വയോധികയെയും മാനസിക രോഗിയായ മകനെയും മരുമകൻ വീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/images-1-5.jpeg?resize=738%2C415&ssl=1?v=1639361555)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുടയത്തൂർ: വയോധികയെയും മാനസിക രോഗിയായ മകനെയും മരുമകൻ വീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതി. പുല്ലൂന്നുപാറ പുറവിളയിൽ കുട്ടിയമ്മയേയും (70) മകൻ ബിനു (35) വിനേയും മരുമകൻ വീട്ടിൽ നിന്നും ഇറക്കിവിട്ടതായാണ് പരാതി. മൂത്ത മകളുടെ പേരിലുള്ള വീട്ടിൽ നിന്ന് മരുമകൻ ഇറക്കി വിട്ടെന്നാണ് കുട്ടിയമ്മ കാഞ്ഞാർ പോലീസിൽ പരാതി നൽകിയത്.
കുട്ടിയമ്മയുടെ മൂന്നു മക്കളിൽ മൂത്ത മകൾ രണ്ട് വർഷം മുൻപ് വൃക്കരോഗം ബാധിച്ച് മരിച്ചു. ഒരു മകൾ കുടുബസമേതം കുറവിലങ്ങാടാണ് താമസം. മകൻ ബിനു മാനസിക രോഗത്തിന് ചികിത്സയിലാണ്. മകൾ മരിച്ചതോടെയാണ് മരുമകൻ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയമ്മയും മകനും വീടിന്റെ വരാന്തയിലാണ് കഴിഞ്ഞത്. വീടും സ്ഥലവും വാങ്ങിയപ്പോൾ ഒരു വിഹിതം നൽകിയിരുന്നതായി കുട്ടിയമ്മ പറഞ്ഞു. മലങ്കര എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന കുട്ടിയമ്മ ജോലിയിൽ നിന്നും പിരിഞ്ഞപ്പോൾ കിട്ടിയ തുക വീടും സ്ഥലവും വാങ്ങാൻ നൽകിയിരുന്നു. മകളുടെ മരണശേഷമാണ് വീടിനും സ്ഥലത്തിനും അവകാശമില്ലായെന്ന് പറഞ്ഞ് മരുമകൻ രംഗത്ത് വന്നതെന്നും കുട്ടിയമ്മ പറഞ്ഞു. വീടും സ്ഥലവും കുട്ടിയമ്മയുടെ പേരിലല്ലെങ്കിലും മരുമകനോട് കുട്ടിയമ്മയേയും മകൻ ബിനുവിനേയും വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി കാഞ്ഞാർ എസ്ഐ ജിബിൻ തോമസ് പറഞ്ഞു.
കുട്ടിയമ്മ വീടും സ്ഥലവും വാങ്ങാൻ പണം നൽകി എന്നതിന് തെളിവില്ലാത്തതിനാൽ പോലീസിന് ഇക്കാര്യത്തിൽ കാര്യമായി ഇടപെടാൻ കഴിയില്ല. എങ്കിലും സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് എസ്ഐ പറഞ്ഞു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)