Thodupuzha

വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമയായ തൊടുപുഴ സ്വദേശി പിടിയില്‍

തൊടുപുഴ:വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിക്കെത്തിയ വീട്ടമ്മയെ വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമ പിടിയില്‍.തൊടുപുഴ മുതലക്കുടം വിസ്മയയില്‍ സനീഷ് പരമേശ്വരനെ (43)യാണ്‌ എറണാകുളം സെന്‍ട്രല്‍ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

 

വൈറ്റിലയില്‍ തുണിക്കട നടത്തുന്ന സനീഷ്‌, ജോലിക്കെത്തിയ സ്‌ത്രീയെ വിവാഹവാഗ്‌ദാനം നല്‍കി എറണാകുളം സൗത്തിലുള്ള ഹോട്ടലിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചതായി യുവതി എറണാകുളം സെന്‍ട്രല്‍ പൊലീസ്‌ സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇത്‌ പുറത്തുകാണിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിന്‌ ഇരയാക്കി. 50,000 രൂപയും മോതിരവും വാങ്ങിയെടുത്തു. പല പെണ്‍കുട്ടികളുമായി സനീഷിന്‌ ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ പണം തിരികെ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ട്‌ ഇനിയും വിളിച്ചാല്‍, നേരത്തേ ചിത്രീകരിച്ച പീഡനദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

സെന്‍ട്രല്‍ പൊലീസ്‌ കേസെടുത്തതോടെ സനീഷ്‌ ഒളിവില്‍ പോയി. തൊടുപുഴ വഴിത്തലയിലെ ഒളിത്താവളത്തില്‍നിന്നാണ്‌ എറണാകുളം സെന്‍ട്രല്‍ എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ പൊലീസ്‌ ഇന്‍സ്പെക്ടര്‍ എസ് വിജയ്ശങ്കര്‍, എസ്‌ഐമാരായ എസ്‌ പ്രേംകുമാര്‍, എ കെ ദിലീപ് കുമാര്‍, എഎസ്‌ഐ വി എ ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സനീഷിനെ പിടികൂടിയത്‌. സനീഷിനെതിരെ മരട് സ്റ്റേഷനില്‍ പീഡനശ്രമത്തിനും തൊടുപുഴ, നെയ്യാറ്റിന്‍കര, വഞ്ചിയൂര്‍ സ്റ്റേഷനുകളില്‍ മോഷണത്തിനും കേസുണ്ട്‌. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!