Thodupuzha

ഇനിയും പുനര്‍നിര്‍മ്മിക്കാതെ മഹാ പ്രളയത്തില്‍ തകര്‍ന്ന രണ്ട് കമ്പി പാലങ്ങള്‍

തൊടുപുഴ: 2018ലെ മഹാപ്രളയത്തില്‍ തകര്‍ന്ന ചിറ്റൂര്‍- മടക്കത്താനം, ഒളമറ്റം കമ്പിപ്പാലങ്ങള്‍ നാല് വര്‍ഷം കഴിഞ്ഞിട്ടും പുനര്‍നിര്‍മ്മിക്കാനായില്ല.അക്കരെ കടക്കാന്‍ മാര്‍ഗമില്ലാതെ ജനം ഇപ്പോഴും കഷ്ടപ്പെടുന്നു. തൊടുപുഴയാറിന് കുറുകെ മടത്തുംകടവ് ഭാഗത്തായി ഇടുക്കി- എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ചിറ്റൂര്‍- മടക്കത്താനം പാലം. 2013ല്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന തൂക്കുപാലം 30 ലക്ഷം രൂപ മുടക്കി 2016ലാണ് പുനര്‍നിര്‍മ്മിച്ചത്. എന്നാല്‍ പാലം 2018ലെ മഹാപ്രളയത്തില്‍ വീണ്ടും തകരുകയായിരുന്നു. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ തൊടുപുഴ, മൂവാറ്റുപുഴ, വാഴക്കുളം, കോലഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന ഈ കമ്ബിപ്പാലം തകര്‍ന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതം വര്‍ദ്ധിച്ചു. തകര്‍ന്ന് പുഴയില്‍ വീണ പാലം ഇപ്പോഴും പുഴയില്‍ തന്നെ തുരുമ്ബിച്ച്‌ നശിക്കുകയാണ്. ഇത് പുഴയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്ന് മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് പറഞ്ഞു. വന്‍തുക വേണമെന്നതിനാല്‍ പാലം പുനര്‍നിര്‍മ്മിക്കാന്‍ പഞ്ചായത്തിന് സാധിക്കില്ല. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പഞ്ചായത്ത് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

സമാന അവസ്ഥയാണ് ഒളമറ്റം കമ്പിപ്പാലത്തിനും. 2018ലെ പ്രളയത്തിലാണ് ഒളമറ്റം കമ്പിപ്പാലവും തകര്‍ന്നത്. എന്നാല്‍ ഇതുവരെ പാലം പുനര്‍നിര്‍മിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പുഴ കടക്കാനാകാതെ കിലോമീറ്ററുകള്‍ വട്ടംചുറ്റിയാണ് നാട്ടുകാര്‍ തൊടുപുഴക്കെത്തുന്നത്. ഒളമറ്റം പ്രദേശത്തെയും ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗത്തെയും എളുപ്പത്തില്‍ ബന്ധിപ്പിച്ചിരുന്നത് ഈ തൂക്കുപാലമായിരുന്നു. ഇപ്പോഴും പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഇരു കരകളിലുമായി കാണാം. പാലത്തിന് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം വിവിധ മേഖലകളില്‍നിന്ന് ഉയര്‍ന്നിട്ടും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. പ്രളയത്തെ തുടര്‍ന്ന് പുഴയിലുണ്ടായ ശക്തമായ ഒഴുക്കിലെത്തിയ മരം വന്നിടിച്ചാണ് പാലം തകര്‍ന്നത്. മേഖലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആശ്രയമായിരുന്നു ഈ നടപ്പാലം. കാഞ്ഞിരമറ്റത്തും തെക്കുംഭാഗത്തുമുള്ളവര്‍ ബസ് കയറാന്‍ കമ്ബിപ്പാലം കടന്നാണ് തൊടുപുഴ- മൂലമറ്റം റൂട്ടില്‍ ഒളമറ്റത്തെത്തിയിരുന്നത്. പാലം തകര്‍ന്നതോടെ തൊടുപുഴ ടൗണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും എത്തണമെങ്കില്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇവിടെ ഒരു കടത്തുവള്ളം സര്‍വീസ് നടത്തുന്നുണ്ടെങ്കിലും മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇതും നിലയ്ക്കും. മഴ ശക്തി പ്രാപിക്കുന്നതോടെ നാട്ടുകാര്‍ക്ക് ഇതുവഴി കടന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. കമ്പിപ്പാലത്തിന് പകരം കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി രൂപവത്കരിച്ച്‌ എം.പി, എം.എല്‍.എ, കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടികള്‍ ഒന്നുമുണ്ടായില്ല. അടിയന്തരമായി ഇരുപാലങ്ങളും പുനര്‍നിര്‍മ്മിച്ച്‌ യാത്രാക്ലേശം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!