കഞ്ചാവും ഹാഷിഷ് ഓയിലും കടത്താന്‍ ശ്രമിച്ച യുവാവിന് 14 വര്‍ഷം കഠിന തടവും പിഴയും
തൊടുപുഴ: കഞ്ചാവും ഹാഷിഷ് ഓയിലും കടത്താന്‍ ശ്രമിച്ച യുവാവിന് 14 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ഹാരിസ് നാസറിനാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്. 2020 സെപ്റ്റംബർ രണ്ടിനാണ് തൊടുപുഴ കോലാനി-വെങ്ങല്ലൂർ ബൈപാസ് റോഡിൽ വെങ്ങല്ലൂർ പാലത്തിനു സമീപം കാറിൽ കടത്തുകയായിരുന്ന 51.050 കിലോ കഞ്ചാവും 356 മില്ലിഗ്രാം ഹാഷിഷ് ഓയിലും പ്രതിയിൽനിന്നു എക്സൈസ് സംഘം പിടികൂടിയത്. വിവിധ ലഹരികടത്തൽ കേസുകളിൽ പ്രതിയാണ് ഹാരിസ് നാസർ. തൊടുപുഴ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറായിരുന്ന സുദീപ് കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്. ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറായിരുന്ന ടോമി ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബി രാജേഷ് ഹാജരായി.