള്‍ നഗരസഭ ഉടനടി സ്വീകരിക്കണമെന്ന് സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വൈസ് ചെയര്‍പേഴ്സണ്‍ ജെസി ജോണി, നഗരസഭാ സെക്രട്ടറി, സൂപ്രണ്ട് എന്‍.എ ജയകുമാര്‍, സിറ്റി മിഷന്‍ മാനേജര്‍ ജോണി ജോസഫ്, സംഘടനാ പ്രതിനിധികളായ ജാഫര്‍ഖാന്‍ മുഹമ്മദ്, ടി.ആര്‍ സോമന്‍, എ.എസ് ജയന്‍, എന്‍.ഐ ബെന്നി, അന്‍സില്‍ കെ.ഇ, ഹെല്‍ത്ത് ഇസ്പെക്ടര്‍ സന്തോഷ് ആചാരി, എം.ടി.പി. ശ്രീജ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!