Thodupuzha

തൊടുപുഴയിലെ എട്ടാമത്തെ  ബൈപാസ് നിര്‍മാണം പുരോഗമിക്കുന്നു   -1.7 കിലോമീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മിക്കുന്നത്

തൊടുപുഴ: തൊടുപുഴ നഗരത്തിലെ എട്ടാമത്തെ ബൈപാസ് നിര്‍മാണം പുരോഗമിക്കുന്നു. കോലാനി – വെങ്ങല്ലൂര്‍ ബൈപാസിലെ, വെങ്ങല്ലൂര്‍ പാലത്തിന്റെ സമീപത്ത് നിന്ന് ആരംഭിച്ച് തൊടുപുഴയാറിന്റെ തീരത്ത് കൂടി തൊടുപുഴ – പാലാ റോഡില്‍ ധന്വന്തരി ജങ്ഷനില്‍ എത്തിച്ചേരുന്നതാണ് തൊടുപുഴയിലെ എട്ടാമത്തെ ബൈപാസ്. 1.7 കിലോമീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മിക്കുന്നത്. വാഹന ഗതാഗതത്തിന് പുറമെ, വ്യായാമത്തിനും വിനോദത്തിനും കൂടി ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ബൈപാസ് രൂപകല്‍പന ചെയ്തിട്ടുള്ളത്. പുഴയോരത്ത് 1.7 കിലോമീറ്റര്‍ നീളത്തില്‍, 2 മീറ്റര്‍ വീതിയിലുള്ള ജോഗിങ് ട്രാക്ക് കൂടി നിര്‍മിക്കും. നിര്‍ദിഷ്ട റോഡിന്റെ മുഴുവന്‍ ഭാഗത്തും പുഴയുമായി തിരിച്ച് (കുളി കടവുകള്‍ ഒഴിച്ച്) ഹാന്‍ഡ് റെയിലുകള്‍ സ്ഥാപിക്കും. പുഴയോരത്തും മറുവശത്തും പൂമരങ്ങള്‍ വെച്ച് പിടിപ്പിച്ചു മനോഹരമാക്കും. അലങ്കാര സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കും. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി 10.50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 6.30 കോടി രൂപയാണ് നിര്‍മാണ ചിലവ്. കലുങ്കുകളുടെ നിര്‍മാണവും റോഡ് ഫോര്‍മേഷനുമാണ് ഇപ്പൊള്‍ ദ്രുതഗതിയില്‍ നടന്ന് വരുന്നത്. പൊതുജനങ്ങള്‍ക്ക് പ്രഭാത വ്യായാമത്തിനും വൈകുന്നേരങ്ങളില്‍ കുടുംബമായി എത്തി സമയം ചെലവഴിക്കാനും പുഴയുടെ പ്രകൃതി രമണീയത ആസ്വദിക്കാനും കൂടി ഈ ബൈപാസ് ഉപയോഗപ്പെടുത്തണം എന്നാണ് റോഡ് വിഭാവനം ചെയ്യുകയും നിര്‍മാണത്തിന് അനുമതി നല്‍കുകയും ചെയ്ത പി.ജെ ജോസഫ് എം.എല്‍.എയുടെ കാഴ്ചപ്പാടെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും നഗരസഭാ കൗണ്‍സിലറുമായ അഡ്വ. ജോസഫ് ജോണ്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!