തൊടുപുഴയിൽ നിന്നു൦ ഹാഷിഷ് ഓയിലു൦ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിൽ
തൊപുഴ: വില്പനയ്ക്കെത്തിച്ച ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പോലീസിന്റെ പിടിയിലായി.ഇടവെട്ടിച്ചിറയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ഏഴുമുട്ടം ചാലാശേരി പടിഞ്ഞാറയില്‍ ജിതിന് ജോര്‍ജ് (23), ഇടവെട്ടി തൊണ്ടിക്കുഴയ്ക്ക് സമീപം താമസിക്കുന്ന രാജാക്കാട് പുളിക്കല്‍ സൂര്യജിത്ത് വിനോദ് (23), തൊണ്ടിക്കുഴ മ്യാലില്‍ ദേവപ്രസാദ് (22) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നു 12 മില്ലിഗ്രാം ഹാഷിഷ് ഓയിലും രണ്ട് ഗ്രാം ഉണക്ക കഞ്ചാവും പിടികൂടി. പോലീസ് നടത്തിയ രാത്രി പരിശോധനയ്ക്കിടെ ഇടവെട്ടി ചിറയ്ക്ക് സമീപത്ത് നിന്നുമാണ് മൂവരും പിടിയിലായത്.
ഇടവെട്ടിച്ചിറയും പരിസരങ്ങളും കേന്ദ്രീകരിച്ച് കഴിഞ്ഞ ഏതാനും നാളുകളായി സാമൂഹിക വിരുദ്ധ ശല്യവും ലഹരി വില്പനയും സജീവമായതായി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രി 11.30ന് പോലീസ് സംഘം പരിശോധനയ്ക്കെത്തി. ഇവിടെ ബൈക്കുമായി ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ മൂവരേയും പരിശോധിച്ചപ്പോഴാണ് ടിന്നുകളില്‍ നിറച്ച നിലയില്‍ ഹാഷിഷ് ഓയിലും പൊതിയിലാക്കിയ കഞ്ചാവും കണ്ടെടുത്തത്.
ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എവിടെനിന്ന് ലഭിച്ചുവെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊടുപുഴ സിഐ വി.സി. വിഷ്ണുകുമാര്‍, എസ്ഐ സലിം, എഎസ്ഐമാരായ ഷംസുദീന്‍, ഉണ്ണികൃഷ്ണന്, എസ്സിപിഒ മാഹിന്‍, സിപിഒമാരായ സാബു, അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.