Local LiveVannappuram

അപകട ഭീഷണി ഉയര്‍ത്തി വീടിന് മുകളിലേക്ക് മരം ; നടപടി സ്വീകരിക്കാതെ അധികൃതര്‍

വണ്ണപ്പുറം : വീടിന് മുകളിലേയ്ക്ക് അപകടകരമായ വിധം ചരിഞ്ഞ് നില്‍ക്കുന്ന മരം വെട്ടി നിക്കാന്‍ ട്രീ കമ്മറ്റിക്ക് അപേക്ഷ നല്‍കിയിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും പഞ്ചായത്ത് അധികൃതര്‍ തിരിഞ്ഞു നോക്കാന്‍ തയ്യാറാകുന്നില്ലെന്ന് പരാതി. തന്റെ വീടിന് മുകളിലേക്ക് അപകടകരമായ രീതിയില്‍ മരം നില്‍ക്കുന്നതായും ഇത് വെട്ടിമാറ്റാന്‍ അനുമതി തരണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മെയ് മൂന്നിനാണ് കുരുവിക്കുന്നേല്‍ കെ.യു. തോമസ് പഞ്ചായത്തില്‍ പരാതി നല്‍കുന്നത്. എന്നാല്‍ ഇതുവരെ ഇതില്‍ തീരുമാനം എടുക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പഞ്ചായത്ത് തലത്തിലുള്ള ട്രീ കമ്മിറ്റി ചേര്‍ന്നാണ് മരം മുറിക്കാന്‍ തീരുമാനം എടുക്കേണ്ടത്. റേഞ്ച് ഓഫീസര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയുടെ കണ്‍വീനര്‍ പഞ്ചായത്ത് സെക്രട്ടറിയാണ്. കമ്മറ്റിയില്‍ ജനപ്രതിനിധികളോ പഞ്ചായത്ത് പ്രസിഡന്റോ ഇല്ലാത്തതിനാല്‍ ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിന് മാത്രമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മരം ഏത് സമയവും വീഴാവുന്ന സ്ഥിതിയായതിനാല്‍ മഴയും കാറ്റും വരുമ്പോള്‍ അയല്‍ വീടുകളിലാണ് തോമസും കുടുംബവും അഭയം പ്രാപിക്കുന്നത്.

രാത്രി വീട്ടില്‍ കിടന്നുറങ്ങുന്നതും ഭയപ്പാടോടെയാണെന്ന് തോമസും കുടുംബവും പറഞ്ഞു. പഞ്ചായത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്ന് കാട്ടി കളക്ടര്‍ കോതമംഗലം ഡിഎഫ്ഒയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ മരം മുറിച്ചു മാറ്റിയിട്ടില്ല. മറ്റൊരു നിവൃത്തിയും ഇല്ലാത്തതിനാലാണ് ജീവന്‍ പണയം വച്ച് ഇവിടെ കഴിയുന്നത്തെന്ന് തോമസും കുടുംബവും പറഞ്ഞു. ഉദ്യോഗസ്ഥ അനാസ്ഥയില്‍ അപകടം ഉണ്ടായാല്‍ ആര് ഉത്തരവാദിത്വം പറയും എന്ന് തോമസും കുടുംബവും ചോദിക്കുന്നു. അപേക്ഷ പഞ്ചായത്തില്‍ കിട്ടിയിട്ടുണ്ടെന്നും ഉടന്‍ നടപടിക്കായി കാളിയാര്‍ റേഞ്ച് ഓഫീസര്‍ക്ക് കൈമാറുമെന്നുമാണ് സെക്രട്ടറി പറയുന്നത്.

Related Articles

Back to top button
error: Content is protected !!