Thodupuzha

വനം വകുപ്പില്‍ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമായതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ കുരുതിക്കളം സംയോജിത വനം ചെക്ക് പോസ്റ്റ് കോംപ്ലക്സിന് തറക്കല്ലിട്ടു

തൊടുപുഴ :വനം വകുപ്പുമായി ബന്ധപ്പെട്ട് നിരവധി പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടതായി സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ 15 ഫോറസ്റ്റ് സ്റ്റേഷനുകളുടേയും 14 സംയോജിത ചെക്ക് പോസ്റ്റുകളുടേയും നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അദ്ധ്യക്ഷതവഹിച്ചു.

 

ഇതിന്റെ ഭാഗമായി തൊടുപുഴ റേഞ്ച് ഓഫീസിന് കീഴിലെ കുരുതിക്കളം ചെക്ക് പോസ്റ്റ് കോംപ്ലക്സിന്റെ തറക്കല്ലിടീല്‍ കര്‍മ്മം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. 1980 കളിലാണ് കേരളത്തില്‍ ആദ്യമായി ഫോറസ്റ്റ് സ്റ്റേഷന്‍ സമ്പ്രദായം നടപ്പിലാക്കിയത്. കൂടുതല്‍ കാര്യക്ഷമമായ വന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലക്ഷ്യത്തിലാണ് ഫോറസ്റ്റ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തില്‍ 124 ഫോറസ്റ്റ് സേറ്റേഷനുകളാണ് ഉള്ളത്. ഇതില്‍ പലതിനും ഓഫീസ് കെട്ടിടവും അനുബന്ധ താമസ സൗകര്യങ്ങളും ഇല്ലാത്ത സാഹചര്യമാണുള്ളത്. ഇത്തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഫോറസ്റ്റ് സേറ്റേഷനുകളില്‍ നബാര്‍ഡിന്റെ സഹായത്തോട് കൂടി കെട്ടിടങ്ങള്‍ പണിയുന്നതാണ് ഇപ്പോഴത്തെ നിര്‍മ്മാണ പദ്ധതി. 15 ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടങ്ങള്‍ക്കായി 11 കോടി 27 ലക്ഷം രൂപായാണ് ചിലവഴിക്കുക.

 

വനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും വന ഉല്‍പ്പന്നങ്ങളുടെ കള്ളക്കടത്തും തടയുന്നതിന് അന്തര്‍ സംസ്ഥാന പാതയോരങ്ങളിലുള്‍പ്പെടെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിലവിലുണ്ട്. ഈ ചെക്ക് പോസ്റ്റുകളില്‍ വനശ്രീ, വന സംരക്ഷണ സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി 14 സംയോജിത വനം ചെക്ക് പോസ്റ്റ് കോംപ്ലക്സുകളുടേയും നിര്‍മ്മാണമാണ് പൂര്‍ത്തിയാക്കുക. ഇതിലൂടെ വന സംരക്ഷണ സമിതികളെ ശാക്തീകരിക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള സംയോജിത വനം ചെക്ക് പോസ്റ്റ് പദ്ധതി ആദ്യമായാണ് കേരളത്തില്‍ നടപ്പാക്കുന്നത്. നബാര്‍ഡിന്റെ തന്നെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന 14 സംയോജിത ചെക്ക് പോസ്റ്റുകള്‍ക്കുമായി 10 കോടി 72 ലക്ഷം രൂപായാണ് ചിലവഴിക്കുക. 2022 മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉപയോഗയോഗ്യമാക്കുന്നതിനാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

 

യോഗത്തില്‍ ഇടുക്കി എം.പി. ഡീന്‍ കുര്യോക്കോസ്, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ്, വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ദാസ് പുതുശേരി, പ്ലാനിംഗ് & ഡെവലപ്പ്മെന്റ് വിഭാഗം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.ജയപ്രസാദ്, ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോര്‍ജ്ജി.പി.മാത്തച്ചന്‍, കോതമംഗലം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എം.വി.ജി.കണ്ണന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യോഗത്തിന് തൊടുപുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ലിബിന്‍ ജോണ്‍ സ്വാഗതവും, അറക്കുളം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്‍.റ്റി. സാജു കൃതജ്ഞതയും പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!