Thodupuzha

മാധ്യമം റിപ്പോര്‍ട്ടര്‍ റിയാസിന് പോലീസിന്റെ ക്രൂരമര്‍ദനം

മാധ്യമം സ്റ്റാഫ് റിപ്പോര്‍ട്ടറും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം റിയാസിന് (35) പൊലീസ് മര്‍ദനത്തില്‍ പരിക്ക്. പുതുപ്പള്ളി കനാല്‍ പാലം പള്ളിക്ക് സമീപം തിരൂര്‍ സി.ഐ ടി.പി. ഫര്‍ഷാദാണ് ലാത്തികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ് അന്‍വറിനും (36) മര്‍ദനമേറ്റു. റിയാസ് നാടായ പുറത്തൂര്‍ പുതുപ്പള്ളിയില്‍ വീടിന് തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോഴായിരുന്നു പൊലീസ് അതിക്രമം. കടയില്‍ ആളുള്ളതിനാല്‍ തൊട്ടപ്പുറത്തുള്ള കസേരയില്‍ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു. ഈ സമയം ഇവിടെയെത്തിയ പൊലീസ് സംഘം വാഹനം നിര്‍ത്തി കടയിലേക്ക് കയറുകയും സി.ഐയുടെ നേതൃത്വത്തില്‍ റിയാസിനെ അടിക്കുകയുമായിരുന്നു.

 

മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ ‘നീ ഏത് മറ്റവന്‍ ആയാലും വേണ്ടിയില്ല, ഞാന്‍ സി.ഐ ഫര്‍ഷാദാണ് ആരോടെങ്കിലും ചെന്ന് പറ’ എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. കൈയിലും തോളിലും കാലിലുമാണ് ലാത്തികൊണ്ട് അടിയേറ്റ് മുറിവേറ്റത്. അകാരണമായി പൊലീസ് മര്‍ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കേറ്റ റിയാസ് തിരൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കെ.യു.ഡബ്ല്യു.ജെ ജില്ല കമ്മിറ്റി ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.

അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എം. ബിജുവിനെ ചുമതലപ്പെടുത്തിയതായി ജില്ല പൊലീസ് മേധാവി അറിയിച്ചു. റിയാസിനെ അന്യായമായി പൊലീസ് മര്‍ദിച്ചതില്‍ യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കൈയിലും തോളിലും കാലിലുമായി പത്തിലധികം തവണ ലാത്തികൊണ്ട് തല്ലി. കൈയിലും കാലിലും തോളിലും പൊട്ടലുണ്ട്. ലാത്തിയടിയേറ്റ അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങളും അധിക്ഷേപവും അംഗീകരിക്കാനാകില്ലെന്ന് യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

Related Articles

Back to top button
error: Content is protected !!